പൂനെ: പൂനെയില്‍ മദ്യലഹരിയില്‍ ആഡംബര കാര്‍ ഓടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍, പ്രതിയായ കൗമാരക്കാരന്റെ മുത്തച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റം ഏറ്റെടുക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന ഡ്രൈവറുടെ പരാതിയിലാണ് അറസ്റ്റ്.
അപകടമുണ്ടായ അന്നു പൊലീസ് സ്റ്റേഷനില്‍നിന്നു മടങ്ങിയ തന്നെ പ്രതിയായ പതിനേഴുകാരന്റെ പിതാവ് വിശാല്‍ അഗര്‍വാളും മുത്തച്ഛന് സുരേന്ദ്ര കുമാര്‍ അഗര്‍വാളും ചേര്‍ന്ന് അവരുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയെന്ന് ഡ്രൈവര്‍ ഗംഗാധര്‍ നല്കിയ പരാതിയില്‍ പറയുന്നു.അവിടെ വച്ച് തന്റെ ഫോണ്‍ ഇരുവരും ചേര്‍ന്ന് പിടിച്ചുവച്ചു. തന്നെ മുറിയില്‍ അടച്ചിടുകയും കുറ്റം ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തെന്നാണ് പരാതിയിലുള്ളത്.
ഡ്രൈവറുടെ പരാതിയില്‍ ഇന്നലെ മുത്തച്ഛനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് പതിനേഴുകാരന് ഓടിച്ച പോര്‍ഷെ കാര്‍ ഇടിച്ച് രണ്ടു സോഫ്റ്റ്വെയര് എന്‍ജിനിയര്‍മാര്‍ മരിച്ചത്. പതിനേഴുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഉത്തരവില്‍ ഒബ്സര്‍വേഷന്‍ ഹോമില്‍ ആക്കിയിരിക്കുകയാണ്. പൊലീസ് അറസ്റ്റ് ചെയ്ത പിതാവ് വിശാല്‍ അഗര്‍വാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.
പതിനേഴുകാരന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യം നല്‍കിയത് വിവാദമായിരുന്നു. തുടര്‍ന്നു പൊലീസ് നല്കിയ റിവ്യു അപേക്ഷയില്‍ ജാമ്യം റദ്ദാക്കുകയായിരുന്നു. പതിനേഴു വര്‍ഷവും എട്ടു മാസവും പ്രായമുള്ള പ്രതിയെ മുതിര്‍ന്നയാളായി പരിഗണിച്ച് വിചാരണ നടത്തണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.