തിരുനെല്‍വേലി: പശു ഇടിച്ചിട്ട ബൈക്കിലെ യാത്രക്കാരൻ്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി മരിച്ചു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ ആണ് അപകടം നടന്നത്. മജിസ്‌ട്രേറ്റ് കോടതിയിലെ ജീവനക്കാരനായ വേലായുധരാജ് എന്നയാളാണ് മരിച്ചത്.
അപകടത്തില്‍ ഇയാള്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. തിരക്കേറിയ റോഡിലുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.റോഡുവക്കില്‍ അലഞ്ഞുതിരിയുകയായിരുന്ന രണ്ട് പശുക്കള്‍ തമ്മില്‍ പോരടിച്ചു. ഇതിലൊരു പശുവാണ് റോഡിലേക്കിറങ്ങി ബൈക്കില്‍ പോവുകയായിരുന്ന വേലായുധരാജിനെ കുത്തിമറിച്ചിട്ടത്.
എതിർദിശയിലേക്ക് പോവുകയായിരുന്ന ബസിനടിയിലേക്കാണ് ഇയാള്‍ വീണത്. ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വേലായുധരാജ് തല്‍ക്ഷണം മരിച്ചു. ഡ്രൈവറും ദൃക്‌സാക്ഷികളും ഓടിയെത്തി വേലായുധരാജിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചുവെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പശുവിന്റെ ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമങ്ങളും അധികൃതർ ആരംഭിച്ചിട്ടുണ്ട്.അടുത്തിടെ ചെന്നൈയ്ക്ക് സമീപത്തും പശു കാരണമുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു.
വണ്ടലൂർ-മിഞ്ചൂർ ഔട്ടർ റിംഗ് റോഡില്‍ അലഞ്ഞിരുന്ന പശുവിന്റെ ശരീരത്തില്‍ ബൈക്ക് ഇടിച്ചതിനെതുടർന്ന് പൂനമല്ലി തിരുവേങ്കടം നഗർ സ്വദേശി മോഹൻ (45) ആണ് മരിച്ചത്. ശ്രീപെരുമ്പത്തൂരിലെ ഒരു സ്വകാര്യ ഓട്ടോമൊബൈല്‍ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന ഇയാള്‍ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
പശു റോഡിന് കുറകെ ചാടുന്നതുകണ്ട് നിയന്ത്രണം വിട്ട് ബൈക്ക് പശുവിനെ ഇടിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ചുവീണ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിന് ഇടയാക്കിയത് തങ്ങളുടെ വീഴ്ചയാണെന്ന് കണ്ട് സ്വയം കേസെടുത്ത ആവഡി ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.