ശബരിമല: സന്നിധാനത്തെ ഹോട്ടലുകളിലും പാത്രക്കടകളിലും തീര്‍ത്ഥാടകരോട് അമിത വില ഈടാക്കുന്നതായി ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി.
സന്നിധാനത്തെ ഒരു ഹോട്ടലില്‍ നാല് മസാല ദോശ വാങ്ങിയ തീര്‍ത്ഥാടകരോട് 360 രൂപ വാങ്ങിയതായി കണ്ടെത്തി.യഥാര്‍ത്ഥത്തില്‍ 228 രൂപ മാത്രമെ വാങ്ങാവൂ. എന്ത് കൊണ്ടാണ് ഇങ്ങനെ ബില്ല് കൊടുത്തതെന്ന് കളക്ടര്‍ തിരക്കിയപ്പോള്‍ മസാല ദോശയ്ക്ക് കൂട്ടാനായി ചമ്മന്തി നല്കി എന്നായിരുന്നു മറുപടി. ഈ ഹോട്ടലിന് പിഴ ഈടാക്കാനും നോട്ടീസ് നല്‍കാനും കളക്ടര്‍ നിര്‍ദ്ദേശം നല്കി.
ഇതിന് പിന്നാലെ മറ്റ് ഹോട്ടലുകളില്‍ എത്തിയപ്പോള്‍ തീര്‍ത്ഥാടകരില്‍ നിന്ന് ബില്ലുകള്‍ വാങ്ങി പരിശോധിച്ചു. അപ്പോഴും കൂടിയ വില ഈടാക്കിയതായി കണ്ടെത്തി. നെയ് റോസ്റ്റിന് 49 രൂപയാണ് വില എന്നാല്‍ 75 രൂപ വാങ്ങി. ഗ്രീൻ പീസ് കറിക്ക് 48 രൂപയാണ്, എന്നാല്‍ 60 രൂപയാണ് വാങ്ങിയത്. പാലപ്പത്തിന് 14 രൂപയാണെങ്കിലും 20 രൂപ വാങ്ങി. പൊറോട്ട 15 രൂപയാണെങ്കിലും 20 രൂപയാണ് ഈടാക്കിയത്.
ഹോട്ടലുകളില്‍ മാത്രമല്ല, പാത്രക്കടകളിലും തോന്നിയ വില ഈടാക്കുന്നുണ്ടെന്ന് കണ്ടെത്തി. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ജില്ലാ കളക്ടര്‍ സന്നിധാനത്തെ കടകളില്‍ പരിശോധന നടത്തിയത്. കടകളില്‍ ശുചിത്വം ഇല്ലാത്തതും ഗുണമേന്മ ഇല്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ടു.
അമിത വിലയ്ക്ക് പിഴ ഈടാക്കാനും നോട്ടീസ് നല്‍കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ഇതനുസരിച്ച് 3 കടകള്‍ക്ക് നോട്ടീസ് നല്കി. പാണ്ടിത്താവളത്തില്‍ തീര്‍ത്ഥാടകര്‍ക്ക് ഒരുക്കിയ സൗകര്യങ്ങളും കളക്ടര്‍ വിലയിരുത്തി. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ബി പ്രദീപ്, സുനില്‍ കുമാര്‍ എന്നിവരും കളക്ടര്‍ക്ക് ഒപ്പം പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.