പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ കിണറിലെ പാറപൊട്ടിക്കുന്നതിനായി തോട്ടയ്ക്ക് തിരികൊളുത്തി പുറത്തേക്ക് കയറാനാകാതെ വീണുപോയ തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം.
ശനിയാഴ്ച ഉച്ചക്ക് 12.45-ഓടെ പെരിന്തല്‍മണ്ണ തേക്കിൻകോട് ആണ് സംഭവം. ഈറോഡ് എടപ്പാടി സ്വദേശി രാജേന്ദ്രൻ (45) ആണ് മരിച്ചത്.തോട്ടോളി നൗഫലിന്റെ വീട്ടുമുറ്റത്തെ വറ്റിയ കിണർ ആഴം കൂട്ടുന്നതിനായാണ് തോട്ടപൊട്ടിച്ചത്. 10 തോട്ടകളാണ് മുപ്പതടിയോളം താഴ്ചയുള്ള കിണറിനുള്ളിലെ പാറയില്‍ വെച്ചത്. ഇതിന്റെ തിരിക്ക് തീ കൊടുത്തശേഷം രാജേന്ദ്രൻ പകുതിയിലേറെ കയറിയെങ്കിലും മുകളിലെത്താനായില്ല.
കയറിലെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. പുറത്തുനിന്നവർ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ തോട്ട പൊട്ടിത്തെറിച്ചു. സ്ഫോടനത്തെത്തുടർന്ന് ഇളകിയ മണ്ണിനടിയിലായിരുന്നു രാജേന്ദ്രൻ. കിണർ നിറയെ പുക മൂടിയിരുന്നു.
പെരിന്തല്‍മണ്ണ അഗ്നിരക്ഷാസേനയും ട്രോമാകെയർ പ്രവർത്തകരും ചേർന്ന് പാറ തുളയ്ക്കാൻ ഉപയോഗിക്കുന്ന കംപ്രസർ യന്ത്രമുപയോഗിച്ച് കിണറ്റിലെ പുക നീക്കിയശേഷമാണ് മണ്ണുമാറ്റി രാജേന്ദ്രനെ പുറത്തെത്തിച്ചത്. അരക്കെട്ടിന്റെ വലതുഭാഗത്ത് വയറിനും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്ന രാജേന്ദ്രനെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ എട്ടോടെയാണ് രാജേന്ദ്രനുള്‍പ്പെടെയുള്ള ഏഴംഗം സംഘം ജോലിക്കെത്തിയത്. കിണറില്‍ തോട്ട പൊട്ടിക്കുന്ന ജോലിക്ക് ആളില്ലാതെ വരുമ്പോള്‍ സഹായിയായാണ് രാജേന്ദ്രൻ പോകാറുള്ളതെന്ന് സംഘത്തിന്റെ വാഹന ഡ്രൈവറായ ബാലൻ പറഞ്ഞു.
ഭാര്യ വള്ളിക്കും രണ്ട് മക്കള്‍ക്കുമൊപ്പം പെരിന്തല്‍മണ്ണ അഗ്നിരക്ഷാനിലയത്തിന് സമീപമാണ് രാജേന്ദ്രൻ താമസിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.