സീറോ മലബാർ സഭയിലെ മാനന്തവാടി രൂപതയിലെ അംഗമായ ക്ഷീര കര്‍ഷകന്‍ കാവുമന്ദം പള്ളിയറ കടുത്താംതൊട്ടിയില്‍ കേവലം 32 വയസുള്ള അനിലിന്റെ നിർഭാഗ്യകരമായ മരണം ഏറെ ദുഃഖിപ്പിക്കുന്നു.
കഴിഞ്ഞതവണ നെല്‍ കൃഷിക്ക് നിലം ഉഴാനായി പ്രദേശവാസിയില്‍ നിന്ന് 50,000 രൂപ കൈവായ്പയും വാങ്ങിയിരുന്നു. ഇത്തവണത്തെ നെല്‍കൃഷി വിളവെടുപ്പില്‍ ബാങ്കിലെ പണം തിരിച്ചടയ്ക്കാന്‍ കഴിയും എന്നായിരുന്നു അനിലിന്റെ പ്രതീക്ഷ.എന്നാല്‍, പ്രതീക്ഷിച്ച വിളവ് ലഭിക്കാതായതോടെ പണം തിരിച്ചടയ്ക്കുന്നത് എങ്ങനെയെന്ന ആശങ്കയിലായിരുന്നു അനിൽ.
കാര്‍ഷിക ആവശ്യങ്ങള്‍ക്കായി സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്നും ഒന്നരലക്ഷം രൂപയും പശുവിനെ വളര്‍ത്താനായി കോര്‍പ്പറേറ്റീവ് ബാങ്കില്‍ നിന്നും ഒരുലക്ഷം രൂപയും കടം എടുത്തിട്ടുണ്ടായിരുന്നു. ബന്ധുക്കളുടെ പേരിൽ പേരിൽ സിൻഡിക്കേറ്റ് ബാങ്കിലും ഗ്രാമീൺ ബാങ്കിലുമായി കടമുണ്ട്.
പാട്ടത്തിനെടുത്ത സ്ഥലത്ത് നടത്തിയ വാഴ കൃഷി പൂർണമായി നശിച്ചു.നാലായിരത്തോളം വാഴമാണ് നശിച്ചത് നെല്ല് കൃഷിയും നഷ്ടമായി. ഈ പാവം കർഷകനെ ഇതിൽ കൂടുതൽ വിഷമിപ്പിക്കാൻ എന്ത് വേണം?...
അതിജീവനത്തിനായി പോരാട്ടം നടത്തുന്ന ഇത്തരം കർഷകരുടെ പ്രശ്നങ്ങൾ സർക്കാരറിയാതെ പോവരുത്. തങ്ങളെ രക്ഷിക്കാൻ ആരുമില്ലെന്ന് തോന്നുന്നവരാണ് ഒടുവിൽ ജീവിതം അവസാനിപ്പിക്കാമെന്ന തീരുമാനത്തിലെത്തുന്നത്.
അനുദിനം നെഞ്ചിൽ തീയുമായി ജീവിക്കേണ്ടി വരുന്ന കർഷകരുടെ ഗതികേടുകൾ മാറണം. സാമ്പത്തികമായി പരാധീനതകൾ അനുഭവിക്കുന്ന കർഷകർക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണം. വർഷങ്ങളോളമായി മാറ്റമില്ലാതെ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പ്രാധാന്യം നൽകി അവ പരിഹരിക്കാൻ നടപടി സ്വീകരിക്കുകയാണ് വേണ്ടത്.
കർഷക ആത്മഹത്യകൾക്കു പരിഹാരം കാണാത്തവർ എന്തിന് അധികാരത്തിൽ തുടരുന്നു? 2023 സെപ്റ്റംബര്‍ 18ന് അമ്പലപ്പുഴയിലെ നെല്‍കര്‍ഷകനായ കെ. ആര്‍. രാജപ്പന്‍ ജീവനൊടുക്കി. നെല്ലുസംഭരിച്ചവകയില്‍ സര്‍ക്കാര്‍ നല്‍കാനുള്ള പണം യഥാസമയം ലഭിക്കാത്തതായിരുന്നു അത്മഹത്യാ കാരണം.2023 നവംബർ മാസം പ്രസാദ് എന്ന നെൽക്കർഷകൻ ആലപ്പുഴ തകഴിയിൽ ആത്മഹത്യ ചെയ്തിരുന്നു.
വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനാൽ രണ്ട് ഏക്കർ കൃഷിയിടവും വീടും ഉപേക്ഷിക്കേണ്ടിവന്നതിൽ മനംനൊന്താണ് ഇരിട്ടിക്കടുത്ത് അയ്യൻകുന്ന് പഞ്ചായത്തിലെ മുടിക്കയത്ത് നടുവത്ത് സുബ്രഹ്‌മണ്യൻ 2023 നവംബർ 15-ന് ജീവനൊടുക്കിയത്.
നവംബര്‍ 17 ന് വയനാട് പാരപ്പള്ളില്‍ ക്ഷീരകര്‍ഷകനായ തോമസ് ഏലിയാസ് ജോയ് വീടിനു സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചു.10 ലക്ഷത്തിന്റെ കടബാധ്യത കാരണം ബാങ്കു വായ്പ തിരിച്ചടയ്ക്കാനോ മകന്റെ പഠനം മുന്നോട്ടു കൊണ്ടുപോകാനോ സാധിക്കാത്തതിലുള്ള മനോവിഷമമായിരുന്നു കാരണം. പേരാവൂരിനടുത്ത കണിച്ചാർ പഞ്ചായത്തിലെ ക്ഷീരകർഷകൻ എം.ആർ ആൽബർട്ടായിരുന്നു അടുത്ത ഇര.
2023 ഡിസംബർ എട്ടിന് മാസം എട്ടിന് വയനാട് തിരുനെല്ലി ഇ.എസ്. സുധാകരന്‍ ജീവനൊടുക്കാനും കാരണം കടബാധ്യതയായിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന കര്‍ഷകരും അനവധി. അത്തരത്തിലുള്ള സംഭവങ്ങളില്‍ അവസാനത്തേതാണ് പശുവിനു പുല്ലുചെത്താന്‍ പോയ വയനാട് വാകേരിയിലെ പ്രജീഷിന് കടുവയുടെ ആക്രമണത്തില്‍ സംഭവിച്ച ജീവഹാനി. ഇപ്പോഴിതാ മാനന്തവാടിയിൽ അനിലും.
നാം രാജ്യരക്ഷക്കായി നികുതി പണത്തിന്റെ വലിയൊരു ഭാഗം മാറ്റി വയ്ക്കുന്നു. വിദ്യാഭ്യാസത്തിനും അങ്ങനെ തന്നെ. പക്ഷെ ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഭക്ഷണമുണ്ടാക്കുന്നകർഷകർക്ക് ഒന്നുമില്ല.മറ്റു മേഖലകള്‍ക്ക് സര്‍ക്കാര്‍ നികുതിപ്പണം നല്‍കുന്നതു പോലെ അന്നം തരുന്ന കര്‍ഷകരെ നിലനിര്‍ത്താനും ഈ നികുതിപ്പണം തന്നെയാണ് നാം നല്‍കേണ്ടത്.
കൃഷി ചെയ്ത് വിറ്റ വിളയുടെ പണം ലഭിക്കാത്തതിനാലും കൃഷി ചെയ്യാനുള്ള ഭൂമിയുണ്ടായിട്ടും സാഹചര്യം അനുകൂലമാകാഞ്ഞിട്ടും ജീവിതത്തോട് നിരാശ ബാധിച്ചവരായിരുന്നു അവർ. അല്ലാതെ ജീവിച്ച് മടുത്തവരോ ബന്ധുക്കളുടേയും സുഹൃത്തുക്കളൂടേയും സ്നേഹം മനപൂർവ്വം വേണ്ടെന്ന് വെച്ചതോ ആയിരുന്നില്ല. നാടിന്റെ ജീവൻ നിലനിർത്താൻ കഷ്ടപ്പെടുന്ന കർഷകജനത ഇന്ന് സ്വന്തം ജീവൻ നിലനിറുത്താനുള്ള നെട്ടോട്ടത്തിലാണ്.
മുൻപ് കാർഷികവിളകൾക്ക് മതിയായ വില ലഭിക്കാത്ത സാഹചര്യമായിരുന്നെങ്കിൽ ഇപ്പോൾ അവകാശപ്പെട്ട പണം ലഭിക്കാതെ വരുന്നു. വന്യമൃഗ ആക്രമണങ്ങൾക്കൊപ്പം സാമ്പത്തിക പ്രതിസന്ധികളും അവരെ രൂക്ഷമായി ബാധിക്കുന്നു.
ഏറെ വിയർപ്പൊഴുക്കി വിളകൾ നേടിയതിന്റെ വില കിട്ടാത്തതും വിയർപ്പൊഴുക്കാൻ തയ്യാറായുള്ളവരുടെ ശേഷിയെ ഉപയോഗപ്പെടുത്താൻ തയാറാവാത്തതും സർക്കാരുകളുടെ പരാജയമാണ്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിൽ കൊടുക്കാനുള്ളതും കിട്ടാനുള്ളതുമായ പണത്തിന്റെ പേരിൽ രാഷ്ട്രീയ യുദ്ധം നടത്തുമ്പോൾ ആ പണത്തിന്റെ യഥാർത്ഥ അവകാശികൾ ജീവൻ അവസാനിപ്പിക്കുന്നു. കർഷകർക്ക് എന്ത് സംഭവിക്കുന്നുവെന്ന് അന്വേഷിക്കാൻ സർക്കാരുകൾ ഇനിയും മറക്കരുത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.