മലപ്പുറം: ജില്ലാ പഞ്ചായത്തിൻറെ പദ്ധതി നിർവഹണ ഉദ്യോഗസ്ഥനായ ജില്ലാ മൃഗസംരക്ഷണ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടറുടെ ജില്ലാ ട്രഷറിയിലെ അക്കൗണ്ടിൽ നിന്ന് മാർച്ച് 31ന് മുമ്പ് ചിലവഴിച്ചില്ല എന്ന കാരണo പറഞ്ഞ് സർക്കാർ പിൻവലിച്ചു കൊണ്ടുപോയ തുക 5 വർഷങ്ങൾക്കുശേഷം ഇപ്പോൾ തിരികെ നൽകി തെറ്റ് സമ്മതിച്ചു.
എ ബി സി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതിക്ക് വേണ്ടി ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ സംയുക്ത പദ്ധതിയിലേക്ക് ജില്ല പഞ്ചായത്തും ജില്ലയിലെ ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നൽകിയ തുകയായിരുന്നു സർക്കാർ പിൻവലിച്ചു കൊണ്ടുപോയത്.53,85,499 രൂപയായിരുന്നു സർക്കാർ എടുത്തുകൊണ്ടു പോയതും ഇപ്പോൾ തിരിച്ചു തന്നതും. തെരുവുനായ ശല്യം നാട്ടിലൊന്നാകെ കൊടുമ്പിരി കൊള്ളുന്ന സമയത്ത് ആയിരുന്നു ഇതിനുവേണ്ടി വകയിരുത്തിയ തുക യഥാസമയം ചെലവഴിച്ചു തീർന്നിട്ടില്ല എന്ന കാരണത്താൽ സർക്കാറിന്റെ ഞെരുക്കം തീർക്കുന്നതിലേക്ക് എടുത്തുകൊണ്ടുപോയത്.
2018 ലാണ് സർക്കാർ പണം കൊണ്ട് പോയത്. നായ്ക്കളെ പിടികൂടുവാനും വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി മുറിവുണങ്ങിയ ശേഷം പിടിച്ച സ്ഥലത്തു തന്നെ കൊണ്ടുപോയി തുറന്നു വിടുന്നതായായിരുന്നു പദ്ധതി.
ഇത്തരം പ്രവർത്തികൾ നടപ്പിലാക്കി പരിചയമുള്ള ഏജൻസികളുടെ ലഭ്യത കുറവും ഇതിനുള്ള അംഗീകാരമുള്ളവരുമായി ബന്ധപ്പെട്ട നിയമനടപടി പ്രശ്നങ്ങളും കോടതിവിധികളും എല്ലാം കാരണമാണ് ഇടക്കുവെച്ച് ഈ പദ്ധതി മുടങ്ങുവാനും ഇതിനായി വകയിരുത്തിയ തുക ചിലവഴിക്കാതെ ബാക്കിയാവാനും കാരണമായത്.
ഈ തക്കം നോക്കിയാണ് സർക്കാർ ട്രഷറിയിൽ നിന്ന് പണം പിൻവലിച്ചു കൊണ്ടുപോയത്. വലിയ വിവാദവും പ്രതിഷേധവും ഉയർന്ന സംഭവമായിരുന്നു ഇത്.
ജില്ലാ പഞ്ചായത്തും ജില്ലാ ആസൂത്രണ സമിതിയും ജില്ലാ മൃഗസംരക്ഷണ ഓഫീസറും ഈ വിഷയ സംബന്ധിയായി നിരവധി തവണ സർക്കാറിന് പരാതികൾ നൽകുകയും മാറിമാറി വന്ന ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാർ മന്ത്രിമാരെ നേരിട്ടു കണ്ടു പലതവണ പരാതികളും ഉന്നയിക്കുകയും ചെയ്തിരുന്നു.
യഥാർത്ഥത്തിൽ സർക്കാറിന്റെ ധനകാര്യവകുപ്പിന്റെ നടപടി പ്രകാരം ഗ്രാമപഞ്ചായത്തും മുനിസിപ്പാലിറ്റിയും ജില്ലാ പഞ്ചായത്തിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറി കഴിഞ്ഞാൽ നിയമപരമായി അവർക്ക് ആ ഫണ്ട് ചിലവഴിച്ചതായാണ് പരിഗണിക്കപ്പെടേണ്ടത്.
ജില്ലാ പഞ്ചായത്തിൻറെ വിഹിതം മാത്രമാണ് നിയമപ്രകാരം ചിലവഴിക്കപ്പെടാതെ ബാക്കിയുള്ളതായി പരിഗണിക്കപ്പെടുക. ഇത്തരമൊരു സാഹചര്യത്തിൽ സർക്കാർ രേഖകളിൽ ചിലവഴിച്ചു എന്ന് രേഖപ്പെടുത്തപ്പെട്ട തുകയാണ് സംസ്ഥാന സർക്കാരിൻറെ അക്കൗണ്ടിൽ ചിലവഴിക്കപ്പെടാതെ അഞ്ചുവർഷം കൊണ്ടുപോയി സൂക്ഷിച്ചത്.സർക്കാറിന് വളരെ വൈകി ബോധോദയം ഉണ്ടാവുകയും തെറ്റ് ബോധ്യപ്പെടുകയും ചെയ്തപ്പോഴാണ് ഇപ്പോൾ പ്രത്യേക ഉത്തരവിലൂടെ 53,85,499 രൂപ ജില്ലാ പഞ്ചായത്തിന് തിരിച്ചു നൽകിയിരിക്കുന്നത്.
നീണ്ട നാളത്തെ മുറവിളിക്കും എഴുത്തു കുത്തുകൾക്കും വാദപ്രതിവാദങ്ങൾക്കും ശേഷം സർക്കാർ ചെയ്ത തെറ്റ് ബോധ്യപ്പെട്ടു തിരുത്തുവാനും പണം തിരിച്ചു നൽകുവാനും സന്നദ്ധത പ്രകടിപ്പിച്ചതിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ സന്തോഷവും നന്ദിയും രേഖപ്പെടുത്തി.
ജില്ലയിൽ തുടർന്നു നടക്കുന്ന എബിസി പദ്ധതിക്ക് വേണ്ടി ഈ തുക ചെലവഴിക്കാം എന്ന് അവർ ആശ്വാസം കൊണ്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.