കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുന്നു. പ്രതികളെ ഒറ്റയ്‌ക്കൊറ്റയ്ക്ക് ഇരുത്തിയും കൂട്ടായും ചോദ്യം ചെയ്യുന്നുണ്ട്. പ്രതികളായ വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ കാമ്പസിലെത്തിച്ചും പൊലീസ് തെളിവെടുപ്പ് നടത്തും.
പ്രതികളായ 18 വിദ്യാര്‍ത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മര്‍ദ്ദനം, തടഞ്ഞുവയ്ക്കല്‍, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയ കുറ്റങ്ങള്‍. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തുന്നതും പൊലീസ് ആലോചിക്കുന്നുണ്ട്. ഇതു സംബന്ധിച്ച വ്യക്തമായ തെളിവ് പൊലീസിന് ലഭിച്ചതായാണ് സൂചന.സിദ്ധാര്‍ത്ഥനെ നാലിടത്തു വെച്ച് പ്രതികള്‍ മര്‍ദ്ദിച്ചതായിട്ടാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. മര്‍ദ്ദന വിവരം പുറത്ത് ആരും അറിയാതിരിക്കാനായി സിദ്ധാര്‍ത്ഥന്റെ ഫോണ്‍ പ്രതികള്‍ പിടിച്ചു വച്ചിരുന്നതായി പൊലീസ് പറയുന്നു. 16-ാം തീയതി ഉച്ചയോടെയാണു വീട്ടുകാർ സിദ്ധാർത്ഥനെ ഫോണിൽ ബന്ധപ്പെടുന്നത്.
പിന്നീടു പലതവണ വിളിച്ചെങ്കിലും കിട്ടിയില്ല. 17നും ഫോണിൽ കിട്ടിയില്ല. സഹപാഠികളിലൊരാളെ വിളിച്ചപ്പോൾ കുഴപ്പമൊന്നുമില്ലെന്നും സിദ്ധാർത്ഥൻ കിടക്കുകയാണെന്നും പറഞ്ഞു.ഈ സമയത്തെല്ലാം സിദ്ധാർത്ഥന്റെ ഫോൺ പ്രതികളുടെ കയ്യിലായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. പിറ്റേന്നു വീണ്ടും മർദ്ദിച്ചു. അന്ന് പ്രതികൾ ഫോൺ കൈമാറി.
തുടർന്ന്, ഫോണിൽ അമ്മയോട് 24ന് വീട്ടിലെത്തുമെന്നു സിദ്ധാർത്ഥൻ പറഞ്ഞു. പിന്നീടു കേൾക്കുന്നതു മരണവാർത്തയാണ്. 18നു രാവിലെ സിദ്ധാർഥനു വലിയ കുഴപ്പമില്ലെന്ന് വിലയിരുത്തിയ സംഘം ഉച്ചയ്ക്കും മർദിക്കുകയായിരുന്നു.ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഉടനെ സിദ്ധാർത്ഥന്റെ മൃതദേഹം പൊലീസ് എത്തുന്നതിനു മുമ്പ് പ്രതികളുടെ നേതൃത്വത്തിലാണ് അഴിച്ചെടുത്തത്. ആരോടും പറയരുതെന്നു വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.