തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ വീണ്ടും ചരിത്രം സൃഷ്ടിച്ച് കേരള സര്‍ക്കാര്‍. ചരിത്രത്തില്‍ ആദ്യമായി എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനയുടെ ആമുഖം ഉള്‍പ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.തുല്യനീതി മുൻനിര്‍ത്തിയുള്ള ലിംഗ അവബോധവും പോക്സോ നിയമങ്ങളും അടക്കം പുതുക്കിയ പാഠപുസ്തകങ്ങളില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. പൗരബോധം, ശാസ്ത്രബോധം, കൃഷി, ജനാധിപത്യ മൂല്യങ്ങള്‍, മതനിരപേക്ഷത എന്നിവയും പാഠ്യ പദ്ധതിയില്‍ വിദ്യാഭ്യാസ വകുപ്പ് ഉള്‍പ്പെടുത്തും.
പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുതിയ പാഠപുസ്തകങ്ങള്‍ക്ക് ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയാണ് അംഗീകാരം നല്‍കിയത്.
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസ്സുകളിലായി തയ്യാറാക്കിയ നൂറ്റി എഴുപത്തി മൂന്ന് ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്. 2007 ലാണ് ഇതിനുമുൻപ് പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ച് സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌ക്കരണം നടത്തിയത്.
2013 ലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 10 വര്‍ഷത്തിലേറെയായി ഇന്ന് നിലനില്‍ക്കുന്ന പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും ആണുള്ളത്. 2007 ല്‍ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ചതിന് ശേഷം സമഗ്രമായ മാറ്റത്തിനു വിധേയമാകുന്നത് ഇപ്പോഴാണ്.
കഴിഞ്ഞ 16 വര്‍ഷമായി അറിവിന്റെ തലത്തില്‍ വന്ന വളര്‍ച്ച, ശാസ്ത്ര സാങ്കേതിക രംഗത്ത് വന്ന കുതിപ്പ്, വിവരവിനിമയ രംഗത്ത് സാങ്കേതികമായി വന്ന മാറ്റങ്ങള്‍, സമൂഹത്തിന് വിവര സാങ്കേതിക രംഗത്ത് തുറന്നു കിട്ടുന്ന പ്രാപ്യത, അവസരങ്ങള്‍ തുടങ്ങിയവയെല്ലാം പാഠ്യ പദ്ധതിയില്‍ പ്രതിഫലിക്കേണ്ടതുണ്ട്.
കൂടാതെ ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ പശ്ചാത്തലം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ജനാധിപത്യവും മത നിരപേക്ഷതയും അടിത്തറയാക്കി കൊണ്ടുള്ള നവകേരള സങ്കല്‍പനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള കേരളീയ അന്വേഷണങ്ങള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം പിന്തുണ നല്‍കേണ്ടതുണ്ട്.
പൊതുവേ വരുന്ന പരിവര്‍ത്തനങ്ങള്‍ക്ക് അനുഗുണമായി വിദ്യാഭ്യാസരംഗത്തും മാറ്റങ്ങള്‍ എങ്ങിനെയാകണം എന്ന അന്വേഷണം ആവശ്യമാണ്. എല്ലാ കുട്ടികള്‍ക്കും തുല്യ അവസരങ്ങള്‍ ഒരുക്കിക്കൊണ്ടുള്ള ഗുണതാ വിദ്യാഭ്യാസ വികാസം എന്ന വെല്ലുവിളി ഏറ്റെടുക്കല്‍ തുടങ്ങിയവയെല്ലാം നിലവിലുള്ള പാഠ്യപദ്ധതി കാലോചിതമായി പരിവര്‍ത്തിപ്പിക്കേണ്ടതിന്റെ അനിവാര്യത വ്യക്തമാകുന്നു.
വളരെ സമയമെടുത്ത് തികച്ചും ജനകീയവും സുതാര്യവും ആയി പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ശ്രമിച്ചിട്ടുള്ളത്. വിദ്യാഭ്യാസനയം 2020 ലെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് പകരം ജനകീയമായ ചര്‍ച്ചകളും പഠനങ്ങളും നടത്തി കേരളത്തിന്റെ തനിമ നിലനില്‍ക്കുന്ന പാഠ്യപദ്ധതി രൂപീകരിക്കുന്ന സംവിധാനത്തിലൂടെയാണ് നാം കടന്നു പോയത്.
ആദ്യഘട്ടം എന്ന നിലയ്ക്ക് സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ വിവിധ മേഖലകളെ സംബന്ധിച്ചുള്ള നിലപാട് രേഖകള്‍ തയാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി. ആയതിലേക്ക് വിദ്യാഭ്യാസ വിദഗ്ധരെയും സര്‍വകലാശാലകളിലെ പ്രൊഫസര്‍മാരെയും അധ്യാപകരെയും ഉള്‍പ്പെടുത്തി 26 ഫോക്കസ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു.
ഈ ഫോക്കസ് ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് നിലപാട് രേഖകള്‍ തയാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി. ഈ പൊസിഷൻ പേപ്പറുകള്‍ തയാറാക്കുന്നതിന് മുൻപ് തന്നെ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വരൂപിക്കുന്നതിനായി ‘കേരള പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ സമൂഹ ചര്‍ച്ചയ്ക്കായുള്ള കുറിപ്പുകള്‍’ എന്ന കൈപ്പുസ്തകം എസ്.സി.ഇ.ആര്‍.ടി. തയാറാക്കി പ്രസിദ്ധീകരിച്ചു.
പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ അഭിപ്രായ സ്വരൂപീകരണത്തിനായി വ്യത്യസ്തമാര്‍ന്ന ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. സ്‌കൂള്‍, ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്‍പറേഷൻ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തലങ്ങളില്‍ വിപുലമായ സംഘാടകസമിതി രൂപീകരിക്കുകയും സംഘാടക സമിതിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍, പഞ്ചായത്ത്/മുൻസിപ്പല്‍, കോര്‍പ്പറേഷൻ തലത്തിലും ബ്ലോക്ക് തലത്തിലും ജില്ലാതലത്തിലും ജനകീയ അഭിപ്രായ ശേഖരണത്തിനു വേണ്ടി വിപുലമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.
പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനത്തില്‍ മുതിര്‍ന്നവരുടെ അഭിപ്രായങ്ങള്‍ തേടിയതിന് ഒപ്പം കുട്ടികളുടെ അഭിപ്രായങ്ങളും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ശേഖരിച്ചിട്ടുണ്ട്. ഇതിനായി കുട്ടികള്‍ക്കുള്ള ചര്‍ച്ചാക്കുറിപ്പും പ്രസിദ്ധീകരിച്ചു. ഏതാണ്ട് ഇരുപത്തിയഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ ഈ പ്രക്രിയയുടെ ഭാഗമായി. കൂടാതെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിന് ഒരു ടെക് പ്ലാറ്റ് ഫോമും ഒരുക്കി.
ജനകീയ ചര്‍ച്ചകളിലൂടെ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന തലത്തില്‍ ക്രോഡീകരിച്ച് അതത് വിഷയ മേഖലകളുമായി ബന്ധപ്പെട്ട ഫോക്കസ് ഗ്രൂപ്പുകള്‍ പരിഗണിക്കുകയും അവയുടെ കൂടി അടിസ്ഥാനത്തില്‍ നിലപാട് രേഖതയ്യാറാക്കുകയും ചെയ്തു.
അതോടൊപ്പം സ്‌കൂള്‍തലത്തില്‍ കുട്ടികള്‍ നടത്തിയ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിശകലനം ചെയ്ത് നിര്‍ദേശങ്ങള്‍ പരിഗണിക്കുകയുണ്ടായി. ജനകീയ ചര്‍ച്ചകള്‍ സംസ്ഥാനതലത്തില്‍ ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചു.
കൂടാതെ കുട്ടികളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ”ഞങ്ങള്‍ക്കും പറയാനുണ്ട്” എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചു. ഇതെല്ലാം പരിഗണിച്ച് തയ്യാറാക്കിയ നിലപാട് രേഖയിലെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പാഠ്യപദ്ധതി ചട്ടക്കൂടുകളുടെ കരട് രൂപീകരിച്ചത്.
പ്രീസ്‌കൂള്‍ വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, തുടര്‍ വിദ്യാഭ്യാസവും മുതിര്‍ന്നവരുടെ വിദ്യാഭ്യാസവും എന്നീ മേഖലകളില്‍ നാല് പാഠ്യപദ്ധതി ചട്ടക്കൂടുകളാണ് തയാറാക്കിയത്.
പാഠ്യപദ്ധതി ചട്ടക്കൂടുകളും വ്യത്യസ്ത തലത്തിലുള്ള ചര്‍ച്ചകള്‍ക്ക് വിധേയമാക്കി കൊണ്ടാണ് പാഠ്യപദ്ധതി രൂപീകരിച്ചിട്ടുള്ളത്. ഇത്തരത്തില്‍ തയ്യാറാക്കിയ നാല് പാഠ്യപദ്ധതി ചട്ടക്കൂടുകളുടെ അടിസ്ഥാനത്തില്‍ പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കൻഡറി ക്ലാസുകള്‍ വരെവിവിധ വിഷയങ്ങളുടെ സിലബസ് ഗ്രിഡ് തയ്യാറാക്കി.
പാഠ്യപദ്ധതി ചട്ടക്കൂടുകളുടെ അടിസ്ഥാന സമീപനത്തിന് അനുസൃതമായ തീമുകള്‍ പരിഗണിച്ചാണ് സിലബസ് തയ്യാറാക്കിയിട്ടുള്ളത്. തയ്യാറാക്കിയ നൂറ്റി എഴുപത്തി മൂന്ന് ടൈറ്റിലുകളില്‍ ഓരോ ടൈറ്റിലിനും അഡൈ്വസര്‍, ചെയര്‍പേഴ്‌സണ്‍, രണ്ട് വിദഗ്ധര്‍, എട്ട് പാഠപുസ്തക രചയിതാക്കള്‍ എന്നിവര്‍ ഉള്‍പ്പെട്ട പാഠപുസ്തക രചനാസമിതി രൂപീകരിക്കുകയുണ്ടായി. ഈ സമിതിയുടെ നേതൃത്വത്തിലാണ് പാഠപുസ്തക രചനാ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
മുൻകൂട്ടി നിശ്ചയിച്ച വിവിധ ശില്പശാലകളിലൂടെയാണ് പാഠപുസ്തക രചന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഓരോ ടൈറ്റിലിനും 4 രചനാശില്പശാലകളും രണ്ട് എഡിറ്റിംഗ് ശില്പശാലകളും ഒരു സൂക്ഷ്മ പരിശോധന ശില്പശാലയും ആദ്യഘട്ടത്തില്‍ നടത്തുകയുണ്ടായി.
തുടര്‍ന്ന് ഓരോ വിഷയത്തിന്റെയും വിദഗ്ധരെ ഉള്‍പ്പെടുത്തിക്കൊണ്ട് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി രൂപീകരിക്കുകയും തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റി സൂക്ഷ്മമായി പരിശോധിക്കുകയും ഉണ്ടായി. ഇങ്ങിനെ പരിശോധിക്കുമ്ബോള്‍ ജെൻഡര്‍ പരിഗണനകളും വിലയിരുത്തലിന് വിധേയമാക്കിയിട്ടുണ്ട്.
ഈ വിദഗ്ധസമിതിയുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പരിഗണിച്ച് ഒരുവട്ടം കൂടി തയ്യാറാക്കിയ പാഠപുസ്തകങ്ങളില്‍ ആവശ്യമായ മെച്ചപ്പെടുത്തലുകള്‍ വരുത്തുകയുണ്ടായി.
തുടര്‍ന്ന് സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടുന്ന കരിക്കുലം സബ് കമ്മിറ്റി ഓരോ വിഷയത്തിനും പ്രത്യേകമായി രൂപീകരിച്ചു. തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ കരിക്കുലം സബ് കമ്മിറ്റിയുടെ വിദഗ്ധ പരിശോധനയ്ക്കും അംഗീകാരത്തിനുമായി സമര്‍പ്പിക്കുകയുണ്ടായി.
കരിക്കുലം സബ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചു കൊണ്ട് ഫൈനലൈസേഷൻ ശില്പശാലയിലൂടെ ആവശ്യമായ മെച്ചപ്പെടുത്തലുകള്‍ വരുത്തി. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലാണ് പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.
ഒന്നാം ക്ലാസ്സിലെ എല്ലാ പുസ്തകങ്ങള്‍ക്കും പ്രവര്‍ത്തന പുസ്തകം അഥവാ ആക്ടിവിറ്റി ബുക്ക് തയ്യാറാക്കും. അഞ്ചാം ക്ലാസ്സു മുതല്‍ കലാ വിദ്യാഭ്യാസം തൊഴില്‍ വിദ്യാഭ്യാസം എന്നിവയ്ക്ക് പാഠപുസ്തകങ്ങള്‍ ഉണ്ടാകും. ഇത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു ക്രമീകരണം നടപ്പിലാക്കിയത്.
പാഠപുസ്തകങ്ങള്‍ പുറത്തിറക്കുന്നതോടൊപ്പം ഡിജിറ്റല്‍ പതിപ്പും പ്രസിദ്ധീകരിക്കും. നിരവധി പ്രത്യേകതകള്‍ ഇത്തവണ പാഠ്യപദ്ധതി പരിഷ്‌കരണത്തിലുണ്ട്. എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനാ ആമുഖം ചേര്‍ത്തിട്ടുണ്ട്.
കായികരംഗം, മാലിന്യ പ്രശ്‌നം, ശുചിത്വം, പൗരബോധം, തുല്യനീതി മുൻനിര്‍ത്തിയുള്ള ലിംഗ അവബോധം, ശാസ്ത്രബോധം, ഹൈക്കോടതി അടക്കം നിര്‍ദ്ദേശം വെച്ച പ്രകാരം പോക്‌സോ (POCSO) നിയമങ്ങള്‍, കൃഷി, ജനാധിപത്യ മൂല്യങ്ങള്‍, മതനിരപേക്ഷത എന്നിവ പാഠപുസ്തകങ്ങളുടെ ഭാഗമാണ്.
5 മുതല്‍ 10 വരെ തൊഴില്‍ വിദ്യാഭ്യാസം നല്‍കും. ടൂറിസം, കൃഷി, ഐ.റ്റി., ടെക്‌സ്റ്റൈല്‍, നൈപുണ്യ വികസനം എന്നിവ ഉള്‍പ്പെടുന്നതാകും ഇത്. കുട്ടികളില്‍ ചെറുപ്പം മുതലേ തൊഴില്‍ മനോഭാവം വളര്‍ത്താൻ ഇത് ഉപകരിക്കും.
പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചതുകൊണ്ടു മാത്രം വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാൻ കഴിയില്ല. അതിന് അനുസരിച്ചുള്ള ഗൗരവമായ പ്രവര്‍ത്തനങ്ങള്‍ ക്ലാസ്മുറികളിലും പുറത്തും നടക്കേണ്ടതുണ്ട്. അതിന് നേതൃത്വം നല്‍കേണ്ടത് നമ്മുടെ അധ്യാപകരാണ്.
പാഠപുസ്തക പരിഷ്‌കരണത്തെ തുടര്‍ന്ന് അധ്യാപകര്‍ക്കുള്ള അധ്യാപക പുസ്തകങ്ങള്‍ വികസിപ്പിക്കും, തുടര്‍ന്ന് അധ്യാപകര്‍ക്ക് നല്ല പരിശീലനവും നല്‍കാനാണ് ഉദ്ദേശിക്കുന്നത്. പാഠപുസ്തകങ്ങളുടെ മുഴുവൻ ഡിജിറ്റല്‍ ടെക്സ്റ്റും വികസിപ്പിക്കും. രാജ്യത്ത് ആദ്യമായി രക്ഷാകര്‍ത്താക്കള്‍ക്കുള്ള പുസ്തകങ്ങളും വികസിപ്പിക്കും. ഇവ രണ്ടും സമയബന്ധിതമായി പൂര്‍ത്തീകരിക്കും.
ദേശീയതലത്തില്‍ തന്നെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്ന സംസ്ഥാനം കേരളമാണ്. അക്കാദമിക രംഗത്തും അല്ലാതെയും ജനാധിപത്യ വിരുദ്ധമായ നടപടികള്‍ രാജ്യത്ത് സംഭവിക്കുമ്ബോള്‍ അതിനെ അക്കാദമികമായി ചെറുക്കാൻ നാം ശ്രമിച്ചിട്ടുണ്ട്.
അത് തുടരുകതന്നെ ചെയ്യും. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പരിഷ്‌കരണ പ്രവര്‍ത്തനങ്ങളാണ് കേരളം പിന്തുടരുക എന്ന് തുടക്കം മുതല്‍ തന്നെ നാം പ്രഖ്യാപിച്ചതാണ്. സംസ്ഥാനത്ത് ആദ്യമായാണ് എല്ലാ പാഠപുസ്തകങ്ങളുടെ തുടക്കത്തിലും ഭരണഘടനയുടെ ആമുഖം അച്ചടിക്കുന്നത്.
അത് കുട്ടികള്‍ ഉള്‍ക്കൊള്ളാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ പാഠ്യപദ്ധതിയിലുണ്ടാകും. പാഠപുസ്തകങ്ങളില്‍ കുട്ടികള്‍ വരച്ച ചിത്രങ്ങളും ഉള്‍ക്കൊള്ളുന്നുവെന്നത് ഇത്തവണത്തെ സവിശേഷതയാണ്. അടുത്ത അധ്യയന വര്‍ഷത്തിനായി സ്‌കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുമ്ബ് തന്നെ പുതിയ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.