എരുമേലി; മതമൈത്രിയുടെ പ്രതീകമായ ചന്ദനക്കുടം, പേട്ടതുള്ളൽ ആഘോഷങ്ങൾക്ക് എരുമേലി ഒരുങ്ങി. ചന്ദനക്കുടം നാളെയും പേട്ട തുള്ളൽ 12 നും ആണ് നടക്കുക. 11 ന് വൈകിട്ട് നാലിന് അമ്പലപ്പുഴ പേട്ട സംഘവും മുസ്‌ലിം ജമാഅത്ത് പ്രതിനിധികളും മത സാമുദായിക നേതാക്കളുമായുള്ള സൗഹൃദ സമ്മേളനം നടക്കും.
സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ എം.കെ. സക്കീർ ഉദ്ഘാടനം ചെയ്യും. സന്യാസി സഭ മാർഗ ദർശക് മണ്ഡൽ സംസ്ഥാന സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി (കുറുവാമൂഴി, ആത്മബോധിനി ആശ്രമം) കോട്ടയം സെന്റ് ജോസഫ് പ്രൊവിൻഷ്യൽ വികാരി ഫാ. സന്തോഷ് മാത്തൻകുന്നേൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.വൈകിട്ട് 6.15 ന് ചന്ദനക്കുടം ഉത്സവത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചന്ദനക്കുടം ഘോഷയാത്രയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. 7.30 ന് ആരംഭിക്കുന്ന ചന്ദനക്കുടം ഘോഷയാത്രയിൽ 3 ഗജവീരൻമാർ അണിനിരക്കും.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ പേട്ടക്കവലയിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര നഗരം ചുറ്റി പുലർച്ചെ 2.30 ന് പള്ളി അങ്കണത്തിൽ സമാപിക്കും. 12ന് 12 മണിയോടെ കൊച്ചമ്പലത്തിനു മുകളിൽ ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നതോടെ അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളൽ ആരംഭിക്കും.
കൊച്ചമ്പലത്തിൽ നിന്ന് ഭഗവാന്റെ തിടമ്പ് തിടമ്പേറ്റിയ ഗജവീരന്മാരുടെ അകമ്പടിയോടെ ആരംഭിക്കുന്ന പേട്ടതുള്ളൽ ടൗൺ നൈനാർ പള്ളിയിൽ പ്രവേശിക്കും. മഹല്ല് ജമാഅത്ത് ഭാരവാഹികൾ അമ്പലപ്പുഴ സംഘത്തെ സ്വീകരിക്കും.പളളിയിൽ പ്രദക്ഷിണംവച്ച് നേർച്ച അർപ്പിച്ച ശേഷം പേട്ടക്കവലയിൽ നിന്ന് പുറപ്പെട്ട് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി 3 മണിയോടെ പേട്ട സംഘം വലിയമ്പലത്തിൽ പ്രവേശിക്കും.
ഉച്ചയ്ക്ക് 3 മണിയോടെയാണ് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കുന്നത്. അമ്പലപ്പുഴ സംഘത്തിനൊപ്പം വാവരും സ്വാമിയും വലിയമ്പലത്തിലേക്കു പോയി എന്നുള്ള വിശ്വാസത്തിൽ ആലങ്ങാട്ട് സംഘം നൈനാർ പള്ളിയിൽ കയറാതെ കൊച്ചമ്പലത്തിൽ നിന്ന് നേരെ വലിയമ്പലത്തിലേക്കു പേട്ടതുള്ളി പോകും.
വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് 6.30 ന് ആലങ്ങാട് സംഘത്തിന്റെ പേട്ട ക്ഷേത്രത്തിൽ പ്രദക്ഷിണം വച്ച് സമാപിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.