വാഷിംഗ്ടണ്‍: 62 കാരനായ സിയാവാഷ് ശോഭാനിക്ക് 61 വര്‍ഷത്തിനു ശേഷം തന്റെ യു എസ് പൗരത്വം നഷ്ടപ്പെട്ടതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
വടക്കൻ വിർജീനിയയിൽ നിന്നുള്ള ശോഭാനി, തന്റെ യു എസ് പാസ്‌പോർട്ട് പുതുക്കാൻ അപേക്ഷിച്ചപ്പോഴാണ് യു എസ് പൗരത്വം റദ്ദാക്കിയതായ വിവരം അറിഞ്ഞതും അദ്ദേഹം ഞെട്ടിയതും!
ലീഗൽ ഫീസായി അദ്ദേഹം 40,000 ഡോളറോളം ഇതിനോടകം ചെലവഴിച്ചു. എന്നാൽ, പണമല്ല അദ്ദേഹത്തെ വിഷമിപ്പിക്കുന്നത്. ഒരു രാജ്യത്തെ പൗരനെന്ന നിലയിൽ യാത്ര ചെയ്യാൻ കഴിയാത്തതാണ് അദ്ദേഹത്തെ വിഷമിപ്പിക്കുന്നത്.
അമേരിക്കയില്‍ ജനിച്ച്, അമേരിക്കയില്‍ തന്നെ പഠിച്ച്, 30 വർഷത്തിലേറെയായി ഡോക്ടറായി സേവനം ചെയ്യുന്ന ഡോക്ടര്‍ക്കാണ് ഈ ദുര്‍ഗതി വന്നു ഭവിച്ചിരിക്കുന്നത്. കുഞ്ഞായിരിക്കുമ്പോൾ തന്നെ തെറ്റായി യു.എസ് പൗരത്വം ലഭിച്ചു എന്നറിഞ്ഞത് തന്നെ ഞെട്ടിച്ചിരിക്കുകയാണെന്ന് ഈ മാസം 62-ാം ജന്മദിനം ആഘോഷിച്ച സിയാവാഷ് സോഭാനി വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു.
ഈ വർഷം ഫെബ്രുവരിയിൽ സിയാവാസ് ശോഭാനി പുതിയ പാസ്‌പോർട്ടിന് അപേക്ഷിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കിയ കാര്യം അറിയുന്നത്. മുമ്പ് പലതവണ തന്റെ പാസ്‌പോർട്ട് വിജയകരമായി പുതുക്കിയതായി അദ്ദേഹം വെളിപ്പെടുത്തി. ജീവിതത്തിലുടനീളം പാസ്‌പോർട്ട് പുതുക്കുമ്പോഴെല്ലാം താൻ അമേരിക്കൻ പൗരനാണെന്നതിന്റെ തെളിവ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നയതന്ത്രജ്ഞരായ മാതാപിതാക്കൾക്ക് അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് യു എസ് പൗരത്വം നേടാൻ കഴിയില്ലെന്ന് അറിയിച്ച് ശോഭാനിക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ഒരു കത്ത് ലഭിച്ചുവെന്ന് റിപ്പോർട്ടില്‍ പറയുന്നു. അമേരിക്കയില്‍ ജനിച്ച ഒരു കുഞ്ഞ് എന്ന നിലയിലാണ് അബദ്ധവശാല്‍ അമേരിക്കൻ പൗരത്വം ലഭിച്ചതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഡോക്ടറെ അറിയിക്കുകയും, നിയമാനുസൃതമായ സ്ഥിരതാമസത്തിന് അപേക്ഷിക്കാന്‍ കഴിയുന്ന ഒരു വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അദ്ദേഹത്തിനു നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
2023 ഫെബ്രുവരി വരെ ഈ പ്രത്യേക പ്രശ്‌നത്തെക്കുറിച്ച് അദ്ദേഹം അറിഞ്ഞിരുന്നില്ല. ജൂലൈയിൽ കുടുംബത്തോടൊപ്പം ഒരു യാത്രയ്ക്കുള്ള തയ്യാറെടുപ്പിനായി, ജൂണിൽ കാലഹരണപ്പെടാനിരുന്ന പാസ്‌പോർട്ട് പുതുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഈ വിവരം ശോഭാനി അറിയുന്നതു.
സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിനായി കാത്തിരിക്കുകയാണ് ശോഭാനി. 62 കാരനായ ഡോക്ടർ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും, അദ്ദേഹവും ഭാര്യയും ഈ വർഷം പല രാജ്യങ്ങളിലും യാത്ര ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നതായും പറയുന്നു. ലെബനനിൽ താമസിക്കുന്ന അസുഖബാധിതനായ ഭാര്യാപിതാവിനെ കാണാൻ പോലും ഇപ്പോൾ കഴിയുന്നില്ല.
സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥൻ നൽകിയ വിവരങ്ങൾ ഉപയോഗിച്ച്, താൻ ഇതിനകം പൗരത്വത്തിന് അപേക്ഷിച്ചിട്ടുണ്ടെന്നും, നിയമപരമായ ഫീസായി 40,000 ഡോളർ അടച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, തന്റെ ഭാവി എന്തായിരിക്കുമെന്ന് അദ്ദേഹത്തിന് ഇപ്പോഴും ഉറപ്പില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.