ന്യൂഡൽഹി: മെയ് 20ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ആറു സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ വിധിയെഴുതുന്നത്.
ഒഡീഷയിലെ 35 നിയമസഭാ സീറ്റുകളിലേക്കും ഇതോടൊപ്പം വോട്ടെടുപ്പ് നടക്കും. യുപിയിലാണ് അഞ്ചാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ പോളിങ്ങിന് എത്തുന്നത്.ബിഹാര്‍ (5 മണ്ഡലങ്ങള്‍), ജമ്മുകശ്മീര്‍ (1), ഝാര്‍ഖണ്ഡ് (3), ലഡാക്ക് (1), മഹാരാഷ്ട്ര (13), ഒഡീഷ (5), ഉത്തര്‍പ്രദേശ് (14), പശ്ചിമ ബംഗാള്‍ (7) സംസ്ഥാനങ്ങളിലെ മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലെത്തും. 695 സ്ഥാനാര്‍ഥികളാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ഏറെ ചര്‍ച്ചയായ അമേഠിയിലും റായ്ബറേലിയിലും അഞ്ചാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയാണ് ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ഥി. ദിനേശ് പ്രതാപ് സിംഗ് ആണ് റായ്ബറേലിയിലെ ബിജെപി സ്ഥാനാര്‍ഥി. അമേഠിയില്‍ ബിജെപിക്കായി സമൃതി ഇറാനിയും കോണ്‍ഗ്രസിനായി കിഷോരി ലാല്‍ ശര്‍മയും മത്സരിക്കും.
പ്രചാരണത്തിൻ്റെ അവസാന ദിനമായ ഇന്ന് വോട്ടർമാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അമേഠിയിൽ പ്രചാരണ റാലി നടത്തും. പ്രിയങ്കാ ഗാന്ധി ഇന്ന് റായ് ബേറേലിയിൽ വീടുകൾ കയറി പ്രചാരണം നടത്തും. ബാരാബങ്കിയിലാണ് രാഹുലിൻ്റെ പ്രചാരണ പരിപാടി.
തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി 300 ൽ അധികം സീറ്റുകൾ നേടി അധികാരത്തിലേറുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. പല സംസ്ഥാനങ്ങളിലും സ്വാധീനം ഇല്ലാത്തത് കൊണ്ട് ബിജെപി 200 സീറ്റിൽ കൂടുതൽ നേടില്ലെന്നും ഖാർഗെ മുംബൈയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.