മാനന്തവാടി : തണ്ണീർക്കൊമ്പനുപുറമേ റേഡിയോ കോളർ ഘടിപ്പിച്ച മറ്റൊരു കർണാടക ആനകൂടി വയനാട്ടിൽ എത്തിയതായി വനംവകുപ്പ്. നോർത്ത് വയനാട് വനം ഡിവിഷൻ ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിൽ ഉത്തരമേഖലാ സി.സി.എഫ്. കെ.എസ്. ദീപയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഒരുമാസം മുമ്പാണ് വയനാട് വന്യജീവിസങ്കേതത്തിൽ ഈ ആനയുടെ സാന്നിധ്യം മനസ്സിലാക്കിയത്. മൂന്നുദിവസംമുമ്പ് സൗത്ത് വയനാട് വനം ഡിവിഷനു കീഴിലുള്ള പാതിരി സെക്ഷനിലെ വനത്തിൽ ആനയെത്തിയിട്ടുണ്ട്.
ആനയെ നിരീക്ഷിക്കുന്നതിനുള്ള വിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് കർണാടക വനംവകുപ്പിനെ സമീപിച്ചിരുന്നു. റേഡിയോ കോളർ യൂസർ ഐഡിയും പാസ്‌വേഡും ലഭിച്ചിട്ടുണ്ട്.
ഇടയ്ക്കിടെ സിഗ്നൽ നഷ്ടപ്പെടുന്നതിനാൽ കൃത്യമായ വിവരങ്ങൾ ലഭിക്കുന്നില്ല. ആനയുടെ നീക്കങ്ങളറിയാൻ ആന്റിനയും റസീവറും ആവശ്യപ്പെട്ട് കർണാടക മുഖ്യവനപാലകനെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും കെ.എസ്. ദീപ പറഞ്ഞു.തണ്ണീർകൊന്പന്റെ റേഡിയോകോളർ വിവരങ്ങൾ ലഭിച്ചതും ആന മാനന്തവാടി നഗരത്തിൽ ഇറങ്ങിയശേഷമാണ്. ഇതുകൊണ്ട് കാര്യമായ പ്രയോജനവുമുണ്ടായില്ല. ആനയെ മയക്കുവെടിവെച്ച് പിടിച്ചത് എല്ലാ ചട്ടങ്ങളും പാലിച്ചാണ്. ഇവിടെനിന്ന് സുരക്ഷിതമായി മാറ്റാൻ മയക്കുവെടിയല്ലാതെ മറ്റു പോംവഴികളില്ലായിരുന്നു.
മാനന്തവാടിയിലെത്തുന്നതിനു തലേദിവസം തലപ്പുഴയിലും സമീപ പ്രദേശങ്ങളിലും ഇറങ്ങിയ ആനയെ കാടുകയറ്റുന്നതിനായി മുപ്പതോളം വനപാലകർ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു.ഇത് വിജയിച്ചില്ല. റേഡിയോ കോളർ ഘടിപ്പിച്ച ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചതുമുതൽ മയക്കുവെടിവെച്ച് ബന്ദിപ്പുരിൽ എത്തിക്കുന്നതുവരെ കേരള വനംവകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രതയോടെയാണ് പ്രവർത്തിച്ചത്. ഓപ്പറേഷനിൽ കർണാടക വനംവകുപ്പിന്റെ പൂർണ സഹകരണവുമുണ്ടായിരുന്നു.
മയക്കുവെടിവെച്ചത് വിദഗ്ധനായ ഡോക്ടറുടെ നേതൃത്വത്തിലാണ്. നടപടി ക്രമങ്ങളിൽ വീഴ്ചയുണ്ടായിട്ടില്ല. ശാരീരികാവസ്ഥകൾ പരിശോധിച്ച ശേഷമാണ് എലിഫെന്റ് ആംബുലൻസിൽ കയറ്റിക്കൊണ്ടുപോയത്.
ആന ചരിഞ്ഞത് ടി.ബി. ഉൾപ്പെടെയുള്ള മറ്റു അസുഖങ്ങൾമൂലമാണെന്നാണ് പോസ്റ്റുമാർട്ടത്തിലെ പ്രാഥമിക നിഗമനം. അന്തിമ റിപ്പോർട്ടുകൂടി പുറത്തുവന്നാൽമാത്രമേ കാര്യങ്ങൾ വിശദമാകൂ.
രാത്രിയോടെ മാനന്തവാടിയിൽനിന്ന് കൊണ്ടുപോയ ആന പുലർച്ചെ ഒന്നരയോടെയാണ് ചരിഞ്ഞത്. രാവിലെ ഒൻപതരയ്ക്ക് കേരള- കർണാടക വനംവകുപ്പുകൾ ചേർന്ന് പോസ്റ്റ്‌മോർട്ടം നടപടികൾ തുടങ്ങിയിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് മുമ്പും ശേഷവുമുള്ള നടപടികൾ ഫോട്ടോയെടുത്ത് സൂക്ഷിക്കുന്നത് നടപടിക്രമങ്ങളുടെ ഭാഗമായാണെന്നും അവർ പറഞ്ഞു.
വയനാട് വൈൽഡ് ലൈഫ് വാർഡൻ ജി. ദിനേഷ്, നോർത്ത് വയനാട് ഡി.എഫ്.ഒ. കെ.ജെ. മാർട്ടിൻ ലോവൽ, സൗത്ത് വയനാട് ഡി.എഫ്.ഒ.എ. ഷജ്‌ന, ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അജേഷ് മോഹൻദാസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.