മാനന്തവാടി: ഓട്ടോറിക്ഷയിൽ യാത്ര ചെയ്യവേ വയോധികയുടെ ഒന്നര പവന്റെ സ്വര്‍ണമാല കവര്‍ന്ന് മുങ്ങിയ തമിഴ്നാട് സ്വദേശികളായ മൂന്ന് സ്ത്രീകളാണ് കഴിഞ്ഞ ദിവസം പോലീസ് വലയിലായത്.ചെന്നൈ, ചെങ്കല്‍പേട്ട സ്വദേശിനികളായ കൂടാച്ചേരി ഇന്ദു എന്ന കാവ്യ (37), ജാന്‍സി എന്ന സരസ്വതി (30), ദേവി എന്ന സുധ (39) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകളിലെ പ്രതികളാണിവര്‍
ജനുവരി 12 ന് ഉച്ചയോടെയാണ് മോഷണം നടന്നത്. കണിയാരം സ്വദേശിനിയായ 78 വയസുള്ള തങ്കമ്മ മാനന്തവാടി മെഡിക്കല്‍ കോളജില്‍നിന്ന് ചികിത്സ തേടി മടങ്ങുമ്പോഴാണ് സംഭവം. ഇവരെ കാത്തിരുന്ന സ്ത്രീകള്‍ സൗഹൃദം നടിച്ച് എങ്ങോട്ടാണ് പോകേണ്ടത് എന്ന് ചോദിക്കുന്നു.
സ്ഥലം പറഞ്ഞപ്പോള്‍ ഞങ്ങളും ആ വഴിക്കെന്ന് പറഞ്ഞ് ഒരു ഓട്ടോയില്‍ കയറ്റുകയും ചെയ്തു. പകുതിവഴിയില്‍ ഇവര്‍ ഇറങ്ങിപ്പോയി. അല്പ സമയം കഴിഞ്ഞപ്പോഴാണ് 75000 രൂപ വിലയുള്ള തന്റെ മാലയും കാണാതായതായി തങ്കമ്മ അറിയുന്നത്. ഉടൻ പൊലീസില്‍ പരാതി നല്കി.
തുടര്‍ന്ന് പൊലീസ് ടൗണ്‍ പരിസരത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ മുഴുവൻ പരിശോധിച്ചു.മാനന്തവാടി ഡിവൈ.എസ്.പി പി.എല്‍. ഷൈജു ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എം.എം. അബ്ദുല്‍ കരീം എസ്.ഐമാരായ ടി.കെ. മിനിമോള്‍, സോബിന്‍, എ.എസ്.ഐ അഷ്റഫ് തുടങ്ങിയവരായിരുന്നു സംഘത്തില്‍. പ്രതികളെ തിരിച്ചറിഞ്ഞതിന് ശേഷം പിന്തുടര്ന്ന് നിരീക്ഷിച്ച ശേഷമായിയിരുന്നു അറസ്റ്റ്.
പ്രതികളുടെ പശ്ചാത്തലം പരിശോധിച്ചപ്പോഴാണ് സമാന മോഷണങ്ങള്‍ നിരവധി നടത്തിയ വൻ സംഘമാണ് ഇതെന്ന് പോലീസിന് മനസ്സിലാവുന്നത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.
മറ്റ് അംഗങ്ങള്‍, സഹായങ്ങള്‍ തുടങ്ങിയവ പോലീസ് അന്വേഷിക്കും. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലെത്തി മോഷണം നടത്തി തിരിച്ചുപോവുകയാണ് സംഘത്തിന്റെ പതിവ്. മാനന്തവാടിയിലെ മോഷണത്തോട് സമാനമായ സംഭവങ്ങളും പോലീസ് പരിശോധിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.