ഡൽഹി: ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ന്യുമോണിയ കേസുകള്‍ക്ക് ചൈനയില്‍ പടരുന്ന കേസുമായി ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത്തരത്തില്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും കേന്ദ്രം വ്യക്തമാക്കി.
ചൈനയില്‍ കുട്ടികള്‍ക്കിടയില്‍ വലിയ തോതില്‍ വ്യാപിക്കുന്ന ശ്വാസകോശ സംബന്ധമായ രോഗം ഇന്ത്യയില്‍ ഏഴ് പേര്‍ക്ക് സ്ഥിരീകരിച്ചിരുന്നതായി ലാന്‍സറ്റ് റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍, ഈ കേസുകളുമായി ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ന്യൂമോണിയക്ക് ബന്ധമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഡല്‍ഹി എയിംസിലാണ് ഏഴ് ന്യുമോണിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മൈകോപ്ലാസ്മ ന്യൂമോണിയെ എന്ന ബാക്ടീരിയ പരത്തുന്ന തരം ന്യുമോണിയ ആണ് നിലവില്‍ ചൈനയില്‍ പടരുന്നത്. ഇത് സംബന്ധിച്ചൊരു പഠനത്തിലാണ് ലാന്‍സറ്റ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്കും പ്രസിദ്ധീകരിച്ചത്.
ഏപ്രിലിനും സെപ്തംബറിനുമിടയില്‍ 67 പേരില്‍ നടത്തിയ പരിശോധനയില്‍ ഏഴ് പേരില്‍ രോഗം കണ്ടെത്തി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി എയിംസ് മൈക്രോബയോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയുടെ വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടിരുന്നു.
എന്നാല്‍ ഇതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. യൂറോപ്പിലും ഏഷ്യയിലും തുടര്‍ച്ചയായി ഈ ന്യുമോണിയ വ്യാപനം ഉണ്ടാകാറുള്ളതാണ്.
ഏപ്രിലിനും സെപ്തംബറിനുമിടയില്‍ സ്വീഡനില്‍ 145 പേര്‍ക്ക് ഇതേ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഫിന്‍ലന്‍ഡില്‍ 129,സിംഗപ്പൂരില്‍ 172 എന്നിങ്ങനെയാണ് കണക്ക്. ചൈനയില്‍ രോഗം വ്യാപിച്ച സാഹചര്യത്തില്‍ തന്നെ ആരോഗ്യമന്ത്രാലയം രാജ്യത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.
കോവിഡ് നിയന്ത്രണങ്ങള്‍ ഈ ബാക്ടീരിയ കാരണമുള്ള ന്യൂമോണിയയുടെ വ്യാപനം കുറച്ചിട്ടുണ്ടെന്നും ലാന്‍സറ്റിന്റെ പഠനത്തില്‍ പറയുന്നു. മാസ്ക് ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ രോഗവ്യാപനം തമ്മിലുള്ള ഇടവേളകള്‍ കൂട്ടി എന്നാണ് പഠനം സൂചിപ്പിക്കുന്നത്.
കുട്ടികളിലാണ് രോഗം കൂടുതലായും ബാധിക്കുന്നത്. രോഗം ബാധിക്കുന്നവരില്‍ 18 ശതമാനത്തിന് ആശുപത്രി വാസം ആവശ്യമായി വരാറുണ്ടെന്നതാണ് കണക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.