ദില്ലി: കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരം ഇ ഡി സമൻസ് അയച്ചാല്‍ നിർബന്ധമായും ഹാജരാകണമെന്ന് സുപ്രീംകോടതി.
സംസ്ഥാനത്തെ അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർമാരെ ഫെഡറല്‍ ഏജൻസിയെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് തടയാനുള്ള തമിഴ്‌നാട് സർക്കാരിൻ്റെ ശ്രമം തള്ളിക്കളഞ്ഞു കൊണ്ടാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്.എല്ലാ സംസ്ഥാന സർക്കാരുകളും പിഎംഎല്‍എ ഉള്‍പ്പെടെയുള്ള ഫെഡറല്‍ നിയമങ്ങള്‍ പാലിക്കാൻ ബാധ്യസ്ഥരാണ്. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളെ എതിർക്കുന്നതിന് പകരം സംസ്ഥാന സർക്കാർ ഇഡിയെ സഹായിക്കണമെന്ന് കോടതി പറഞ്ഞു. പാർലമെൻ്റ് ഉണ്ടാക്കിയ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളുടെയും എക്സിക്യൂട്ടീവ് അധികാരം വിനിയോഗിക്കണമെന്ന് അനുശാസിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ 256-ാം അനുച്ഛേദവും ബെഞ്ച് ഉദ്ധരിച്ചു
വിധി തമിഴ്‌നാട് സർക്കാരിനെതിരെയുള്ളത് ആണെങ്കിലും, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍അടക്കമുള്ളവരെയാണ് വിധി കാര്യമായി ബാധിക്കുക. തുടർച്ചയായി 8 തവണ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിട്ടും ഇ ഡി ക്ക് മുൻപാകെ കെജ്‌രിവാള്‍ ഹാജരായിരുന്നില്ല. ഇ ഡി സമൻസുകള്‍ നിയമവിരുദ്ധമാണ് എന്ന നിലപാടാണ് കെജ്‌രിവാള്‍ സ്വീകരിച്ചത്.സംസ്ഥാനത്തെ അഞ്ച് ജില്ലാ കളക്ടർമാരോട് വ്യക്തിപരമായി ഹാജരാകാൻ ആവശ്യപ്പെടുന്നതില്‍ നിന്ന് ഇഡിയെ വിലക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സസ്പെൻഡ് ചെയ്ത സുപ്രീംകോടതി, ഉദ്യോഗസ്ഥർ ഏജൻസിയുടെ സമൻസുകളെ മാനിക്കുകയും പ്രതികരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും വ്യക്തമാക്കി. ഇതേ തുടർന്ന് ഏജൻസി നിയോഗിച്ച തീയതിയില്‍ കളക്ടർമാരോട് ഹാജരാകാൻ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു.
പിഎംഎല്‍എയുടെ സെക്ഷൻ 50 പ്രകാരം നല്‍കിയിട്ടുള്ള അധികാരങ്ങള്‍ വിനിയോഗിച്ചാണ് ഇഡി സമൻസ് അയച്ചിരിക്കുന്നത്. ആക്ടിൻ്റെ മൗലികമായ വായനയില്‍ നിന്ന് തന്നെ, നിയമത്തിന് കീഴിലുള്ള അന്വേഷണത്തിലോ നടപടിക്രമങ്ങളിലോ ഏതെങ്കിലും വ്യക്തിയുടെ ഹാജർ ആവശ്യമാണെന്ന് കരുതുന്നെങ്കില്‍ അവരെ വിളിച്ചുവരുത്താൻ ബന്ധപ്പെട്ട അധികാരിക്ക് അധികാരമുണ്ടെന്ന് വ്യക്തമാണ്, സുപ്രീംകോടതി പറഞ്ഞു.
സെൻട്രല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, ഇഡി തുടങ്ങിയ ഫെഡറല്‍ ഏജൻസികളുടെ സഹായത്തോടെ കേന്ദ്രസർക്കാർ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടുന്നുവെന്ന് ഭാരതീയ ജനതാ പാർട്ടി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങള്‍ ആരോപിച്ച സാഹചര്യത്തിലാണ് കോടതി ഉത്തരവ് എന്നത് ശ്രദ്ധേയമാണ്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.