വയനാട് : വിതരണത്തിന് തയാറാക്കിയ ഭക്ഷ്യ കിറ്റുകൾ പിടികൂടിയ സംഭവത്തിൽ, കടയിൽ കിറ്റുകൾക്ക് ഓർഡർ ചെയ്തത് ബിജെപി പ്രവർത്തകനെന്നു പ്രാഥമിക വിവരം.
എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനായില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ബത്തേരി സിഐ അറിയിച്ചു. ഇന്നലെ രാത്രിയാണ് 1500ൽ പരം കിറ്റുകൾ പിടികൂടിയത്. സംഭവത്തിൽ പങ്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ പറഞ്ഞു.‘‘ഭക്ഷ്യകിറ്റ് ആരോപണം അടിസ്ഥാനരഹിതമാണ്. പിന്നിൽ ഗൂഢാലോചനയുണ്ട്. ആരോപണത്തിനു പിന്നിൽ ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രന് വയനാട് മണ്ഡലത്തിൽ ലഭിക്കുന്ന മുൻതൂക്കത്തിലുള്ള അസൂയയാണ്’’ – പ്രശാന്ത് പറഞ്ഞു.
വയനാട് മാനന്തവാടി കെല്ലൂർ അഞ്ചാംമൈലിൽ ആവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ തയാറാക്കിയതായി കണ്ടെത്തിയതിനെത്തുടർന്ന് ഇവിടെയും സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. ബത്തേരിയിൽ ഇന്നലെ രാത്രി ഏഴു മണിയോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഭക്ഷ്യ കിറ്റുകൾ നിറച്ച വാഹനം ബത്തേരി പൊലിസ് കസ്റ്റഡിയിലെടുത്തത്.
ഭക്ഷ്യ കിറ്റുകൾ കോളനികളിൽ വിതരണം ചെയ്യാനായി ബിജെപി തയാറാക്കിയതാണെന്ന് എൽഡിഎഫും യുഡിഎഫും ആരോപിച്ചു. കിറ്റുകൾ ഓർഡർ ചെയ്തത് ബിജെപി പ്രവർത്തകനാണെന്നാണു കടയിലെ ജീവനക്കാരിൽനിന്നു ലഭിക്കുന്ന വിവരം.
279 രൂപ വരുന്ന കിറ്റുകളാണ് ബത്തേരിയിലെ ചില്ലറ മൊത്ത വിതരണ പലചരക്ക് കടയിൽനിന്നു വാങ്ങിയത്. പാക്ക് ചെയ്ത കിറ്റുകളിൽ 470 എണ്ണം കയറ്റി പോകുകയും ചെയ്തു.
കിറ്റിൽ ഒരു കിലോ പഞ്ചസാര, ബിസ്കറ്റ്, റസ്ക്, 250 ഗ്രാം ചായപ്പൊടി, അര ലീറ്റർ വെളിച്ചെണ്ണ, അരക്കിലോ സോപ്പ് പൊടി, ഒരു കുളിസോപ്പ് എന്നിവയാണുള്ളത്. കൂടാതെ വെറ്റില, അടക്ക, ചുണ്ണാമ്പ്, പുകയില അടക്കമുള്ള 33 കിറ്റുകളും ഉണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.