മുണ്ടക്കയം : സംസ്ഥാന ജലവിഭവ വകുപ്പിന് കീഴിൽ കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ കോരുത്തോട് പഞ്ചായത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുദ്ധജല വിതരണ പദ്ധതിയുടെ ഔപചാരികമായ നിർമ്മാണ ഉദ്ഘാടനം,
ഈ മാസം പത്താം തീയതി ഉച്ചകഴിഞ്ഞ് 2 മണിക്ക് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.സമ്മേളനത്തിൽ പത്തനംതിട്ട എംപി ആന്റോ ആന്റണി മുഖ്യപ്രഭാഷണം നടത്തും. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ സ്വാഗതവും, വാട്ടർ അതോറിറ്റി ടെക്നിക്കൽ മെമ്പർ എസ്. സേതു കുമാർ റിപ്പോർട്ട് അവതരണവും നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു , വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ ഷാജി പാമ്പൂരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശുഭേഷ് സുധാകരൻ, പി.ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് അംഗം രത്നമ്മ രവീന്ദ്രൻ , കോരുത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോംസ് കുര്യൻ , ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാർ തുടങ്ങിയവര്‍ സംബന്ധിക്കും.72.23 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുള്ള ഈ പദ്ധതി ജലസ്രോതസ്സ്, ശുദ്ധീകരണശാല, പമ്പ് ഹൗസുകൾ, പമ്പിങ് മെയിൻ പൈപ്പുകൾ, വിതരണ പൈപ്പുകൾ തുടങ്ങിയ ഘടകങ്ങളെല്ലാം ഉൾപ്പെടുത്തി പ്രവർത്തിയെ ആറ് പാക്കേജ്കളാക്കി തിരിച്ച് വിശദമായ എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാർ ഉറപ്പിച്ച് നിർമ്മാണം ആരംഭിക്കുകയാണ്.
വെള്ളാനിക്കവലയിൽ ഭൂതല ജല സംഭരണി, ചകിരിമേട് ഭൂതല ജല സംഭരണി, കൊമ്പുകുത്തിയിൽ രണ്ട് സ്റ്റീൽ ബൂസ്റ്റിങ് ടാങ്കുകൾ, ഏഴാം തടത്തു ഭൂതല ജല സംഭരണി, 86 കിലോമീറ്റർ നീളമുള്ള പൈപ്പ് ലൈൻ എന്നിവയാണ് കോരുത്തോട് ഗ്രാമപഞ്ചായത്തിലെ 3256 കുടുംബങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.