കൊച്ചി: കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ രാജ്യത്തെ മറ്റ് കോടതികള്‍ക്ക് മാതൃകയായി കേരള ഹൈക്കോടതി. 2023ല്‍ ഫയല്‍ ചെയ്ത ഒരു ലക്ഷത്തോളം കേസുകളില്‍ എണ്‍പത്തി ആറായിരത്തി എഴുനൂറ് കേസുകള്‍ ഹൈക്കോടതി തീര്‍പ്പാക്കി.
2023 ല്‍ സിവില്‍ , ക്രിമിനല്‍ അപ്പീലുകള്‍, റിവിഷൻ ഹര്‍ജികള്‍, റിട്ട് ഹര്‍ജികള്‍ ജാമ്യാപേക്ഷകള്‍ എന്നിവയിലൂടെ 98,985 ഹര്‍ജികളാണ് ഹൈക്കോടതിയിലെത്തിയത്.
ഇതില്‍ 44,368 റിട്ട് ഹര്‍ജിയും, 11,649 ജാമ്യാപേക്ഷയുമുണ്ട്. ഇതില്‍ 86,700 കേസുകളും ഈ വര്‍ഷം തന്നെ തീര്‍പ്പാക്കാൻ കഴിഞ്ഞു. ഏതാണ്ട് 88 ശതമാനത്തോളം കേസുകളാണ് തീര്‍പ്പാക്കിയത്. മുൻ വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം എങ്കിലും അധികമാണ് തീര്‍പ്പാക്കിയ കേസുകളുടെ എണ്ണമെന്നതും നേട്ടമാണ്.
9,360 കേസുകളില്‍ വിധിപറഞ്ഞ ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണനാണ് കൂടുതല്‍ കേസുകളില്‍ തീരുമാനമെടുത്തത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 6,160 കേസുകളില്‍ ഒരുവര്‍ഷം കൊണ്ട് വിധിപറഞ്ഞു.
ജസ്റ്റിസുമാരായ പി ഗോപിനാഥ്, മുഹമ്മദ് നിയാസ്, എൻ നഗരേഷ്, സിയാദ് റഹ്മാൻ എന്നിവരും കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ മുന്നിലുണ്ട്. എന്നാല്‍, ഇതുവരെ തീരുമാനമെടുക്കാതെ രണ്ടര ലക്ഷത്തോളം മുൻകാല കേസുകള്‍ ഇപ്പോഴും തീര്‍പ്പാക്കിയിട്ടില്ല.
36 ജഡ്ജിമാരുള്ള ഹൈക്കോടതിയിലെ ഭൂരിഭാഗം ബഞ്ചുകളും പൂര്‍ണമായി പേപ്പര്‍ രഹിതമാക്കി. ഇതോടൊപ്പം കീഴ്കോടതികളെയും പേപ്പര്‍ രഹതിമാക്കുന്ന നടപടികളും അതിവേഗം പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.