കൊച്ചി: പത്തുവയസുകാരിയായ മകളെ മദ്യം കുടിപ്പിച്ചശേഷം പുഴയിൽ എറിഞ്ഞു കൊന്ന കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. മകളായ വൈഗയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹനാണ് കുറ്റക്കാരനെന്ന് കോടതി വിധിച്ചത്.
പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ശിക്ഷാ വിധിയിൽ വാദം തുടരുകയാണ്.കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് വൈഗാ കൊലക്കേസിൽ വിധി പറയുന്നത്. 2021 മാര്‍ച്ച് 21നാണ് പത്തുവയസുപ്രായമുളള മകളെ മദ്യം നല്‍കി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം അച്ഛൻ പുഴയിലെറിഞ്ഞു കൊന്നത്.
പിന്നീട് കടന്നുകളഞ്ഞ പ്രതിയെ ഒരു മാസത്തിന് ശേഷം കോയമ്പത്തൂരിൽ നിന്ന് പിടികൂടുകയായിരുന്നു. ഒരു വര്‍ഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് കേസിൽ കോടതി വിധി പുറപ്പെടുവിക്കുന്നത്.ആസൂത്രിതമായാണ് സനുമോഹൻ മകളെ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂട്ടർ വാദിച്ചിരുന്നു.
കായംകുളത്തെ വീട്ടില്‍ നിന്ന് അമ്മാവന്‍റെ വീട്ടിലേക്കെന്ന് പറഞ്ഞാണ് മകളെ സനുമോഹന്‍ കങ്ങരപ്പടിയിലെ തന്‍റെ ഫ്ലാറ്റിലെത്തിച്ചത്. വഴിയില്‍നിന്ന് വാങ്ങിയ കൊക്കക്കോളയില്‍ മദ്യംകലര്‍ത്തി വൈഗയെ കുടിപ്പിച്ച ശേഷമായിരുന്നു യാത്ര. മദ്യലഹരിയിലായ പത്ത് വയസുകാരിയെ ഫ്ലാറ്റിലെ വിസിറ്റിംഗ് മുറിയില്‍ ഇരുത്തി മുണ്ട് കൊണ്ട് കഴുത്ത് മുറുക്കി ശരീരത്തോട് ചേര്‍ത്തുപിടിച്ച് ശ്വാസം മുട്ടിച്ചു.
ചലനമറ്റ കുട്ടിയുടെ ശരീരം രാത്രി പത്തരയോടെ പുഴയിൽ എറിയുകയായിരുന്നു. എന്നാൽ വൈഗയുടെ മരണം സംഭവിച്ചത് പുഴയിൽ വീണശേഷമായിരുന്നു. മുങ്ങിമരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു സനു മോഹൻ നൽകിയ മൊഴി.കൊലപാതകത്തിന് പിന്നാലെ കേരളം വിട്ട സനുമോഹന്‍ ആദ്യം പോയത് കോയമ്പത്തൂരിലേക്കാണ് ആണ്.
കുഞ്ഞിന്‍റെ ശരീരത്തില്‍ ധരിച്ചിരുന്ന ആഭരണം കൈക്കലാക്കിയായിരുന്നു യാത്ര. അത് വിറ്റ് കിട്ടുന്ന പണംകൊണ്ട് വിദേശത്തേക്ക് കടക്കുകയായിരുന്നു ലക്ഷ്യം. ബെംഗളൂരു, മുംബൈ, ഗോവ, മുരുഡേശ്വര്‍, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളില്‍ മുങ്ങി നടന്ന സനുമോഹനെ ഒരു മാസത്തോളമെടുത്താണ് അന്വേഷണ സംഘം പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.