ഗൂഡല്ലൂർ: നീലഗിരിയിൽ ഗൂഡല്ലൂർ-സുൽത്താൻ ബത്തേരി അന്തഃസംസ്ഥാന പാതയിൽ കാട്ടാനയിറങ്ങി. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. ഒന്നര വയസ്സുള്ള കുഞ്ഞടക്കം മൂന്നംഗ കുടുംബം സഞ്ചരിച്ച കാർ ആന തകർത്തു.
കല്ലിങ്കര തകര മൂലയിലെ സണ്ണി (60), ഭാര്യ മേരി(52) മകൻ വിപിൻ്റെ ഒന്നര വയസുള്ള കുട്ടി എന്നിവരാണ് കാറിലുണ്ടായിരുന്നത്. പാട്ടവയലിൽനിന്ന് പാടുന്തറ വഴി നമ്പാലക്കുന്നിലേക്ക് പോകുകയായിരുന്ന കുടുംബം നെലാകോട്ടയിൽ വെച്ചാണ് കാട്ടാനയുടെ മുന്നിൽ പെട്ടത്.
പാഞ്ഞടുത്ത ആന കാർ ആക്രമിച്ചെങ്കിലും ഉള്ളിലുണ്ടായിരുന്ന മൂന്നുപേരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിൻ്റെ മുൻഭാഗവും വലതുവശവും വാതിലുകളും പൂർണമായി തകർന്നു. ഗ്ലാസ്സുകൾ തല്ലിപ്പൊളിച്ചാണ് യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചത്. സംഭവം കണ്ട നാട്ടുകാർ ഓടിക്കൂടി കാട്ടാനയെ തുരത്തുകയായിരുന്നു.
രാവിലെ എട്ടരയോടെ ടൗണിലിറങ്ങിയ കാട്ടാന പ്രധാന പാതയിലൂടെ നടന്നാണ് നെലാക്കോട്ട ടൗണിലെത്തിയത്. കാട്ടാനയെക്കണ്ട് ആളുകൾ ചിതറിയോടി. കേരളാതിർത്തിയോട് ചേർന്ന ടൗണിൽ ഇപ്പോൾ നിരന്തരം കാട്ടാനയിറങ്ങുന്നുണ്ട്. വനപാലകർ പ്രദേശത്തെത്തിയിട്ടുണ്ട്. സംഭവത്തെത്തുടർന്ന് നാട്ടുകാർ നെലാക്കോട്ടയിൽ അന്തഃസംസ്ഥാന പാത ഉപരോധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.