കൊച്ചി: പോലീസ് സ്റ്റേഷനില്‍നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. എറണാകുളം അമ്പലമേട് പോലീസ് സ്റ്റേഷനില്‍നിന്ന് ഒരുവര്‍ഷം മുൻപുള്ള സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ന്നതിലാണ് അന്വേഷണം നടക്കുന്നത്.
കസ്റ്റഡിയിലെടുത്ത പ്രതിയെ എസ്.ഐ. കുനിച്ചുനിര്‍ത്തി മര്‍ദിക്കുന്നതാണ് പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളിലുള്ളത്. പലതവണയായി പ്രതിയെ മര്‍ദിക്കുന്നതും ഇയാള്‍ക്ക് നേരേ ക്ഷോഭിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ എസ്.ഐ.യെ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
2023 ജനുവരി 23-നായിരുന്നു ഈ സംഭവം. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയെന്ന പരാതിയിലാണ് ഈ പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നത്. ഇയാള്‍ക്കെതിരേ വധശ്രമം അടക്കം ചുമത്തി കേസെടുത്തിരുന്നതായാണ് വിവരം.
ഈ ദൃശ്യങ്ങളിലുള്ള അതേ എസ്.ഐ. തന്നെയാണ് അമ്പലമേട് സ്റ്റേഷനില്‍ ഇപ്പോഴും ചുമതലയിലുള്ളത്. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ സ്റ്റേഷനില്‍ എസ്.ഐ.യും ചില പോലീസുകാരും തമ്മിലുള്ള പടലപ്പിണക്കമാണെന്നാണ് സൂചന.
മണ്ണുമാഫിയയുമായുള്ള ബന്ധം ആരോപിച്ച് നേരത്തെ ചില പോലീസുകാര്‍ക്കെതിരേ നടപടിയെടുത്തിരുന്നു. ഈ വിവരം വിജിലൻസിനെ അറിയിച്ചത് എസ്.ഐ.യാണെന്നായിരുന്നു ചില പോലീസുകാര്‍ക്കിടയിലെ സംസാരം. ഇതിന്റെ ഭാഗമായാണ് ഒരുവര്‍ഷം മുൻപുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നതെന്നാണ് വിവരം.
സംഭവത്തില്‍ എസ്.ഐ. പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ത്തി മൊബൈല്‍ഫോണില്‍ പകര്‍ത്തിയശേഷം എഡിറ്റ് ചെയ്ത ക്ലിപ്പുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നായിരുന്നു എസ്.ഐ.യുടെ വിശദീകരണം.
2023 ജനുവരിയില്‍ സ്റ്റേഷനില്‍ ഔദ്യോഗികമായി സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടില്ല. ആ സമയത്ത് സിസിടിവി ക്യാമറ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നേയുള്ളൂ. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് സിസിടിവി ക്യാമറ ഔദ്യോഗികമായി സ്ഥാപിച്ചതെന്നും എസ്.ഐ. പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.