തിരുവനന്തപുരം: ഗവര്‍ണറെ പിണറായി സര്‍ക്കാര്‍ എല്ലാ അര്‍ത്ഥത്തിലും അവഗണിക്കും. ഗവര്‍ണര്‍ തേടുന്ന വിശദീകരണങ്ങളില്‍ സര്‍ക്കാര്‍ മറുപടി തല്‍കാലം നല്‍കില്ല.സാമ്പത്തിക അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന പരാതിയിലും തന്നെ എസ്.എഫ്.ഐ. വഴിയില്‍ത്തടഞ്ഞ സംഭവത്തിലും ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഇനിയും അവ നല്‍കിയിട്ടില്ല. നിസ്സഹകരണം തുടര്‍ന്നാല്‍ നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടും നിര്‍ണ്ണായകമാകും.
അടുത്ത നിയമസഭാ സമ്മേളനം തുടങ്ങേണ്ടത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നയപ്രഖ്യാപനത്തോടെയാണ്. ജനുവരി അവസാന വാരത്തിലോ ഫെബ്രുവരി ആദ്യമോ നിയമസഭാ സമ്മേളനം തുടങ്ങും.
ജനുവരി 22-ന് നയപ്രഖ്യാപനത്തോടെ സമ്മേളനം തുടങ്ങാനും 25-ന് ബജറ്റ് അവതരിപ്പിക്കാനുമാണ് ആലോചന. അല്ലെങ്കില്‍ 25-ന് നയപ്രഖ്യാപനത്തോടെ തുടങ്ങി ഫെബ്രുവരി രണ്ടിന് ബജറ്റ് അവതരിപ്പിക്കും. ഏതായാലും ഈ വര്‍ഷത്തെ ആദ്യ സമ്മേളനത്തില്‍ നയപ്രഖ്യാപനം അനിവാര്യതായണ്.
മുഖത്തോടു മുഖം നോക്കാൻപോലും ആകാത്തവിധം ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള അകല്‍ച്ച രൂക്ഷമായിരിക്കെ മന്ത്രിസഭ അംഗീകരിച്ച് നല്‍കുന്ന നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.
മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ തലേന്നു വരെ എസ്‌എഫ്‌ഐ നടത്തിയ കരിങ്കൊടി പ്രതിഷേധം ഗവര്‍ണ്ണറെ ചൊടിപ്പിച്ചിട്ടുണ്ട്,. സത്യപ്രതിജ്ഞ നടക്കാനിരിക്കെ ഏതാനും ദിവസത്തേക്കെങ്കിലും പ്രതിഷേധം ഉണ്ടാകില്ലെന്നായിരുന്നു രാജ്ഭവൻ വിലയിരുത്തല്‍.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്തു കര്‍ശന നടപടി സ്വീകരിക്കുമ്പോള്‍ തനിക്കെതിരെയുള്ള പ്രതിഷേധക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതില്‍ ഗവര്‍ണര്‍ക്ക് പ്രതിഷേധമുണ്ട്. കേരള സര്‍വകലാശാലാ ആസ്ഥാനത്ത് ഗവര്‍ണര്‍ക്കെതിരെ കെട്ടിയ ബാനറുകള്‍ നീക്കേണ്ട എന്ന സിൻഡിക്കറ്റിന്റെ തീരുമാനവും സിപിഎം സമ്മര്‍ദ്ദ ഫലമാണ്. ഇതും ഗവര്‍ണര്‍ ഗൗരവത്തോടെ എടുക്കുന്നുണ്ട്.
സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചും ഗവര്‍ണര്‍ക്കെതിരെ നടന്ന ആക്രമണ ശ്രമത്തെക്കുറിച്ചും റിപ്പോര്‍ട്ട് ചോദിച്ചിട്ടും നല്‍കാത്ത ചീഫ് സെക്രട്ടറിയുടെ നിലപാടിലും ഗവര്‍ണര്‍ക്ക് അതൃപ്തിയുണ്ട്.
വെള്ളിയാഴ്ചത്തെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ചീഫ് സെക്രട്ടറി പങ്കെടുത്തിരുന്നില്ല. ഇതിനിടെയാണ് നയപ്രഖ്യാപന കടമ്പ എത്തുന്നത്. പുതുവര്‍ഷത്തിലെ ആദ്യസമ്മേളനമായതുകൊണ്ട് ചട്ടപ്രകാരം ആദ്യദിവസംതന്നെ ഗവര്‍ണര്‍ സര്‍ക്കാരിനുവേണ്ടി നയപ്രഖ്യാപനം നടത്തണം.
ഭരണഘടനാപരമായ തകര്‍ച്ചയ്ക്ക് വഴിവെക്കുന്ന നടപടികള്‍ക്ക് മുഖ്യമന്ത്രി നേതൃത്വം നല്‍കുന്നെന്ന ഗുരുതരമായ ആരോപണം ഗവര്‍ണര്‍ ഉന്നയിച്ചിട്ടുണ്ട്. ഗവര്‍ണറുടെ നടപടികള്‍ക്കെതിരേ സംസ്ഥാനസര്‍ക്കാര്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കിയിട്ടുമുണ്ട്. ഇതെല്ലാം പ്രതിസന്ധിയായി നയപ്രഖ്യാപനത്തിനിടെ മാറും.
ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പരിഷ്‌കരിച്ച ഹര്‍ജിയും നല്‍കിയിട്ടുണ്ട്. ഗവര്‍ണറുടെ ഭരണഘടനാപരമായ ചുമതലയാണ് നയപ്രഖ്യാപനം നടത്തുകയെന്നത്.
നയപ്രഖ്യാപന പ്രസംഗത്തിലെ ഉള്ളടക്കത്തെ മുമ്പത്തെപ്പോലെ ഇത്തവണയും രാജ്ഭവൻ ചോദ്യം ചെയ്യും. വിശദീകരണവും തേടും. ഇതിന് സര്‍ക്കാര്‍ നല്‍കുന്ന മറുപടിയും പ്രതികരണവും എല്ലാം നിര്‍ണ്ണായകമാണ്. അതൃപ്തിയുണ്ടെങ്കിലും നയപ്രഖ്യാപനം വായിക്കുന്നതാണ് ഗവര്‍ണറുടെ മുൻ രീതി. അതുകൊണ്ട് തന്നെ ഇത്തവണയും ഗവര്‍ണര്‍ നയപ്രഖ്യാപനം വായിക്കുമെന്ന് തന്നെയാണ് സര്‍ക്കാര്‍ പ്രതീക്ഷ.
നയപ്രഖ്യാപന പ്രസംഗം നടത്താനായി ഗവര്‍ണറെ രാജ്ഭവനിലെത്തി ക്ഷണിക്കാനുള്ള തിരക്കിട്ട നടപടികള്‍ ഭരണസിരാകേന്ദ്രത്തില്‍ ആരംഭിച്ചു കഴിഞ്ഞു. ഗവര്‍ണറെ ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ടുള്ള നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കും.
ഇതിന് മുൻപ് പലതവണ സര്‍ക്കാരുമായി ഇടഞ്ഞിട്ടുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻ സഭയിലെത്തി എന്റെ സര്‍ക്കാരെന്ന് പറഞ്ഞ് ഇടതുഭരണ നേട്ടങ്ങള്‍ ഉറക്കെവായിച്ചിട്ടുണ്ട്. ഇത്തവണയും അതുതന്നെ സംഭവിക്കും.
പൗരത്വ ഭേദഗതിയുടെ പേരില്‍ 2019ല്‍ സര്‍ക്കാരും ആരിഫ് മുഹമ്മദ്ഖാനുമായി ഇടയുകയും പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു. കേന്ദ്രത്തിന്റെ കര്‍ഷക ബില്ലിനെതിരെ നിയമസഭ പ്രമേയം പാസാക്കിയതായിരുന്നു അടുത്ത പ്രകോപന കാരണം.
പൗരത്വ ഭേദഗതിക്കെതിരെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭാഗം വായിക്കില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും സഭയില്‍ അത് വായിച്ചു. 2022ലെ നയപ്രഖ്യാപന പ്രസംഗ സമയത്തും ഗവര്‍ണര്‍ ഉടക്കുണ്ടാക്കി. മന്ത്രിമാരുടെ സ്റ്റാഫിന്റെ പെൻഷന്റെ കാര്യത്തിലായിരുന്നു അത്.
ഗവര്‍ണറുടെ സ്റ്റാഫില്‍ ബിജെപിക്കാരനെ നിയമിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിന്റെ പ്രതിരോധം. അന്നും ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ നാടകം നടന്നു.
പൊതുഭരണ വകുപ്പില്‍ നിന്ന് കെആര്‍ ജ്യോതിലാലിനെ മാറ്റണമെന്നും രാജ്ഭവനില്‍ ഫോട്ടോഗ്രാഫര്‍ തസ്തിക സ്ഥിരപ്പെടുത്തണമെന്നുമായിരുന്ന സഭയിലെത്താനുള്ള ഗവര്‍ണറുടെ ഡിമാന്റ്. പിണറായി വിജയൻ രണ്ടിനും സമ്മതിച്ചതോടെ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം അതേപടി വായിച്ചു.
അന്ന് ലോകായുക്തയുടെ ചിറകരിയാനുള്ള ഓര്‍ഡിനൻസില്‍ ഒപ്പിട്ട ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷം നിയമസഭയില്‍ ഗോബാക്ക് മുദ്രാവാക്യം മുഴക്കി.
ഇക്കഴിഞ്ഞ ജനുവരിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഗവര്‍ണറെ നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കാനായി സര്‍ക്കാര്‍ തന്ത്രം മെനെഞ്ഞെങ്കിലും കടുത്ത നടപടി വേണ്ടിവന്നില്ല.
ചാൻസലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ പാസാക്കിയ സമയമായിരുന്നു അത്. ഡിസംബറില്‍ തുടങ്ങിയ സമ്മേളനം ജനുവരിയില്‍ നീട്ടിക്കൊണ്ടുപോയാല്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാമെന്നായിരുന്നു സര്‍ക്കാരില്‍ ഉരുത്തിരിഞ്ഞ ധാരണ. എന്നാല്‍ നയപ്രഖ്യാപനത്തിന് കഴിഞ്ഞ തവണയും തടസ്സമൊന്നും ഉണ്ടായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.