ജെറുസലേം: ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തില്‍ പരിക്കേറ്റത് ഏഴുവയസുള്ള അറബ് പെണ്‍കുട്ടിക്ക്. കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെന്നും ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളില്‍ 99 ശതമാനവും ഇസ്രായേല്‍ തടഞ്ഞെങ്കിലും ചിലത് ആളപായമുണ്ടാക്കിയിരുന്നു. ഇത്തരത്തിലാണ് ഏഴുവയസുകാരിക്ക് പരിക്കേറ്റത്.ജനവാസ മേഖലയില്‍ വന്ന് പതിച്ച ഇറാനിയൻ മിസൈലായിരുന്നു അറബ് പെണ്‍കുട്ടിയെ പരിക്കേല്‍പ്പിച്ചത്. കുട്ടിയുടെ വീടിന് സമീപത്തേക്ക് മിസൈല്‍ പതിക്കുകയായിരുന്നു. ഇസ്രായേലിലെ നേഗേവ് മരുഭൂമി മേഖലയിലെ അരാദിലായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ തലയിലാണ് പരിക്കേറ്റത്.
നേവാറ്റിം എയർബേസിന് സമീപമായിരുന്നു കുട്ടിയുടെ വീട്. ഇവിടേക്ക് ലക്ഷ്യമിട്ട് തൊടുത്ത മിസൈലാകാം കുട്ടിയുടെ വീടിന് സമീപം പതിച്ചതെന്നാണ് കരുതുന്നത്. പരക്കേറ്റ ഉടൻ തന്നെ പെണ്‍കുട്ടിയെ അടുത്തുള്ള സൊറോക മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
ഏകദേശം 170 ഡ്രോണുകളും 30 ക്രൂയിസ് മിസൈലുകളും 120 ബാലിസ്റ്റിക് മിസൈലുകളുമാണ് ഇസ്രായേലിലേക്ക് ഇറാൻ തൊടുത്തുവിട്ടത്. സിറിയൻ തലസ്ഥാന നഗരമായ ബെയ്റൂത്തിലെ ഇറാനിയൻ കോണ്‍സുലേറ്റിന് നേരെയുണ്ടായ ഇസ്രായേലിന്റെ ആക്രമണത്തിന് പിന്നാലെയായിരുന്നു ഇറാന്റെ നടപടി. ഇസ്രായേലിന്റെ ആക്രമണത്തില്‍ മുതിർന്ന ഇറാനിയൻ ജനറല്‍ അടക്കം ആറ് സൈനികർ കൊല്ലപ്പെട്ടിരുന്നു.
ഹമാസ് എന്ന ഭീകരസംഘടനയ്‌ക്ക് വേണ്ടി ഫണ്ടിംഗ് നടത്തുകയും പരിശീലനം നല്‍കുകയും ചെയ്യുന്നവരാണ് ഇറാനെന്നാണ് ഇസ്രായേലിന്റെ കണ്ടെത്തല്‍. ഹമാസ് കൂടാതെ യെമനിലെ ഹൂതികളെയും ലെബനനിലെയും ഇറാഖിലെയും സിറിയയിലും ഹിസ്ബുള്ളയെയും വളർത്തുന്നത് ഇറാൻ ആണെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു.
ഏകദേശം 2.1 ദശലക്ഷം അറബ്-മുസ്ലീം ജനങ്ങള്‍ ഇസ്രായേലില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. ജൂതർ ഭൂരിപക്ഷസമൂഹമായ ഇസ്രായേലിലെ ആകെ ജനസംഖ്യയുടെ 21 ശതമാനവും അറേബ്യൻ ജനതയാണ്. ഇസ്രായേലിന്റെ പ്രതിരോധ സേനയായ ഐഡിഎഫിലും അറബ് വിഭാഗത്തില്‍ നിന്നുള്ള ധാരാളം ഉദ്യോഗസ്ഥരുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.