തിരുവനന്തപുരം: ബ്രഹ്മോസിന് സമീപത്ത് നിന്ന് നാടോടിക്കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് 100 സി.സി ടിവി ക്യാമറകളും ജയിലില്‍ നിന്ന് ലഭിച്ച വിവരങ്ങളും.
പ്രതി ഹൻസക്കുട്ടി (കബീർ) കൈയിലുള്ള പഴയ മോഡല്‍ മൊബൈല്‍ ഫോണ്‍ ഇയാള്‍ ഉപയോഗിക്കുന്നത് കുറവായതിനാല്‍ അത് കേന്ദ്രീകരിച്ചുള്ള അന്വേഷണം ഫലം കണ്ടില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു. പിടിക്കപ്പെടാതിരിക്കാൻ മൊട്ടയടിച്ച് പ്രതി രൂപമാറ്റം വരുത്തിയും പൊലീസിനെ വലച്ചു.സംഭവ ദിവസം നഗരത്തിന്റെ വിവിധ മേഖലകളിലെ സി.സി ടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്. സംശയാസ്‌പദമായി പേട്ട ഭാഗത്ത് നിന്ന് ബൈക്കില്‍ ലിഫ്റ്റ് വാങ്ങി ചാക്കയ്ക്ക് സമീപമിറങ്ങിയ ആളിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ഫലം കണ്ടത്.
അന്ന് പുലർച്ചെ കുട്ടിയെ കണ്ടെത്തിയ റെയില്‍വേ ട്രാക്കിന് മറുവശത്തെ റോഡിലൂടെ ഇയാള്‍ വീണ്ടും ബൈക്കില്‍ ലിഫ്റ്റ് വാങ്ങി പോകുന്ന ദൃശ്യങ്ങളും ലഭിച്ചു.ഇടയ്ക്കിടെ തലയില്‍ പുതപ്പുമൂടി നടക്കുന്ന ശീലവും ഇയാള്‍ക്കുണ്ട്, ഇതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇതോടെ സംശയം ബലപ്പെട്ടു. പ്രതിയുടെ ദൃശ്യങ്ങള്‍ വിവിധ ജയിലുകളിലേക്കാണ് ആദ്യം അയച്ചത്. അതില്‍ നിന്നാണ് അയിരൂരില്‍ 11കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണിതെന്ന് വ്യക്തമായത്.
തുടർന്ന് ജയിലില്‍ നിന്ന് ഇയാളുടെ ആധാർ എടുത്തെങ്കിലും അയിരൂരിലെ വിലാസമാണ് നല്‍കിയിരുന്നത്. എന്നാല്‍ അവിടെ എത്തിയപ്പോഴേക്കും ആ വീടുമായി ഇയാള്‍ക്ക് ബന്ധമില്ലെന്ന് കണ്ടെത്തി. തുടർന്ന് വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
കൊല്ലം ചിന്നക്കടയില്‍ നിന്നാണ് ഇയാളെ ഇന്നലെ കസ്റ്റഡിയിലെടുത്തത്. സംഭവദിവസം സി.സി ടിവി ദൃശ്യങ്ങളില്‍ കണ്ടപ്പോഴുണ്ടായിരുന്ന വസ്ത്രങ്ങളായിരുന്നു വേഷം. എന്നാല്‍ സി.സി ടിവി ദൃശ്യങ്ങളില്‍ തലയില്‍ മുടിയുള്ള ആളായിരുന്നു പ്രതിയെങ്കില്‍ കസ്റ്റഡിയിലെടുത്തപ്പോള്‍ മൊട്ടയടിച്ച നിലയിലായിരുന്നു. ശരീരഭാഷയും വസ്ത്രധാരണവും നടത്തവും കണ്ടാണ് പൊലീസ് തിരിച്ചറിഞ്ഞത്.
അതേസമയം രാത്രി 12ഓടെ ഉറങ്ങിക്കിടന്ന കുട്ടിയെ ഉപദ്രവിക്കാനെടുത്തുകൊണ്ടുപോയ പ്രതി കുട്ടിയുടെ വായ പൊത്തിപ്പിടിച്ചപ്പോള്‍ മരിച്ചെന്ന് കരുതി രാത്രി തന്നെ ഉപേക്ഷിച്ചെന്നാണ് പൊലീസിന് നല്‍കിയ മൊഴി.സംഭവസമയത്തെ പ്രതിയുടെ സ്ഥലത്തെ സാന്നിദ്ധ്യം അത് ഉറപ്പിക്കുന്നു. എന്നാല്‍ ഒരു പകല്‍ മുഴുവൻ പ്രദേശത്ത് പൊലീസ് അരിച്ചുപെറുക്കിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല.
രാത്രി ഏഴോടെ മണ്ണന്തല പൊലീസ് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തുന്നത്. അങ്ങനെയെങ്കില്‍ കുട്ടി ഭൂരിഭാഗം സമയവും ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ഈ സമയം കുട്ടിയെ കണ്ടെത്താൻ കഴിയാത്തത് എന്തുകൊണ്ട് എന്നാണ് സംശയം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.