പ്രജ്ജ്വല്‍ രേവണ്ണയ്ക്ക് ജാമ്യമില്ല.. യുവതിയെ തട്ടിക്കൊണ്ടുപോയ ഭവാനി രേവണ്ണ ഇപ്പോഴും ഒളിവിൽ

ബെംഗളൂരു: ലൈംഗികപീഡനക്കേസില്‍ അറസ്റ്റിലായ ഹാസനിലെ മുന്‍ എം.പി. പ്രജ്ജ്വല്‍ രേവണ്ണയ്ക്ക് ജാമ്യമില്ല. പ്രജ്ജ്വലിന്റെ പോലീസ് കസ്റ്റഡി ജൂണ്‍ പത്തുവരെ നീട്ടി. ബെംഗളൂരുവിലെ കോടതിയാണ് വ്യാഴാഴ്ച പ്രതിയുടെ കസ്റ്റഡി കാലാവധി നീട്ടി ഉത്തരവിട്ടത്.

അശ്ലീലവീഡിയോകള്‍ പുറത്തുവന്നതിന് പിന്നാലെ രാജ്യംവിട്ട പ്രജ്ജ്വല്‍ രേവണ്ണ മേയ് 31-ന് അര്‍ധരാത്രിയോടെയാണ് ജര്‍മനിയില്‍നിന്ന് ബെംഗളൂരുവില്‍ മടങ്ങിയെത്തിയത്. പിന്നാലെ പ്രത്യേക അന്വേഷണസംഘം പ്രജ്ജ്വലിനെ കസ്റ്റഡിയിലെടുക്കുകയും ജൂണ്‍ ഒന്നാം തീയതി അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. 

ജൂണ്‍ ആറാം തീയതിവരെയാണ് കോടതി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നത്. തുടര്‍ന്ന് ജൂണ്‍ ആറിന് വീണ്ടും ഹാജരാക്കിയതിന് പിന്നാലെയാണ് പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ച് കസ്റ്റഡി കാലാവധി നീട്ടിനല്‍കിയത്.അശ്ലീലവീഡിയോയില്‍ ഉള്‍പ്പെട്ട സ്ത്രീകളാണ് പ്രജ്ജ്വലിനെതിരേ പീഡനപരാതി നല്‍കിയിരുന്നത്. 

ഇതിനുപിന്നാലെ പോലീസ് പ്രജ്ജ്വലിനെതിരേ കേസെടുക്കുകയും അന്വേഷണത്തിനായി പ്രത്യേകസംഘത്തെ രൂപവത്കരിക്കുകയുമായിരുന്നു. അതേസമയം, പ്രജ്ജ്വല്‍ അശ്ലീലവീഡിയോകള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. 

ഒരുവര്‍ഷം മുമ്പ് ഈ ഫോണ്‍ നഷ്ടപ്പെട്ടതായി പ്രജ്ജ്വല്‍ ഹൊളെനരസിപുര പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസിലെ പ്രധാന തെളിവാകുന്ന മൊബൈല്‍ഫോണ്‍ പ്രജ്ജ്വല്‍ നശിപ്പിച്ചുകളഞ്ഞതാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്.

അതിനിടെ, അശ്ലീലവീഡിയോയില്‍ ഉള്‍പ്പെട്ട സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രജ്ജ്വലിന്റെ അമ്മ ഭവാനി രേവണ്ണ ഇപ്പോഴും ഒളിവിലാണ്. നാലുസംഘങ്ങളായി പോലീസ് തിരച്ചില്‍ നടത്തിയിട്ടും ഇവരെ കണ്ടെത്താനായിട്ടില്ല. 

ഹൊളെനരസിപുരയിലെ വീട്ടിലെത്തി ചോദ്യംചെയ്യുമെന്ന് അന്വേഷണസംഘം നോട്ടീസ് നല്‍കിയതിന് പിന്നാലെ ശനിയാഴ്ച മുതലാണ് ഭവാനി രേവണ്ണ ഒളിവില്‍പ്പോയത്. 

കേസില്‍ ഭവാനിയുടെ ഭര്‍ത്താവ് എച്ച്.ഡി. രേവണ്ണയെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. എച്ച്.ഡി. രേവണ്ണ ഇപ്പോള്‍ ജാമ്യത്തിലാണ്.

ലൈംഗികപീഡനക്കേസില്‍ ഉള്‍പ്പെട്ട പ്രജ്ജ്വല്‍ രേവണ്ണയ്ക്ക് ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ബി.ജെ.പി. സഖ്യത്തില്‍ ജെ.ഡി.എസ്. സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രജ്ജ്വല്‍ 42,000-ലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. 

തങ്ങളുടെ കുത്തക മണ്ഡലമായിരുന്ന ഹാസനും ഇതോടെ ജെ.ഡി.എസിന് നഷ്ടമായി. ലൈംഗികാരോപണത്തിന് പിന്നാലെ പ്രജ്ജ്വലിനെ ജെ.ഡി.എസ്. പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !