ന്യൂഡല്‍ഹി :പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ ജനുവരി 26-നുള്ളില്‍ വിജ്ഞാപനംചെയ്യും. ഒരുവര്‍ഷംവരെ തയ്യാറെടുപ്പുകള്‍ കഴിഞ്ഞായിരിക്കും അവ പ്രാബല്യത്തില്വരുകയെന്നാണ് സൂചന.
ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനപരിപാടികള്‍ രണ്ടുമാസത്തിനുള്ളില്‍ ആരംഭിക്കും.രാജ്യത്തൊട്ടാകെ 3000 വിദഗ്ധപരിശീലകരുടെ നേതൃത്വത്തിലായിരിക്കും പരിശീലനം. ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങിന്റെ കീഴിലുള്ള കര്‍മസമിതി മേല്‍നോട്ടം നല്‍കും.
പുതിയനിയമങ്ങള്‍ പ്രാബല്യത്തില്‍വന്നാല്‍ കേസ് രജിസ്റ്റര്‍ചെയ്ത തീയതിക്ക് പകരം കേസിന്റെ വിചാരണനടക്കുന്ന സമയത്ത് പ്രാബല്യത്തിലുള്ള നിയമമാകും ചുമത്തപ്പെടുക. പഴയ ക്രിമിനല്‍ നിയമങ്ങള്‍ക്കുകീഴില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള കേസുകളുടെ ഭാഗമായ അനുബന്ധ കുറ്റപത്രങ്ങളിലും രാജ്യത്ത് അപ്പോള്‍ നിലവിലുള്ള നിയമങ്ങള്‍ മാത്രമാകും ചുമത്താനാകുകയെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രതിയെ അറസ്റ്റുചെയ്ത് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം രജിസ്റ്റര്‍ ചെയ്യണമെന്നും അന്വേഷണത്തിന്റെപേരില്‍ കേസ് അനിശ്ചിതമായി നീട്ടാനാകില്ലെന്നും പുതിയ നിയമങ്ങള്‍ ശുപാര്‍ശചെയ്യുന്നു.
പുതിയനിയമങ്ങള്‍ നടപ്പാക്കാൻ ഇന്റര്‍-ഓപ്പറബിള്‍ ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റം, നാഷണല്‍ ഓട്ടോമേറ്റഡ് ഫിംഗര്‍പ്രിന്റ് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം, അഡ്ജേണ്‍മെന്റ് അലേര്‍ട്ട് മൊഡ്യൂള്‍, ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്‍ക്ക് സിസ്റ്റം എന്നിവയുള്‍പ്പെടെ ക്രിമിനല്‍ നീതിന്യായവ്യവസ്ഥയുമായി ബന്ധപ്പെട്ട വിവിധവിഭാഗങ്ങളുടെ സാങ്കേതികസംയോജനം ദേശീയ ക്രൈം റെക്കോഡ് ബ്യൂറോ നടപ്പാക്കും.
ഇത് അതിവേഗത്തിലുള്ള ക്രിമിനല്‍ നീതിന്യായത്തിനും ശാസ്ത്രീയവും ഫൊറന്‍സിക് അധിഷ്ഠിതവുമായ അന്വേഷണത്തിനും സഹായമാകുമെന്നാണ് വിലയിരുത്തല്‍.പുതിയനിയമങ്ങളുടെ ഭാഗമായി ഓരോ ജില്ലയിലും പ്രത്യേകം ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് തസ്തിക സൃഷ്ടിക്കുന്നത് സംബന്ധിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാരുമായി ചര്‍ച്ചനടത്തി.
പാര്‍ലമെന്റ് പാസാക്കിയ ഭാരതീയ ന്യായസംഹിത, ഭാരതീയ സാക്ഷ്യ അധീനിയം, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത എന്നീ ബില്ലുകളില്‍ ഡിസംബര്‍ 25-നാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവെച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.