കൊല്ലം: മുണ്ടക്കൽ ബീച്ചിന് സമീപം എക്സൈസ് സംഘത്തെ ലഹരി മാഫിയ ആക്രമിച്ചു. കൊല്ലം എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിനെയാണ് മയക്കുമരുന്ന് ഗുളികൾ പിടികൂടവേ പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചത്.
ഉദയമാർത്താണ്ഡപുരം ചേരിയിൽ വച്ച് മയക്കുമരുന്ന് ഗുളികൾ വില്പന നടത്തുകയായിരുന്ന മുണ്ടക്കൽ സ്വദേശി ലാറ എന്ന് വിളിക്കുന്ന രതീഷിനെ പിടികൂടുന്ന സമയത്താണ് ആക്രമണം ഉണ്ടായത്.41( 22.9 ഗ്രാം) ലഹരി ഗുളികകൾ ഇയാളിൽ നിന്നും കണ്ടെടുത്തു. എക്സൈസ് ഐ.ബി പ്രിവന്റീവ് ഓഫീസർ ശ്രീകുമാർ നൽകിയ വിവരപ്രകാരം പരിശോധനയ്ക്ക് എത്തിയതായിരുന്നു എക്സൈസ് ഇൻസ്പെക്ടർ വിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്‌ക്വാഡ്.
ആക്രമണത്തിനിടെ മുണ്ടക്കൽ സ്വദേശികളായ സുജിത്ത്, അജിത്ത്, സെഞ്ചുറി നഗർ സ്വദേശി ലെനിൻ ബോസ്കോ എന്നിവരെ എക്സൈസ് സംഘം സാഹസികമായി കീഴടക്കി. എന്നാൽ ഒന്നാം പ്രതി രതീഷിനെ സഹോദരന്മാരായ സുധീഷ്,ഗിരീഷ് എന്നിവരും സനോഫർ എന്നയാളും കണ്ടാലറിയാവുന്ന മറ്റ് 3 പേരും ചേർന്ന് രക്ഷപ്പെടുത്തി.
പ്രതികളുടെ ആക്രമണത്തിൽ സിവിൽ എക്സൈസ് ഓഫീസർ ജൂലിയൻ ക്രൂസിൻ്റെ വലത് കൈയ്ക്ക് പൊട്ടലുണ്ട്. സിവിൽ എക്സൈസ് ഓഫീസർ സൂരജിൻ്റെ കണ്ണിനും കീഴ് ചുണ്ടിനും പരിക്കുണ്ട്. പാർട്ടിയിലെ മറ്റുള്ളവർക്കും പരിക്കുകൾ ഉണ്ട്. എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവരെ പ്രതി ചേർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ വിഷ്ണുവിനെ കൂടാതെ PO പ്രസാദ് കുമാർ, CEOമാരായ ശ്രീനാഥ്, നിധിൻ, അജിത്ത്, ജൂലിയൻ ക്രൂസ്, ഗോപകുമാർ, സൂരജ്, ഡ്രൈവർ സുഭാഷ് എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.