ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്തേക്കില്ലെന്ന് സൂചന.
അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത് ചൂണ്ടിക്കാട്ടി തൃണമൂല്‍ വിട്ടുനിന്നേക്കുമെന്നാണ് വിവരം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജൂണ്‍ ഒന്നിന് ഇന്ത്യ സഖ്യകക്ഷികളുടെ യോഗം വിളിച്ചുചേര്‍ത്തെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ജൂണ്‍ ഒന്നിന് ബംഗാളില്‍ ഒമ്പത് മണ്ഡലങ്ങളില്‍ പോളിങ് നടക്കുന്നുണ്ട്. തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജി, ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി എന്നിവര്‍ക്ക് അവസാനഘട്ടത്തിലാണ് വോട്ട്. ഇതുകൂടെ ചൂണ്ടിക്കാട്ടിയാണ് യോഗത്തില്‍നിന്ന് പാര്‍ട്ടി വിട്ടുനില്‍ക്കുന്നത്. ഇക്കാര്യം യോഗത്തിന്റെ സംഘാടകര അറിയിച്ചെന്നും വിവരമുണ്ട്.
ഇതുവരെ നടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗങ്ങളിലെല്ലാം തൃണമൂല്‍ പങ്കെടുത്തിട്ടുണ്ട്. അതേസമയം, ബംഗാളില്‍ ഇന്ത്യ സഖ്യത്തിലെ കോണ്‍ഗ്രസുമായോ ഇടതുപാര്‍ട്ടികളുമായി സീറ്റ് ധാരണയ്ക്ക് തൃണമൂല്‍ തയ്യാറായിരുന്നില്ല. ഉത്തര്‍പ്രദേശില്‍ ഒരു സീറ്റില്‍ എസ്.പിക്കും കോണ്‍ഗ്രസിനുമൊപ്പം ചേര്‍ന്ന് മത്സരിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് അവലോകനത്തിനും ഫലപ്രഖ്യാപനത്തിനും ശേഷം സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ചചെയ്യാനാണ് യോഗം വിളിച്ചുചേര്‍ത്തത്. അടുത്ത സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ചും ചര്‍ച്ച നടന്നേക്കുമെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു.
ഡല്‍ഹി മദ്യനയക്കേസില്‍ ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന കെജ് രിവാളിന് ജൂണ്‍ രണ്ടിന് തീഹാര്‍ ജയിലിലേക്ക് മടങ്ങണം. ഇതുകൂടെ കണക്കിലെടുത്താണ് ജൂണ്‍ ഒന്നിന് യോഗം ചേരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.