മസ്‌കത്ത്: കനത്ത മഴയെ തുടര്‍ന്ന് ഒമാനില്‍ മലയാളി ഉൾപ്പെടെ 12 പേര്‍ മരണപ്പെട്ടു.
കൊല്ലം സ്വദേശി സുനിൽ കുമാർ സദാനന്ദനാണ് മരിച്ച മലയാളി. സൗത്ത് ഷർക്കിയിൽ മതിൽ ഇടിഞ്ഞുവീണാണ് സുനിൽ മരിച്ചത്.
മരിച്ചവരിൽ ഒൻപതു പേരും കുട്ടികളാണ്. ഒഴുക്കിൽപ്പെട്ട് കാണാതായ എട്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.
അതേസമയം, നിരവധി പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പൊലീസ് ഏവിയേഷന്‍ വിഭാഗവും സിവില്‍ ഡിഫന്‍സും രക്ഷപ്പെടുത്തിയത്.
വെള്ളപ്പൊക്കത്തിലും റോഡുകളിലും സബ്‌വേകളിലും സ്‌കൂളുകളിലും റസിഡൻഷ്യൽ, കൊമേഴ്‌സ്യൽ കെട്ടിടങ്ങളിലും കുടുങ്ങിക്കിടക്കുന്ന ആളുകളിൽ നിന്നുള്ള ഒന്നിലധികം ദുരിതാഹ്വാനങ്ങളെത്തുടർന്ന് പകൽ മുഴുവൻ പോലീസും അവരുടെ രക്ഷാപ്രവർത്തകരും പ്രവർത്തനത്തിലായിരുന്നു.
വെള്ളത്തിനടിയിലായ പല സ്ഥലങ്ങളിൽ നിന്നും ഒറ്റപ്പെട്ടവരെ താമസക്കാർ പോലും പുറത്തെത്തിച്ചു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, ആളുകൾ കുട്ടികളെ കയർ ഉപയോഗിച്ച് രക്ഷപ്പെടുത്തുമ്പോൾ അവരുടെ പുറകിൽ നിൽക്കുന്നതായി കാണാം. അവരുടെ അരക്കെട്ട് വരെ വെള്ളം ഉണ്ടായിരുന്നു.
ന്യൂനമർദത്തിന്‍റെ പശ്ചാതലത്തിൽ രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴയാണ് തുടരുന്നത്. പലയിടത്തും വാദികൾ നിറഞ്ഞൊഴുകുകയാണ്. റോയൽ ഒമാൻ പൊലീസിന്‍റെയും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാല് ഗവർണറേറ്റിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മസ്‌കത്ത്, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകൾക്കാണ് അവധി നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.