തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യില്‍ കെ ബി ഗണേശ് കുമാറിന്റെ ഇടപെടലുകള്‍ തുടങ്ങി. ചെലവ് ചുരുക്കുകയും അഴിമതി കുറയ്ക്കുകയുമാണ് ലക്ഷ്യം.,ഇതിന്റെ ഭാഗമായി വാഹനഘടകങ്ങള്‍ വാങ്ങുന്നതിനുള്ള ദീര്‍ഘകാല കരാറുകള്‍ പുനഃപരിശോധിക്കാൻ മന്ത്രിതല യോഗത്തില്‍ തീരുമാനമായി. മന്ത്രി ഗണേശിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം.
മൂന്നുമാസത്തേക്കുള്ള അവശ്യ ഘടകങ്ങള്‍ മാത്രമാകും വാങ്ങുക. സ്പെയര്‍ പാര്‍ട്സ് വിതരണം കാര്യക്ഷമമാക്കാൻ കേന്ദ്രീകൃത സോഫ്റ്റ്‌വേര്‍ സജ്ജീകരിക്കും. ആവശ്യമില്ലാത്ത ഘടകങ്ങള്‍ ഇപ്പോഴും വാങ്ങുന്നതായി പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.
ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്ന് നേരത്തെ ഗണേശ് കുമാര്‍ അറിയിച്ചിരുന്നു. എല്ലാ മാസവും മുടങ്ങാതെ ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാൻ വേണ്ടി കൂടിയാണ് ഇതെല്ലാം. പ്രായോഗിക തലത്തിലെ ചെലവ് കുറയ്ക്കല്‍ തുടങ്ങി വയ്ക്കുകയാണ് ഗണേശ് കുമാര്‍.
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള വരുമാനം കെ.എസ്.ആര്‍.ടി.സിക്ക് കിട്ടുന്നില്ലെന്ന മാനേജ്‌മെന്റ് നിലപാട് തട്ടിപ്പാണെന്ന കണക്കുകള്‍ പുറത്തു വന്നിരുന്നു. 2023 ജനുവരി 22 മുതല്‍ 2023 ഫെബ്രുവരി 21 വരെയുള്ള ഒരു മാസത്തെ വരുമാനം 194.91 കോടിയായിരുന്നു. ശരാശരി പ്രതിദിന വരുമാനം 6.29 കോടി. ശബരിമല തീര്‍ത്ഥാടനത്തിന്റെ ആദ്യഘട്ടമായ 2022 നവംബര്‍ 14 മുതല്‍ 2022 ഡിസംബര്‍ 14 വരെയുള്ള വരുമാനമാകട്ടെ 214.30 കോടിയും.
ശരാശരി പ്രതിദിന വരുമാനം 6.913 കോടി. ശബരിമല തീര്‍ത്ഥാടനവും ക്രിസ്മസ് അവധിയും ചേരുന്ന 2022 ഡിസംബര്‍ 14 മുതല്‍ 2023 ജനുവരി 13 വരെയുള്ള വരുമാനം 227.23 കോടിയായിരുന്നു. ഈ കണക്കുകളെല്ലാം ഗണേശും പരിശോധിച്ചു. ഇതിന് ശേഷമാണ് ചെലവ് ചുരുക്കി എല്ലാം നേരെയാക്കാനുള്ള തീരുമാനം.
പ്രതിദിന ശരാശരി വരുമാനം 7.33 കോടി രൂപ. ഇവയുടെ ശരാശരി എടുത്താല്‍ 6.84 കോടി. പ്രതിമാസ വരുമാനം 212 കോടി. കോര്‍പറേഷന്റെ കണക്കുകള്‍ പ്രകാരം പ്രതിമാസ ചെലവുകള്‍ ഇങ്ങനെയാണ്. ഡീസല്‍ 98 കോടി, ശമ്ബളം 84 കോടി, ടയര്‍, സ്‌പെയര്‍ പാര്‍ട്‌സ് 10 കോടി, വൈദ്യുതി, വെള്ളം, ടോള്‍, ഇൻഷുറൻസ് 11കോടി.
മറ്റ് ചെലവുകള്‍ 10 കോടി. ഇതനുസരിച്ച് ആകെ നടത്തിപ്പ് ചെലവ് 213 കോടി. ഇതുകൂടാതെ പെൻഷന് 75 കോടിയും വായ്പ തിരിച്ചടവിനും പലിശക്കുമായി 31 കോടിയും വേണം. അതായത് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എല്ലാമാസവും അഞ്ചിന് മുമ്ബ് ശമ്ബളം നല്‍കാൻ അവര്‍ കൊണ്ടുവരുന്ന 212 കോടി മതിയാകും. സെപ്യര്‍ പാര്‍ട്‌സിന് കൊടുക്കുന്നത് പരമാവധി കുറയ്ക്കും. മറ്റ് ചെലവുകളും പരിമിതപ്പെടുത്തും. ഇതിലൂടെ തന്നെ കുറച്ച് ലാഭം കിട്ടും. എങ്ങനേയും വരുമാനത്തില്‍ നിന്ന് ശമ്പളം കൊടുക്കുകായണ് ലക്ഷ്യം.
ഡിപ്പോകളിലെ വരവ് ചെലവ് യഥാസമയം ചീഫ് ഓഫീസില്‍ അറിയിക്കുന്നതിനും സംവിധാനം ഒരുക്കും. നിയമന നിരോധനം തുടരും. വിരമിക്കുന്ന മിനിസ്റ്റീരിയല്‍ സ്റ്റാഫുകള്‍ക്കു പകരം പുതിയ നിയമനം ഉണ്ടാകില്ല. എല്ലാ ജീവനക്കാരേയും പണിയെടുപ്പിക്കുമെന്നും ഗണേശ് കുമാര്‍ അറിയിച്ചിട്ടുണ്ട്. അതിവേഗം ലാഭത്തിലേക്ക് കെ എസ് ആര്‍ ടി സിയെ എത്തിക്കാനുള്ള മാസ്റ്റര്‍ പ്ലാനാണ് മന്ത്രി തയ്യാറാക്കുന്നത്.
ഒന്നാം തീയതി തന്നെ മുഴുവൻ ശമ്ബളവും നല്‍കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണം. കെഎസ്‌ആര്‍ടിസി കൂടുതല്‍ ജനകീയമാക്കുമെന്നും നഷ്ടത്തിലോടുന്ന റൂട്ടുകള്‍ റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി കെ.ബി.ഗണേശ്‌കുമാറിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ സി.എം.ഡി. ബിജു പ്രഭാകര്‍ സ്ഥാപനത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചില കാര്യങ്ങളില്‍ ഉദ്യോഗസ്ഥരോടു മന്ത്രി വിശദീകരണം തേടി. നിശ്ചിത സമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കി.
കോര്‍പറേഷനില്‍ ചെലവ് ചുരുക്കല്‍ നടപടി നടപ്പാക്കാനാണ് മന്ത്രി ഗണേശ് കുമാറിന്റെ നിര്‍ദ്ദേശം. ഡ്രൈവര്‍-കണ്ടക്ടര്‍ തസ്തികകളിലായിരിക്കും ഇനി കൂടുതല്‍ നിയമനം നടക്കുക. മിനിസ്റ്റീരിയല്‍ സ്റ്റാഫുകള്‍ അത്യാവശ്യത്തിനു മാത്രമായി ചുരുക്കും.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിന് പിന്നാലെ ഇന്നലെ വാളകത്തെ വസതിയിലും യോഗം ചേര്‍ന്നിരുന്നു. നേരത്തെ കെഎസ്‌ആര്‍ടിസിയെ ലാഭത്തിലാക്കാനായില്ലെങ്കിലും, ഇപ്പോഴുള്ള അപകടാവസ്ഥയില്‍നിന്ന് കരകയറ്റാനുള്ള പരമാവധി ശ്രമം ഉണ്ടാകുമെന്ന് മന്ത്രിയായതിന് പിന്നാലെ കെബി ഗണേശ് കുമാര്‍ പറഞ്ഞിരുന്നു. ഇതിനായി തൊഴിലാളികളും അവരുടെ യൂണിയനുകളും സഹകരിക്കുമെന്ന പ്രതീക്ഷയിലാണ് മന്ത്രി.
കാര്യങ്ങള്‍ പഠിക്കാൻ ഒരാഴ്ച സമയം വേണമെന്നും കമ്ബ്യൂട്ടറൈസേഷൻ ഉള്‍പ്പെടെയുള്ളവ ഉടൻ നടപ്പാക്കുമെന്നും അധികാരമേറ്റയുടൻ മന്ത്രി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ മന്ത്രി കൂടുതല്‍ തീരുമാനങ്ങളുമായി രംഗത്ത് വരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.