കോയമ്പത്തൂര്‍: നാലു മാസം പ്രായമുള്ള കുട്ടിയെ ബസില്‍ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞതായി പരാതി. കോയമ്പത്തൂരില്‍ വച്ച് തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി ആണ് കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ചത്..
തിരക്കുള്ള ബസില്‍ കയറിയ ശേഷം കുഞ്ഞിനെ പിടിക്കാന്‍ മറ്റൊരു സ്ത്രീയെ ഏല്‍പ്പിച്ചു. തുടര്‍ന്ന് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിപ്പോകുകയായിരുന്നു.പൊലീസുകാര്‍ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിനെ തേടി മലയാളി ആയ അച്ഛന് സ്ഥലത്ത് എത്തി. തൃശൂര്‍ സ്വദേശിയായ അച്ഛന് കോയമ്പത്തൂരില്‍ എത്തിയാണ് കുഞ്ഞിനെ സ്വീകരിച്ചത്. കുടുംബപ്രശ്നങ്ങള്‍ കാരണമാണ് കുഞ്ഞിനെ യുവതി ഉപേക്ഷിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
വെള്ളിയാഴ്ചയാണ് സംഭവം. തിരക്കേറിയ സ്വകാര്യ ബസില്‍ കുഞ്ഞുമായി കയറിയ യുവതി, കുഞ്ഞിനെ പിടിക്കാന്‍ മറ്റൊരു സ്ത്രീയോട് ആവശ്യപ്പെടുകയായിരുന്നു. കോയമ്പത്തൂരിലെത്തുമ്പോള്‍ കുഞ്ഞിനെ തിരികെ വാങ്ങാമെന്ന് പറഞ്ഞാണ് കുട്ടിയെ ഏല്‍പ്പിച്ചത്. എന്നാല്‍ കുഞ്ഞിനെ വാങ്ങിയ സ്ത്രീ പിന്നീട് നോക്കിയപ്പോള്‍ യുവതിയെ കണ്ടില്ല. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്.
കുഞ്ഞിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വാര്‍ത്ത അറിഞ്ഞ അച്ഛന് പൊലീസ് സ്റ്റേഷനിലെത്തി ഇത് തന്റെ കുഞ്ഞാണെന്ന് പറയുകയായിരുന്നു. തൃശൂര്‍ സ്വദേശിയും യുവതിയും പ്രണയിച്ച് വിവാഹിതരായവരാണ്. ബന്ധുക്കള്‍ പ്രണയത്തെ എതിര്‍ത്തിരുന്നതായും വിവാഹിതരായ ഇവര്‍ കോയമ്പത്തൂരില്‍ താമസിച്ച് വരികയായിരുന്നുവെന്നും പൊലീസ് പറയുന്നു.
അടുത്തിടെയുണ്ടായ വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവാവ് തൃശൂരിലേക്ക് തിരികെ പോയിരുന്നു. തുടര്‍ന്ന് യുവതി വിഷാദത്തിലേക്ക് പോകുകയും കുഞ്ഞിനെ ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിന്റെ അച്ഛന് കുഞ്ഞിനെ തിരികെ കൊണ്ടുപോയിട്ടുണ്ട്. സംഭവത്തില്‍ ഇരുവീട്ടുകാരും തമ്മിലുള്ള ചര്‍ച്ചക്ക് വഴിയൊരുക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.