കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിലെ ക്രൈസ്തവ സമൂഹം ചില കടുത്ത വിവേചനങ്ങൾ നേരിടുന്നുണ്ട്.ദളിത് ക്രൈസ്തവർ സാമ്പത്തികവും സാമൂഹികവുമായ കടുത്ത വെല്ലുവിളികൾ നേരിടുന്നു.
ന്യൂനപക്ഷം എന്ന നിലയിൽ ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശങ്ങളിൽ ഗുരുതരമായ വിവേചനങ്ങൾ കേരളത്തിൽ ക്രൈസ്തവ സമൂഹം നേരിടുന്നുണ്ട്.ക്രൈസ്തവ ക്ഷേമകാര്യങ്ങളിൽ ഭരണകൂട പിന്തുണ ലഭിക്കേണ്ട ഒട്ടേറെ സാഹചര്യങ്ങളിൽ അതുണ്ടാകാതെ പോകുന്നതും, പ്രശ്നപരിഹാരങ്ങൾക്ക് കാലതാമസം നേരിടുന്നതും പ്രധാന പ്രതിസന്ധികളാണ്.ക്രൈസ്തവജനപ്രതിനിധികൾ പലരും തെരെഞ്ഞെടുപ്പ് കാലത്ത് തികഞ്ഞ ഭക്തി ക്രൈസ്തവനായിരിക്കും.തെരഞ്ഞെടുക്കപ്പെട്ടാൽ പിന്നെ ഉത്തമനായ മതേതരവാദിയാകും. കേരളത്തിലെ ജനസംഖ്യയില്‍ 19 ശതമാനവും, ന്യൂനപക്ഷ ജനസംഖ്യയില്‍ 41 ശതമാനവുമുള്ള ക്രൈസ്തവര്‍ പല തരത്തിലുള്ള അരക്ഷിതാവസ്ഥകളും ഇന്ന് അനുഭവിക്കുന്നുണ്ട്.പ്രാദേശിക തലങ്ങളിലെ ക്രൈസ്തവ ശക്തി വീണ്ടെടുക്കണം.
ഇന്ന് കേരളത്തിലെ ക്രൈസ്തവ സമൂഹം ചെകുത്താനും കടലിനുമിടയ്ക്കാണ്.ഇരുമുന്നണികളിൽ നിന്നും നീതി ലഭിക്കാത്ത ദശാസന്ധിയിലാണ് ക്രൈസ്തവ സമൂഹം.ഇടതു വലതു പക്ഷങ്ങൾക്ക് ആരേ കൂട്ടുപിടിച്ചും
അധികാരത്തിൽ എത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമേയുള്ളു.ഇവർ അധികാരത്തിൽ വന്നാൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ എന്നും പുറത്താണ്.ക്രൈസ്തവർക്ക് ആരോഗ്യകരമായ സാഹചര്യങ്ങളിൽ കേരളത്തിൽ ജീവിക്കാനും പഠിച്ചുവളരാനും ജോലിചെയ്യാനും ആവശ്യമായ പിന്തുണ നൽകേണ്ട ഉത്തരവാദിത്തം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും സമൂഹത്തിനുമുണ്ട്.
കേരളത്തിൽ ക്രൈസ്തവരായ മുഖ്യമന്ത്രിമാർ ഉണ്ടായിരുന്നല്ലോ.ഇവർ മുഖ്യമന്ത്രി പദത്തിലെത്തിയത് മതാടിസ്ഥാനത്തിലല്ല മറിച്ച് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ്.അവർ ആരും ക്രൈസ്തവ സമുദായത്തിനുവേണ്ടി യാതൊരു വിധത്തിലുമുള്ള വിട്ടുവീഴ്ചകൾ ചെയ്യുകയോ പ്രത്യേക ആനുകൂല്യങ്ങൾ നൽകിയിട്ടില്ല എന്നു മാത്രമല്ല അർഹിക്കുന്നതു പോലും കൊടുത്തിട്ടില്ല എന്നതാണ് വാസ്തവം.നിരന്തരമായി കബളിപ്പിക്കപ്പെടാൻ ഇടതു വലതു പക്ഷങ്ങൾക്ക് ഇനിയും വോട്ട് ചെയ്യണമോയെന്ന് ക്രൈസ്തവർ ഗൗരവമായി ചിന്തിക്കണം.
കേരളസംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ 2013-ൽ നിലവിൽ വന്ന ശേഷം കമ്മീഷനിലും ക്ഷേമപദ്ധതികളിലും ക്രൈസ്തവർക്കും ക്രൈസ്തവ മേഖലകൾക്കും ആനുപാതികമായ പരിഗണന നൽകിയിട്ടില്ല.ന്യൂനപക്ഷ ക്ഷേമവകുപ്പ് ആരംഭിച്ച കാലം മുതൽ യു.ഡി.എഫ്, എൽ.ഡി.എഫ് മന്ത്രിസഭകളിൽ മുസ്ളിം സമുദായ രാഷ്ട്രീയം മുഖമുദ്രയാക്കിയ മന്ത്രിമാർ മാത്രമാണ് വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ളത്.അക്കാലത്ത് ക്രൈസ്തവ ന്യൂനപക്ഷം നിരവധി വിവേചനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
"ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ കഞ്ഞി" എന്നു പറയുന്നതുപോലെയാണ് ഇവിടുത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവസ്ഥ. ഭരണഘടനാപരമായ ന്യൂനപക്ഷ തത്വങ്ങൾ അട്ടിമറിക്കുന്നതിലും ക്രൈസ്തവർക്ക് നീതി നിഷേധിക്കുന്നതിലും ഇരുമുന്നണികൾക്കും ഒരേ താത്പര്യമാണ്. ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ടിന് എന്നാണ് മോചനം ലഭിക്കുക?.
2021-ലെ പിണറായി വിജയൻ മന്ത്രിസഭയിൽ നാല് പ്രബലവിഭാഗങ്ങൾക്ക് പ്രതിനിധികളുണ്ടായി - റോഷി അഗസ്റ്റിൻ (സിറിയൻ കത്തോലിക്ക), വീണ ജോർജ് (സിറിയൻ ഓർത്തഡോക്സ്) , ആന്റണി രാജു (ലത്തീൻ കത്തോലിക്ക), സജി ചെറിയാൻ (സി.എസ്.ഐ). അതിനും പുറമേയാണ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതും ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ കേരള കോൺഗ്രസ് മാണിഗ്രൂപ്പിന് പതിച്ചു കൊടുത്തതും.ഇവരൊക്കെ ഉണ്ടായിട്ടും ക്രൈസ്തവ സമുദായത്തിന് എന്ത് ലഭിച്ചുവെന്ന് ക്രൈസ്തവർ ഗൗരവമായി ചിന്തിക്കണം.
കേരളത്തിലെ രാജഭരണ കാലത്തുതന്നെ തിരുവിതാംകൂറിലും കൊച്ചിയിലും സാമൂഹ്യ- രാഷ്ട്രീയ രംഗങ്ങളിൽ പ്രബല ശക്തികളാണ് ക്രൈസ്തവർ ; വിശിഷ്യാ സിറിയൻ കത്തോലിക്കർ. നിവർത്തന പ്രക്ഷോഭത്തിലും തുടർന്ന് ഉത്തരവാദഭരണ പ്രക്ഷോഭത്തിലും അവർ കരുത്തു തെളിയിച്ചു. 1959 ൽ ഇ.എം.എസ് മന്ത്രിസഭയ്‌ക്കെതിരെ വിമോചന സമരം നടത്തി വിജയിപ്പിച്ചു പ്രാബല്യം ഉറപ്പിച്ചു. 1964 ൽ ആർ. ശങ്കർ മന്ത്രിസഭയെ പുറത്താക്കി കേരള കോൺഗ്രസ് രൂപീകരിച്ചതിനും പിന്നിൽ ക്രൈസ്തവ ശക്തി തന്നെയാണ് ഉണ്ടായിരുന്നത് എന്നോർക്കണം.
1972 ൽ കോളേജ് വിദ്യാഭ്യാസ സമരം നടത്തിയും അവർ ശക്തി തെളിയിച്ചു. കോൺഗ്രസിന്റെയും കേരള കോൺഗ്രസിന്റെയും നയരൂപീകരണത്തിൽ ക്രൈസ്തവസഭാ നേതൃത്വത്തിന് നിർണായകപങ്കാണ് ഉണ്ടായിരുന്നത്. എക്കാലവും യു.ഡി.എഫിന്റെ ഉറച്ച വോട്ടുബാങ്കായിരുന്നു ക്രിസ്ത്യാനികൾ. ക്രൈസ്തവ സഭകളുടെ കൈവെപ്പ് ഉള്ളവർക്കല്ലാതെ മദ്ധ്യ തിരുവിതാംകൂറിലെ ഒരു മണ്ഡലത്തിലും വിജയിക്കാൻ കഴിയുമായിരുന്നില്ല.
മലബാറിലെ കുടിയേറ്റ മേഖലകളിലും അതായിരുന്നു അവസ്ഥ.തീരപ്രദേശങ്ങളായ തെക്കൻ കേരളത്തിലും സ്ഥിതി വിഭിന്നമല്ലായിരുന്നു.ഈ ക്രൈസ്തവശക്തി വേണ്ടിവന്നാൽ ഉയിർത്തെഴുന്നേൽക്കാനുള്ള ധ്രുവീകരണങ്ങൾ കേരളത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു.
രാജ്യത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ക്രിസ്തുമസ്സ് ദിനത്തിൽ നടത്തിയ കാലങ്ങളായി ക്രൈസ്‌തവ സമൂഹം നൽകുന്ന സംഭാവനകൾ വലുതാണെന്നതും,ക്രൈസ്തവർ രാജ്യത്തിന് നല്കിയത് നിസ്തുല സേവനമാണെന്നും വികസനത്തിന്റെ ഗുണം എല്ലാവർക്കും കിട്ടാനാണ് ശ്രമിക്കുന്നതെന്നുമുള്ള പ്രസ്താവനകളും,ഫ്രാൻസിസ് മാർപ്പാപ്പ 2024 പകുതിയോടെ ഇന്ത്യയിലെത്തുമെന്നുള്ള വാർത്തകളും ക്രൈസ്തവർക്ക് പ്രതീക്ഷ നൽകുന്നു.ക്രൈസ്തവർ കൂടുതൽ ദേശീയതലത്തിൽ ചിന്തിക്കണം.
ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ക്രൈസ്തവർക്ക് വേണ്ട ക്ഷേമപദ്ധതികൾ പ്രകടനപത്രികകളിൽ ഉൾപ്പെടുത്തുന്നവർക്കു മാത്രം വോട്ട് ചെയ്യാൻ ക്രൈസ്തവ കൂട്ടായ്മകൾ ശ്രമിക്കണം. മുന്നണി രാഷ്‌ട്രീയത്തിന്റെ പരീക്ഷണശാലയായ കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും നയിക്കുന്ന മുന്നണികള്‍ ഒരു പ്രത്യേകമായ വോട്ടു ബാങ്കിന് കീഴടങ്ങുമ്പോള്‍ ഇന്നലെവരെ അനുഭവിച്ചിരുന്ന അവകാശാധികാരങ്ങളും സംരക്ഷണവും ക്രൈസ്തവര്‍ക്ക് ഇല്ലാതാവുകയാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്ന് ഇനിയും ക്രൈസ്തവർ തിരിച്ചറിയണം.
(സീറോ മലബാർ സഭ അൽമായ ഫോറം സെക്രട്ടറിയാണ് ലേഖകൻ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.