മുണ്ടക്കയം: എരുമേലി വടക്ക്, തെക്ക്, കോരുത്തോട്, മുണ്ടക്കയം വില്ലേജുകളിലായി പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർ ഉൾപ്പെടെ 7000 ത്തിലധികം ചെറുകിട നാമമാത്ര ഭൂഉടമകളുടെ പട്ടയം ലഭ്യമാക്കണമെന്ന അപേക്ഷകളിന്മേൽ അനുകൂല നടപടികൾ സ്വീകരിച്ച് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും പ്രസ്തുത മേഖലകളിലെ സംഘടനാ നേതാക്കളുടെയും ഒരു ആലോചന യോഗം 28-)o തീയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3. 30ന് മുണ്ടക്കയം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഹാളിൽ ചേരും.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കുന്ന യോഗം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ഐഎഎസ്, കാഞ്ഞിരപ്പള്ളി തഹസിൽദാർ ശ്രീകല, മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് , കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പിആർ അനുപമ, ശുഭേഷ് സുധാകരൻ, മറ്റ് ജനപ്രതിനിധികൾ വിവിധ സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. കൈവശ ഭൂമിക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് ഹിൽമൺ സെറ്റിൽമെന്റ് ഏരിയയിൽ നിലവിലുണ്ടായിരുന്ന വിവിധ പ്രകാരങ്ങളിലുള്ള തടസ്സങ്ങൾ ഇതിനോടകം ഒരു പരിധിവരെ പരിഹരിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്.
സംസ്ഥാന റവന്യൂ വകുപ്പ് നേതൃത്വം കൊടുക്കുന്ന പട്ടയ മിഷനിൽ ഉൾപ്പെടുത്തി പുഞ്ചവയൽ, മുരിക്കും വയൽ , പാക്കാനം, 504, കുഴിമാവ്, പുലിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ ഉൾപ്പെടെയുള്ള കൈവശ ഭൂമിക്കാർക്ക് പട്ടയം നൽകുന്നതിനുവേണ്ടി സ്പെഷ്യൽ തഹസിൽദാർ ഓഫീസ് തുടങ്ങുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗവൺമെന്റിന്റെ സജീവ പരിഗണനയിലാണ്.
പരമാവധി വേഗത്തിൽ അർഹതപ്പെട്ട മുഴുവൻ ആളുകൾക്കും പട്ടയം നൽകുന്നതിനുള്ള നടപടികൾ ക്രമപ്പെടുത്തുന്നതിനും, ത്വരിതപ്പെടുത്തുന്നതിനും ലക്ഷ്യം വെച്ചാണ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർത്തിട്ടുള്ളത് എന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ പമ്പാവാലി, എയ്ഞ്ചൽ വാലി, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ കടപ്ലാക്കൽ കോളനി, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പാതാമ്പുഴ രാജീവ് ഗാന്ധി കോളനി തുടങ്ങി പട്ടയം ഇല്ലാതിരുന്ന ഒട്ടേറെ മേഖലകളിൽ ഇതിനോടകം പട്ടയം ലഭ്യമാക്കുന്നതിന് കഴിഞ്ഞു എന്നും, കഴിഞ്ഞ രണ്ടര കാലയളവിനുള്ളിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ രണ്ടായിരത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്തു കഴിഞ്ഞതായും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.