തിരുവനന്തപുരം: മദ്യനയത്തിൽ യോഗം വിളിച്ചതിന് തെളിവുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
മേയ് 21-ന് ടൂറിസം വകുപ്പ് വിളിച്ച യോഗത്തിൽ ഡ്രൈ ഡേ വിഷയം ചർച്ച ആയെന്നും തുടർന്നാണ് പണപ്പിരിവ് നടന്നതെന്നും വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
സൂം മീറ്റിങ്ങിന്റെ ലിങ്ക് അടക്കം പുറത്തുവിട്ടാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.മേയ് 21-ലെ മീറ്റിങ് കഴിഞ്ഞിട്ടാണ് ബാർ ഉടമകൾ പണം കളക്ട് ചെയ്ത് കൊടുക്കാൻ തുടങ്ങിയത്.പണം കൊടുത്തില്ലെങ്കിൽ മദ്യനയത്തിൽ മാറ്റം വരില്ലെന്ന് വളരെ കൃത്യമായിട്ടാണ് ബാർ ഉടമ പറഞ്ഞിരിക്കുന്നത്. മീറ്റിങ്ങിൽ ബാർ ഉടമകളുടെ പ്രതിനിധികളുമുണ്ടായിരുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
മദ്യനയ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് എക്സൈസ്, ടൂറിസം മന്ത്രിമാർ പച്ചക്കള്ളം പറയുന്നുവെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സർക്കാരിന് മുന്നിൽ ആറ് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു.
ടൂറിസം വകുപ്പ് എന്തിന് എക്സൈസ് വകുപ്പിനെ മറികടന്നു? മന്ത്രിമാർ എന്തിന് കള്ളം പറഞ്ഞു? മന്ത്രി എം.ബി. രാജേഷ് എന്തിന് ഡി.ജി.പിക്ക് പരാതി നൽകി? ടൂറിസം മന്ത്രി ബാർ നയത്തിൽ തിടുക്കത്തിൽ ഇടപെട്ടത് എന്തിന്? കെ.എം. മാണിക്കെതിരേ ആരോപണം വന്നപ്പോൾ സ്വീകരിച്ച വിജിലൻസ് അന്വേഷണമാതൃക എന്തുകൊണ്ട് സ്വീകരിച്ചില്ല?
മുഖ്യമന്ത്രി എന്തിന് മൗനം നടിക്കുന്നു? - വി.ഡി. സതീശൻ ചോദിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടേയില്ലെന്ന് പറഞ്ഞ് മന്ത്രിമാർ ഞെട്ടിച്ചു. എന്നാൽ ചർച്ച നടത്തിയതിന്റെ തെളിവ് കൈയിലുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. പെരുമാറ്റ ചട്ടം മാറിയാൽ ഉടനെ മദ്യനയത്തിൽ മാറ്റം വരുത്താമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും വി.ഡി. സതീശൻ ആരോപിച്ചു.ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത് അഴിമതി ആരോപണത്തെക്കുറിച്ചല്ല.
എങ്ങനെയാണ് വാർത്ത പുറത്തുവന്നു എന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. ഇത് വിചിത്രമായ കാര്യമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം വകുപ്പ് വിഷയത്തിൽ അനാവശ്യ ഇടപെടൽ നടത്തിയിട്ടുണ്ട്. അബ്കാരി പോളിസിയിലെ മാറ്റങ്ങൾ വരുത്തേണ്ടത് എക്സൈസ് വകുപ്പാണ്. അതിൽ ടൂറിസം വകുപ്പിന് എന്താണ് കാര്യം. ടൂറിസം വകുപ്പ് എന്തിനാണ് ബാർ ഉടമകളുടെ യോഗം വിളിക്കുന്നത് ?
ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിൽ കൈകടത്തിയോ എന്ന ആക്ഷേപം മന്ത്രി എം.ബി. രാജേഷിനുണ്ടോ എന്ന് വ്യക്തമാക്കണം-വി.ഡി. സതീശൻ ചോദിച്ചു.
വിഷയത്തിൽ യു.ഡി.എഫ്. സമരപരിപാടികളുമായി മുന്നോട്ട് പോകും. നിയമസഭയിലും വിഷയം ഉന്നയിക്കും. രണ്ടുമന്ത്രിമാരും രാജിവെച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യമെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.