കൊച്ചി: മൂവാറ്റുപുഴ വാളകത്ത് ആള്‍ക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി അശോക് ദാസിന്റെ മൃതദേഹം നാലാം ദിവസവും മോര്‍ച്ചറിയില്‍ തന്നെ. ഉറ്റബന്ധുക്കള്‍ എത്താൻ വൈകുന്നതാണ് മൃതദേഹം ഇപ്പോഴും മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയില്‍ തുടരാൻ കാരണം.
എന്നാല്‍ സാമ്പത്തിക പരാതീനതകള്‍ മൂലം കുടുംബത്തിന് എത്താൻ സാധിക്കാതെ വന്നാല്‍ ഉപജീവനത്തിനെത്തിയ മണ്ണില്‍ തന്നെ മൃതദേഹം സംസ്കരിക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്.ഈ മാസം അഞ്ചിനു രാത്രിയാണ് മൂവാറ്റുപുഴയിലെ വാളകത്ത് പെണ്‍സുഹൃത്തിനെ കാണാനെത്തിയ അരുണാചല്‍ പ്രദേശ് സ്വദേശിയായ അശോക് ദാസിനെ നാട്ടുകാർ കെട്ടിയിട്ടു മര്‍ദിച്ചു കൊന്നത്. നെഞ്ചിലും കഴുത്തിലുമേറ്റ മർദനങ്ങളാണു മരണത്തിന് ഇടയാക്കിയത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നാട്ടുകാരായ 10 പേര്‍ സംഭവത്തില്‍ അറസ്റ്റിലായി.
അഞ്ചിനു രാത്രിയോടെ മര്‍ദനമേറ്റ അശോക് ദാസിനെ പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. അന്നു മുതല്‍ മൃതദേഹം ആശുപത്രി മോർച്ചറിയിലാണ്. മാതാപിതാക്കളും ഒരു സഹോദരിയുമാണ് ഇയാള്‍ക്കുള്ളത്. സഹോദരിയുടെ ഭർത്താവ് കൃഷ്ണദാസാണ് ഇപ്പോള്‍ മൃതദേഹത്തിന്റെ കാര്യത്തില്‍ അധികൃതരുമായി സംസാരിക്കുന്നത്.
സഹോദരീ ഭർത്താവിന്റെ ബെംഗളുരുവിലുള്ള സുഹൃത്തുക്കള്‍ വഴിയാണ് അശോക് ദാസ് കേരളത്തില്‍ ജോലിക്കെത്തിയത്. ബെംഗളുരുവില്‍നിന്ന് ഈ സുഹൃത്തുക്കള്‍ മൂവാറ്റുപുഴയില്‍ എത്തിയെങ്കിലും ബന്ധുക്കള്‍ അല്ലാത്തതിനാല്‍ മൃതദേഹം കൈമാറാൻ നിയമം അനുവദിക്കുന്നില്ല.
അശോക് ദാസിന്റെ കുടുംബത്തിലുള്ളവർ കേരളത്തിലെത്തുന്ന കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. സാമ്പത്തിക പരാധീനതയാണ് ഇവരെ അലട്ടുന്ന പ്രധാന പ്രശ്നം. എങ്കിലും അടുത്ത ദിവസങ്ങളില്‍ തന്നെ ട്രെയിൻ മാർഗം കേരളത്തിലെത്താൻ ഇവർ ശ്രമിക്കുന്നുണ്ട് എന്നാണു വിവരം.
ബന്ധുക്കള്‍ കേരളത്തിലെത്തിയാല്‍ തന്നെ മൃതദേഹം സ്വദേശത്തേക്കു കൊണ്ടു പോകണമെങ്കില്‍ വലിയ ചെലവു വരും. ഇതു താങ്ങാനുള്ള സാമ്പത്തിക ശേഷിയും കുടുംബത്തിനില്ല. അതുകൊണ്ടു തന്നെ അശോക് ദാസിന്റെ മൃതദേഹത്തിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം തുടരുകയാണ്.
മൃതദേഹം അരുണാചലിലേക്കു കൊണ്ടുപോകാൻ സാധിച്ചില്ലെങ്കില്‍ ഉപജീവനം തേടി വന്ന മണ്ണില്‍ തന്നെ അശോക് ദാസിനെ സംസ്കരിക്കേണ്ടി വരുമെന്നാണ് ഇവരോടു ബന്ധപ്പെട്ടവർ പറയുന്നത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാന്‍ സഹായിക്കണമെന്ന് ഇവർ അധികൃതരോടും അഭ്യർഥിച്ചിട്ടുണ്ട്.
വാളകത്തെ ഹോട്ടലില്‍ ചൈനീസ് കുക്കായി നേരത്തേ ജോലി ചെയ്തിരുന്ന അശോക് ദാസ് കൂടെ ജോലി ചെയ്തിരുന്ന പെണ്‍സുഹൃത്തിനെ കാണാൻ വാളകത്ത് എത്തിയപ്പോഴായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടിലിരുന്ന് മദ്യപിച്ച അശോക് ദാസും പെണ്‍സുഹൃത്തിന്റെ സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയുമായി വഴക്കുണ്ടായി. തുടര്‍ന്ന് അലമാരയില്‍ ഇടിച്ചതിനെ തുടര്‍ന്ന് മുറിഞ്ഞ കയ്യുമായി പുറത്തു വന്ന അശോക് ദാസിനെ നാട്ടുകാർ ചോദ്യം ചെയ്തു.
ഇതോടെ ഓടി രക്ഷപെടാൻ ശ്രമിച്ച അശോക് ദാസിനെ ആള്‍ക്കൂട്ടം ഓടിച്ചിട്ടു പിടിച്ച് കെട്ടിയിടുകയായിരുന്നു. ഇതിനിടയില്‍ ഏറ്റ ക്രൂരമായ മര്‍ദനമാണു മരണത്തിനു കാരണമായത്. വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ കയ്യില്‍ മാത്രമേ മുറിവ് ഉണ്ടായിരുന്നുള്ളൂ എന്ന് പെണ്‍സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.