തിരുവനന്തപുരം: ക്വാറി ഉടമയുടെ കൊലപാതകം ആസൂത്രിതമായി നടപ്പാക്കിയതാണെന്നു സംശയിക്കുന്നതായി തമിഴ്നാട് പോലീസ്. സ്ഥലം നേരത്തെ തീരുമാനിച്ച് വാഹനം ഇവിടെയെത്തിച്ച് കൊല നടത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ ഒന്നിലേറെപ്പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്.
മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്റർമാരെയും ദീപുവിന്റെ ഫോൺരേഖകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിനായി ക്രിമിനൽ കേസുകൾ അന്വേഷിക്കുന്നതിൽ വിദഗ്‌ധരായ തക്കല കേന്ദ്രീകരിച്ചുള്ള പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. തമിഴ്‌നാട് പോലീസിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും ചേർന്നിരുന്നു.
പെട്രോൾ പമ്പിനു സമീപത്തുനിന്നു ലഭിച്ച ദൃശ്യങ്ങളിലാണ് കൊലപാതകിയെന്നു സംശയിക്കുന്ന ഒരാൾ കാറിൽനിന്ന് ഇറങ്ങിപ്പോകുന്നതായി കണ്ടെത്തിയത്. മണ്ണുമാന്തിയന്ത്രം വാങ്ങാനാണ് ദീപു കോയമ്പത്തൂരിലേക്കു പോയത്. ഇതിനായി ഒരു മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററെയും നെയ്യാറ്റിൻകരയിൽനിന്ന് ഒപ്പംകൂട്ടി. ദീപു സഞ്ചരിച്ച കാർ മാർത്താണ്ഡം ഭാഗത്തേക്കു പോയതിനു ശേഷം കളിയിക്കാവിള ഭാഗത്തേക്കു തിരികെ മടങ്ങിവരുന്നതായും വീണ്ടും യുടേണെടുത്ത് പെട്രോൾ പമ്പിനു സമീപത്തായി പാർക്ക് ചെയ്യുന്നതായും സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നു കണ്ടെത്തിയിട്ടുണ്ട്.
കാറിൽ ദീപുവിനോടൊപ്പം ഉണ്ടായിരുന്നയാൾ അതിർത്തി കടന്നശേഷം കാർ ഡ്രൈവ് ചെയ്യുകയായിരുന്ന ദീപുവിന്റെ കഴുത്തിൽ ആയുധം വച്ച് ഭീഷണിപ്പെടുത്തി തിരികെ കൊണ്ടുവന്നതാവാമെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. റോഡരികിൽ വാഹനം നിർത്തിയപ്പോൾ കൊലപാതകം നടത്തി കാറിലുണ്ടായിരുന്ന പണവുമായി കടന്നുകളഞ്ഞതാവാം. കാറിന്റെ പിൻസീറ്റിലിരുന്നാണ് ഡ്രൈവിങ് സീറ്റിലിരുന്ന ദീപുവിന്റെ കഴുത്ത് മുറിച്ചത്. കാറിൽ നടത്തിയ പരിശോധനയിൽ പേപ്പർ മുറിക്കാനുപയോഗിക്കുന്ന മൂർച്ചയേറിയ ചെറിയ കത്തി കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകം നടന്ന സ്ഥലത്ത് സി.സി.ടി.വി. ക്യാമറകൾ ഇല്ലായെന്നത് കൊലപാതകിക്ക് അറിയാമായിരുന്നുവെന്നും പോലീസ് കരുതുന്നു. കൊലപാതകത്തിന് ഈ സ്ഥലം തിരഞ്ഞെടുത്തതും ഇതുകൊണ്ടാവാം. ദൂരെനിന്നുള്ള ഒരു ദൃശ്യം മാത്രമാണ് പോലീസിനു ലഭിച്ചിട്ടുള്ളത്. കാറിൽനിന്ന് ഒരാൾ ഇറങ്ങി കൈയിൽ ഒരു ബാഗുമായി മുടന്തി നടന്നുപോകുന്ന ദൃശ്യമാണുള്ളത്.ദീപുവിനെ കാത്ത് തക്കലയിൽനിന്നിരുന്ന സുഹൃത്തിനെയും ദീപുവിന്റെ ജീവനക്കാരെയും വിളിച്ചുവരുത്തി പോലീസ് ചോദ്യംചെയ്തുവെങ്കിലും ഒപ്പമുണ്ടായിരുന്നയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
രണ്ടു ദിവസം മുൻപ് ദീപു ഒരാളോട് ജെ.സി.ബി.യുമായി ബന്ധപ്പെട്ട വിവരങ്ങളും യാത്രയെയും കുറിച്ച് സംസാരിച്ചിരുന്നുവെന്നും ഇയാളെ യാത്രയ്ക്കു വിളിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നുണ്ട്. ദീപുവിന്റെ ഫോൺകോളുകളും പോലീസ് പരിശോധിച്ചുവരികയാണ്. അതിർത്തിയിലെയും നെയ്യാറ്റിൻകരയിലെയും മണ്ണുമാന്തിയന്ത്ര ഡ്രൈവർമാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയിട്ടുള്ളത്. സംശയമുള്ളവരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. മറ്റേതെങ്കിലും വാഹനം ഇവരെ പിന്തുടർന്നിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.