ടിപി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷ ശരിവയ‌്ക്കുകയും, രണ്ടു പ്രതികളെ വിചാരണക്കോടതി വെറുതേവിട്ടത് റദ്ദാക്കുകയും ചെയ‌്ത ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് നടൻ ഹരീഷ് പേരടി.
ചുകപ്പ്, അത് ആരുടെയും തറവാട്ട് സ്വത്തല്ലെന്ന് മരിച്ചിട്ടും ഒരിക്കല്‍ കൂടി ഉറക്കെ പറയുന്ന ടിപി'' എന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്. വെട്ടിയരിഞ്ഞിട്ടും മുറിവ് കൂടി ഉയിർത്തെഴുന്നേല്‍ക്കുന്ന സഖാവ് എന്നും ടി.പി ചന്ദ്രശേഖരനെ ഹരീഷ് വിശേഷിപ്പിച്ചു. 11 പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ച ഹൈക്കോടതി രണ്ടു പ്രതികളെ വിചാരണക്കോടതി വെറുതേവിട്ടത് റദ്ദാക്കി ശിക്ഷാവിധി കടുപ്പിച്ചു.ഒൻപത് കുറ്റവാളികളുടെ ശിക്ഷ വർദ്ധിപ്പിക്കുന്നതിനായി അവരെ കോടതിയില്‍ ഹാജരാകാനും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനനെ കുറ്റവിമുക്തനാക്കിയ നടപടി ശരിവച്ചു.
സി.പി.എം ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗമായിരുന്ന കെ.കെ. കൃഷ്ണൻ, കണ്ണൂർ കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന ജ്യോതിബാബു എന്നിവരെ വെറുതേവിട്ടതാണ് റദ്ദാക്കിയത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്ബ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ സുപ്രധാനവിധി.
ഒന്നു മുതല്‍ എട്ടു വരെ പ്രതികളായ എം.സി. അനൂപ്, കിർമ്മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ. ഷിനോജ്, കെ.സി. രാമചന്ദ്രൻ, 11-ാം പ്രതി ട്രൗസർ മനോജൻ, 13-ാം പ്രതി പി.കെ. കുഞ്ഞനന്തൻ, 18-ാം പ്രതി വാഴപ്പടച്ചി റഫീഖ് എന്നിവരുടെ ജീവപര്യന്തം തടവുശിക്ഷയാണ് ഹൈക്കോടതി ഇന്നലെ ശരിവച്ചത്. 31-ാം പ്രതി ലംബു പ്രദീപിന്റെ മൂന്നുവർഷം തടവുശിക്ഷയും നിലനില്‍ക്കും.
വിചാരണക്കോടതി ഒഴിവാക്കിയ ഗൂഢാലോചനക്കുറ്റം ഒന്നു മുതല്‍ 5 വരെ പ്രതികള്‍ക്കും 7-ാം പ്രതിക്കും അധികമായി ചുമത്തി. വാഴപ്പടച്ചി റഫീഖിന്റെ ഗൂഢാലോചനാക്കുറ്റം ഒഴിവാക്കി. ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെ കുഞ്ഞനന്തൻ 2020ല്‍ മരിച്ചതിനാല്‍ അയാള്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിക്കും.പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ അപ്പീലും പി. മോഹനൻ അടക്കമുള്ളവരെ വെറുതേവിട്ടതിനെതിരെ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ എം.എല്‍.എ നല്‍കിയ അപ്പീലും ഡിവിഷൻ ബെഞ്ച് പരിഗണിച്ചിരുന്നു.
രമയുടെ അപ്പീല്‍ ഭാഗികമായി അനുവദിച്ചാണ് കൃഷ്ണനെയും ജ്യോതിബാബുവിനെയും വെറുതേവിട്ട നടപടി റദ്ദാക്കിയത്. മറ്റു പ്രതികളുടേതിന് സമാനമായ ശിക്ഷ ഇവർ നേരിടേണ്ടിവരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.