പരപ്പനങ്ങാടി: നഗരസഭ പരിധിയില്‍ അഞ്ചു വയസ്സുകാരന് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. നെടുവ പൂവത്താൻകുന്നിലെ ദമ്പതികളുടെ മകനാണ് രോഗം സ്ഥിരീകരിച്ചതായി പരിശോധന ഫലം വന്നത്.10 ദിവസം മുൻപേ പനി ബാധിച്ച് കുട്ടിയെ സ്വകാര്യ ആശുപത്രികളിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് പരിശോധനക്ക് അയച്ച സാമ്പിളിന്റെ റിസള്‍ട്ടിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
താരതമ്യേന രോഗപ്രതിരോധം കുറവുള്ള 15 വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് ജപ്പാന്‍ജ്വരം എളുപ്പം ബാധിക്കുന്നത്. കൊതുകിന്റെ ഉറവിട നശീകരണം കാര്യക്ഷമമാക്കുക, ഫോഗിങ് നടത്തുക, കൊതുകുവല, ലേപനങ്ങള്‍ ഉപയോഗിക്കുക എന്നിവ രോഗപ്രതിരോധത്തിന്റെ ഭാഗമായി സ്വീകരിക്കണം.
രോഗലക്ഷണം കണ്ടാല്‍ ഉടൻ ചികിത്സതേടണം. ഏതുതരം പനിയായാലും വൈദ്യസഹായം തേടണം. കൊറോണ വൈറസ് പോലെ രോഗിയായ മനുഷ്യനില്‍ നിന്ന് മറ്റൊരാളിലേക്ക് ജപ്പാന്‍ജ്വരം പകരില്ല എന്നത് ആശ്വാസകരമാണ്. കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ മുട്ടയിടുന്ന ക്യൂലെക്സ് കൊതുകുവഴിയാണ് രോഗം കൂടുതലായി പകരുന്നത്.
പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി
പരപ്പനങ്ങാടി: നഗരസഭ എട്ടാം ഡിവിഷനില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ ജപ്പാൻ ജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. വാസുദേവൻ തെക്കുവീട്ടില്‍, ആരോഗ്യ സൂപ്പര്‍വൈസര്‍ ഷാഹുല്‍ ഹമീദ്, എച്ച്.ഐ സബിത, ജെ.എച്ച്.ഐ താഹിറ എന്നിവര്‍ പ്രദേശം സന്ദര്‍ശിച്ചു.
ഡിവിഷൻ കൗണ്‍സിലര്‍ ജയദേവന്റെ നേതൃത്വത്തില്‍ ആര്.ആര്.ടി ടീം രൂപവത്കരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സംഘം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും പനി സര്‍വേയും നടത്തി. പ്രദേശവാസികളെ ഉള്‍പ്പെടുത്തി കൗണ്‍സിലറുടെ അധ്യക്ഷതയില്‍ ബോധവത്കരണ ക്ലാസ് നടത്തി. ജില്ല വെക്ടര്‍ കണ്ട്രോള് യൂനിറ്റിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.