കൊച്ചി: മതപരവും വിദ്യാഭ്യാസപരവുമായ ആവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടത്തിന് 1975ലെ കേരള ബില്‍ഡിംഗ് ടാക്സ് ആക്ട് പ്രകാരം നികുതി ബാധകമാകില്ലെന്ന് ഹൈക്കോടതി.
കെട്ടിട, ആഡംബര നികുതി ഇളവ് തേടി നല്കിയ അപേക്ഷ സര്‍ക്കാര്‍ തള്ളിയതിനെതിരേ താമരശേരി രൂപതയ്ക്കു കീഴിലെ മലപ്പുറം സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ജോസഫ് കൂനാനിക്കല്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. 2015 ഒക്ടോബര്‍ 26നാണ് തഹസില്‍ദാര്‍ നികുതിയടയ്ക്കാന്‍ ഉത്തരവിട്ടത്. 282.28 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടത്തിന് 2015-16 വര്‍ഷം മുതല്‍ ഒറ്റത്തവണ നികുതിയിനത്തില്‍ പണമടയ്ക്കാനായിരുന്നു നിര്‍ദേശം.
തുടര്‍ന്ന് സബ് കളക്ടര്‍ക്ക് അപ്പീല്‍ നല്‍കിയെങ്കിലും സര്‍ക്കാരിന്റെ തീരുമാനത്തിനായി വിട്ടു. സര്‍ക്കാര്‍ ഈ അപേക്ഷ തള്ളുകയും തഹസില്‍ദാരുടെ ഉത്തരവ് നിലനിര്‍ത്തുകയും ചെയ്തു. ഇതിനെതിരേയാണു വികാരി ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍, 119 ചതുരശ്ര മീറ്റര്‍ വരുന്ന കെട്ടിടത്തിന്റെ അടിയിലെ ഭാഗത്ത് സണ്‍ഡേ ബൈബിള്‍ ക്ലാസ് നടക്കുന്നതായും 158.34 ചതുരശ്ര മീറ്റര്‍ വികാരിയുടെ താമസ സൗകര്യത്തിന് ഉപയോഗിക്കുന്നതായും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സെല്ലാര്‍ ഭാഗത്തിന്റെ വശങ്ങള് കെട്ടി മറച്ചിരിക്കുകയാണ്.
സണ്‍ഡേ സ്കൂള്‍ പ്രവര്‍ത്തനം ആക്ട് പ്രകാരം പള്ളിക്കെട്ടിടത്തിന് നല്കുന്ന ഇളവിന്റെ പരിധിയില്‍ വരില്ല. താമസസൗകര്യവും ക്ലാസുകളുടെ പ്രവര്‍ത്തനവുമുള്ള കെട്ടിടത്തിന് നികുതി ഇളവ് അനുവദിക്കാനാകില്ല. പള്ളിയുടെ മതപരമായ പ്രവര്‍ത്തനവുമായി ഇതിനെ ബന്ധപ്പെട്ടുത്താനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
എന്നാല്‍, പള്ളിയുടെ മതപരമായ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതാണ് താമസവും മതപഠനവുമെങ്കില് കെട്ടിടത്തിന് നികുതിയിളവ് അനുവദിക്കാന്‍ മദര്‍ സുപ്പീരിയര്‍ അഡോറേഷന്‍ കോണ്‍വന്റ് കേസില്‍ സുപ്രീംകോടതി ഉത്തരവുള്ളതായി കോടതി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.