ജപ്പാൻ: അപൂർവ ബാക്ടീരിയല്‍ അണുബാധ പടരുന്നു. സ്ട്രെപ്റ്റോകോക്കല്‍ ടോക്സിക് ഷോക്ക് സിൻഡ്രോം എന്നറിയപ്പെടുന്ന അപകടകാരിയായ ബാക്ടീരിയല്‍ അണുബാധ മുൻ വർഷത്തെക്കാള്‍ വലിയ നിരക്കില്‍ പടർന്നുപിടിക്കുന്നു എന്നാണ് റിപ്പോർട്ട്.
സ്ട്രെപ്റ്റോകോക്കസ് വ്യാപനത്തിന്റെ പെട്ടെന്നുള്ള ഉയർച്ചയ്ക്കു പിന്നില്‍ എന്താണെന്നത് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസും വ്യക്തമാക്കുന്നുണ്ട്.
പ്രായംകൂടിയവർ അപകടസാധ്യതാവിഭാഗത്തില്‍ പെടുന്നവരാണെങ്കിലും സ്ട്രെപ്റ്റോകോക്കസ് ഗ്രൂപ്പ് എ വിഭാഗം അമ്ബതുവയസ്സിനു താഴെയുള്ളവരിലും മരണസാധ്യത വർധിപ്പിക്കുന്നുണ്ടെന്ന് നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കുന്നു.
കഴിഞ്ഞ ജൂലൈമുതല്‍ ഡിസംബർ വരെ രോഗംസ്ഥിരീകരിച്ച അമ്പതുവയസ്സിനു താഴെയുള്ള അറുപത്തിയഞ്ചുപേരില്‍ ഇരുപത്തിയൊന്നുപേരും മരണപ്പെട്ടതായി അസാഹി ഷിംബുൻ എന്ന മാധ്യമത്തില്‍ റിപ്പോർട്ട് ചെയ്യുന്നു.
സ്ട്രെപ്റ്റോകോക്കസ് പ്യോജീൻസ് എന്ന ബാക്ടീരിയം ആണ് സ്ട്രൊപ്റ്റോകോക്കല്‍ ടോക്സിക് ഷോക്ക് സിൻഡ്രോമിനു കാരണമാകുന്നത്.
പലരിലും ലക്ഷണങ്ങളില്ലാതെ തന്നെ രോഗം വന്നുപോകുമെങ്കിലും ഉയർന്ന വ്യാപനത്തിനു കാരണമാകുന്ന ബാക്ടീരിയ ചിലഘട്ടങ്ങളില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും മരണസംഖ്യ വർധിപ്പിക്കുകയും ചെയ്യാം. പ്രത്യേകിച്ച് മുപ്പതു വയസ്സിനു മുകളിലുള്ളവരില്‍ സ്ഥിതി കൂടുതല്‍ വഷളായേക്കാം.
പ്രായമായവരില്‍ ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് പ്രകടമാവുകയെങ്കിലും ചിലപ്പോള്‍ ടോണ്‍സിലൈറ്റിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമാകും. പല കേസുകളിലും അവയവങ്ങള്‍ തകരാറിലാകുന്ന അവസ്ഥയിലേക്കുമെത്തിച്ചേരാം.
കോവിഡ് മഹാമാരിമൂലം പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ നീക്കിയതാകാം കഴിഞ്ഞവർഷത്തെ ഉയർന്ന നിരക്കുകള്‍ക്ക് കാരണമെന്നാണ് വിദഗ്ധർ കരുതുന്നത്.
കോവിഡിനുസമാനമായി സ്രവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയുമൊക്കെയാണ് സ്ട്രെപ്റ്റോകോക്കല്‍ അണുബാധകളും പകരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കാം.
ആന്റിബയോട്ടിക് ചികിത്സയിലൂടെയാണ് സ്ട്രെപ് എ അണുബാധയെ ചികിത്സിക്കുന്നത്. പക്ഷേ കൂടുതല്‍ ഗുരുതരമായ ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കല്‍ ഡിസീസുകള്‍ക്ക് ആന്റിബയോട്ടിക്കിനൊപ്പം മറ്റുമരുന്നുകളും വേണ്ടിവരും.കോവിഡ് കാലത്ത് സ്വീകരിച്ചിരുന്ന മുൻകരുതലുകള്‍ സ്ട്രെപ് എ വിഭാഗത്തിനെതിരെയും തുടരണമെന്ന് ജപ്പാനിലെ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.