ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടത്തിന് പിന്നാലെ ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ നില പരുങ്ങലില്‍.
പരാജയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പല പാര്‍ട്ടികളും രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിളിച്ച യോഗത്തില്‍ അതൃപ്തി പ്രകടിപ്പിക്കുന്ന തരത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതികരണവും ഇന്ത്യ മുന്നണിയുടെ മുന്നോട്ടുള്ള പോക്കിൽ ആശങ്കയുണ്ടാക്കുന്നു.ഖാര്‍ഗെ വിളിച്ചുചേര്‍ത്ത ബുധനാഴ്ചത്തെ ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി വ്യക്തമാക്കി. യോഗത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് പറഞ്ഞ അവര്‍, ആരും ഇക്കാര്യം അറിയിക്കാത്തതിനാല്‍ മറ്റു പരിപാടികള്‍ ഏറ്റിറ്റുണ്ടെന്നും വ്യക്തമാക്കി.
വടക്കന്‍ ബംഗാളില്‍ ഏഴ് പരിപാടികളാണ് നിശ്ചയിച്ചിരിക്കുന്നത്. യോഗത്തെക്കുറിച്ച് ആരെങ്കിലും അറിയിച്ചിരുന്നെങ്കില്‍ പരിപാടികള്‍ നിശ്ചയിക്കില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.
അതേസമയം, അനൗദ്യോഗിക യോഗമാണ് വിളിച്ചുചേര്‍ത്തതെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് സെപ്റ്റംബര്‍ ഒന്നിനാണ് അവസാനമായി ഇന്ത്യ മുന്നണി യോഗം ചേര്‍ന്നത്. മൂന്നുമാസത്തിനുശേഷം ചേരുന്ന യോഗത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തേക്കുമെന്നാണ് സൂചന.
പാര്‍ലമെന്റ് സമ്മേളനം ചേരുന്നതിന് മുമ്പായി കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ എംപിമാരുടെ യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ പങ്കെടുത്തിരുന്നു.
ചോദ്യത്തിന് പണം ആരോപണത്തില്‍ ലോക്സഭാ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മേശപ്പുറത്ത് വെക്കാനിരിക്കെ മഹുവ മൊയ്ത്രക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിരോധം തീര്‍ക്കാന്‍ തിങ്കളാഴ്ച രാവിലെത്തെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. പാര്‍ലമെന്റ് ചേരുന്നതിന് മുമ്പായി ചൊവ്വാഴ്ചയും യോഗം ചേരും.
നേരത്തെ, മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയിരുന്നു.
തെലങ്കാനയിലടക്കം ഇന്ത്യ സഖ്യത്തെ അവഗണിച്ചായിരുന്നു കോണ്‍ഗ്രസ് മത്സരത്തിനിറങ്ങിയത്. പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ജെ.ഡി.യു, എസ്.പി, തൃണമൂല്‍ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
പട്ന, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ യോഗംചേര്‍ന്ന സഖ്യം സീറ്റുവിഭജനചര്‍ച്ച ഒക്ടോബറില്‍ പൂര്‍ത്തിയാക്കാന്‍ ആലോചിച്ചെങ്കിലും ഇതുവരെ തുടങ്ങിയില്ല.
അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ മൂന്നിടത്തെങ്കിലും ജയിക്കാനാവുമെന്നും മറ്റു രണ്ടിടങ്ങളില്‍ മികച്ചപ്രകടനം കാഴ്ചവെക്കാനാവുമെന്നും കരുതിയ കോണ്‍ഗ്രസ് ഇതിനുശേഷം സീറ്റുചര്‍ച്ച നടത്തിയാല്‍ മേല്‍ക്കോയ്മ ലഭിക്കുമെന്ന് വിലയിരുത്തി.
തൃണമൂല്‍ കോണ്‍ഗ്രസ് 'ഇന്ത്യ' സഖ്യത്തെ നയിക്കണമെന്നും സഖ്യകക്ഷികളെല്ലാം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ക്ഷേമപദ്ധതികള്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കണമെന്നും ജനറല്‍സെക്രട്ടറി കുനാല്‍ ഘോഷ് ഫലത്തിന് പിന്നാലെ പ്രതികരിച്ചിരുന്നു.
കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ബി.ജെ.പി.യെ നേരിടാനാവില്ലെന്ന് ബോധ്യമായെന്നും എല്ലാവരും 'ഇന്ത്യ'യെ ശക്തിപ്പെടുത്തണമെന്നും ജെ.ഡി.യു. വക്താവ് കെ.സി. ത്യാഗിയും ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ, പരാജയപ്പെട്ട മൂന്നിടത്ത് കോണ്‍ഗ്രസിന് ജയിക്കാമായിരുന്നുവെന്നും അവിടെ ഇന്ത്യ സഖ്യകക്ഷികള്‍ വോട്ടുഭിന്നിപ്പിച്ചുവെന്നത് യാഥാര്‍ഥ്യമാണെന്നും മമത ബാനര്‍ജി പറഞ്ഞു. തങ്ങള്‍ സീറ്റ് ധാരണ വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.
പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള ശ്രമം പ്രവൃത്തിയിലും കാണണമെന്ന് അഭിഷേക് ബാനര്‍ജിയും പറഞ്ഞിരുന്നു. മൂന്ന് മാസത്തിനുശേഷമാണ് കോണ്‍ഗ്രസിന് സഖ്യത്തെക്കുറിച്ച് ഓര്മ വന്നതെന്ന് ഖാര്‍ഗെ യോഗം വിളിച്ചശേഷം നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. അഖിലേഷ് യാദവും കോണ്‍ഗ്രസിനെതിരെ ഒളിയമ്പുമായി രംഗത്തെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.