തിരുവനന്തപുരം: 11 മാസം മാത്രം പ്രായമുണ്ടായിരുന്ന പെണ്‍കുഞ്ഞിന്റെ അഡ്രിനല്‍ ഗ്രന്ഥിയിലെ ട്യൂമർ സുരക്ഷിതമായി നീക്കം ചെയ്തു.
തിരുവനന്തപുരം കിംസ്ഹെല്‍ത്തില്‍ നടന്ന പോസ്റ്റീരിയർ റെട്രോപെരിടോണിയോസ്‌കോപിക് രീതിയിലുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെയാണ് ട്യൂമർ നീക്കം ചെയ്തത്.നിർത്താതെയുള്ള കരച്ചിലിനെത്തുടർന്നാണ് കൊല്ലം സ്വദേശികളായ മാതാപിതാക്കള്‍ കുട്ടിയെ കിംസ്ഹെല്‍ത്തിലെ ശിശുരോഗ വിഭാഗം സീനിയർ കണ്‍സള്‍ട്ടന്റായ ഡോ. സനൂജ ടൈറ്റസ് സന്തോഷിന്റെ പക്കലെത്തിച്ചത്. അള്‍ട്രാ സൗണ്ട് പരിശോധനയില്‍ അഡ്രിനല്‍ ഗ്രന്ഥിയില്‍ ട്യൂമർ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ സിടി സ്‌കാനില്‍ കുട്ടിയുടെ വലത്തേ വൃക്കയ്ക്കു മുകളില്‍ അഡ്രിനല്‍ ഗ്രന്ഥിയില്‍, വലിയ രക്തക്കുഴലിനോടും കരളിനോടും ചേർന്ന്, ട്യൂമർ സ്ഥിരീകരിക്കുകയായിരുന്നു.
സമ്മർദ്ദ സാഹചര്യങ്ങളില്‍ അതിനെ അതിജീവിക്കാൻ സഹായിക്കുന്ന ഹോർമോണുകളായ കോർട്ടിസോളും അഡ്രിനാലിനും പുറപ്പെടുവിക്കുന്ന ഗ്രന്ഥിയാണ് അഡ്രിനല്‍ ഗ്രന്ഥി. ചെറിയ പ്രായത്തില്‍ കണ്ടുവരുന്ന അഡ്രിനല്‍ ട്യൂമറുകള്‍ ക്യാൻസറായിരിക്കാനുള്ള സാധ്യത കൂടുതലാണ്.
പരമ്പരാഗത ശസ്ത്രക്രിയകളില്‍, ട്യൂമറുള്ള ഭാഗത്തേക്ക് എത്താൻ മേല്‍വയറ്റില്‍ വലിയ മുറിവുണ്ടാക്കി കുടല്‍ വശത്തേക്ക് മാറ്റേണ്ടി വരും. എന്നാല്‍, റെട്രോപെരിടോണിയോസ്‌കോപിക് രീതി ഉപയോഗിച്ച് കുട്ടിയുടെ പിൻഭാഗത്തു നിന്ന് താക്കോല്‍ദ്വാരത്തിലൂടെ അഡ്രിനല്‍ ട്യൂമറിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാൻ സാധ്യമാകും.
അനെസ്തേഷ്യയുടെ സഹായത്തോടെ, കുഞ്ഞിനെ കമഴ്ത്തി കിടത്തി രണ്ടര മണിക്കൂറോളം നീണ്ട താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെയാണ് സർജിക്കല്‍ സംഘം കുട്ടിയുടെ വയറ്റില്‍ നിന്നും ട്യൂമർ നീക്കം ചെയ്തത്.
വയറിൻറെ പുറകില്‍ കടന്ന് മറ്റ് അവയവങ്ങളെ ബാധിക്കാത്ത രീതിയിലാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയതെന്ന് പീഡിയാട്രിക് മിനിമല്‍ ആക്‌സസ് സർജനും സീനിയർ കണ്‍സള്‍ട്ടന്റുമായ ഡോ. റെജു ജോസഫ് തോമസ് പറഞ്ഞു. രക്തക്കുഴലുകള്‍ ഒരേ സമയം സീല്‍ ചെയ്ത് മുറിക്കാൻ സാധിക്കുന്ന 'ലൈഗാഷ്വർ' ഉപകരണം ഉപയോഗിച്ച് ശസ്ത്രക്രിയ സുരക്ഷമായും വേദനരഹിതമായും പൂർത്തിയാക്കി.
ശസ്ത്രക്രിയയ്ക്ക് ശേഷം അന്ന് വൈകുന്നേരം തന്നെ കുട്ടി വെള്ളവും ഭക്ഷണവും കഴിക്കാൻ തുടങ്ങി. അടുത്ത ദിവസം മുതല്‍ തന്നെ ഇരിക്കാനും കളിക്കാനും തുടങ്ങിയിരുന്നു.
അനസ്തേഷ്യ വിഭാഗം സീനിയർ കണ്‍സള്‍ട്ടന്റ് ഡോ. ജേക്കബ് ജോണ്‍ തിയോഫിലസ്, സർജിക്കല്‍ ഓങ്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ജയാനന്ദ് സുനില്‍, കാർഡിയോതൊറാസിക് സർജറി വിഭാഗം സീനിയർ കണ്‍സള്‍ട്ടന്റ് ഡോ. ഷാജി പാലങ്ങാടൻ എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.