കൊച്ചി: അനുമതി വാങ്ങാതെ ടൂറിസ്റ്റ് ബസില്‍ വിനോദ യാത്ര പോവുന്ന വിദ്യാലയങ്ങള്‍ക്കെതിരേ നടപടി കര്‍ശനമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്.
"ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ്" മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതിയില്ലെങ്കില്‍ ഡ്രൈവര്‍ക്കൊപ്പം സ്കൂള്‍ മേധാവിക്കും ശിക്ഷ. അനുമതിയില്ലാതെ യാത്ര ചെയ്യുന്നത് കണ്ടെത്തിയാല്‍ ബസുകളുടെ ഫിറ്റ്നെസും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കും. കൂടാതെ സ്കൂള്‍ മേധാവിക്കെതിരേ വകുപ്പുതല നടപടിക്കായി വിദ്യാഭ്യാസ വകുപ്പിനോട് ശുപാര്‍ശയും ചെയ്യും.വിനോദ യാത്രയ്ക്കുള്ള വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും വിവരങ്ങളും യാത്രയുടെയും വാഹനത്തിന്റെയും വിവരങ്ങളും സഹിതം യാത്രയ്ക്ക് രണ്ടു ദിവസം മുമ്പെങ്കിലും മോട്ടോര്‍ വാഹനവകുപ്പിന് അപേക്ഷ നല്‍കേണ്ടത്. നിരോധിത ലൈറ്റുകളോ ശബ്ദ സംവിധാനങ്ങളോ ഉപയോഗിച്ചിട്ടുണ്ടോ, സ്പീഡ് ഗവര്‍ണര്‍ വിേച്ഛദിച്ചിട്ടുണ്ടോ, ജി.പി.എസ് പ്രവര്‍ത്തന ക്ഷമമാണോ തുടങ്ങിയവ പരിശോധിച്ചാണ് സാക്ഷ്യപത്രം നല്‍കുക.
വിനോദ യാത്രയ്ക്ക് രണ്ടു ദിവസം മുമ്പെങ്കിലും അപേക്ഷ നല്കി ബസിന്റെ പരിശോധന പൂര്‍ത്തിയാക്കണമെന്നാണ് വകുപ്പ് നിഷ്കര്‍ഷിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ഒമ്പതുപേര്‍ മരിച്ച പാലക്കാട് വടക്കഞ്ചേരി അപകടത്തിന് ശേഷമാണ് യാത്രയ്ക്ക് മുമ്പ് മോട്ടോര്‍ വാഹനവകുപ്പിന്റെ അനുമതി വേണമെന്ന നിബന്ധന വന്നത്.
എന്നാല്‍ യാത്രയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പലരും അപേക്ഷ നല്‍കുന്നത്. അപ്പോള്‍ ബസ് പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സമയം ലഭിക്കാതെ വരും. അതോടെ അനുമതി വാങ്ങാതെ യാത്ര തുടരുന്നതാണ് പലരുടെയും രീതി. എറണാകുളത്ത് അനുമതി നേടാതെ യാത്രക്കൊരുങ്ങിയ നാലു ബസുകള്‍ കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തിരുന്നു.
അപേക്ഷ മാത്രം നല്കി അനുമതിയില്ലാതെ യാത്ര പോവുന്നുമുണ്ട്. ജില്ലയ്ക്ക് പുറത്തുള്ള ബസുകള്‍ തിരഞ്ഞെടുക്കുന്നവര്‍ യാത്രയ്ക്ക് തൊട്ടുമുമ്പാണ് അവ സ്കൂള്‍ പരിധിയിലുള്ള മോട്ടോര്‍ വാഹനവകുപ്പ് ഓഫീസിലെത്തിക്കുക. അപേക്ഷ പോലും നല്‍കാതെ പോകുന്നവരുമുണ്ടെന്നും അവസാന നിമിഷം യാത്ര തടയുമ്പോള്‍ അത് വൈകാരിക പ്രശ്നമാകുന്നുവെന്നും അധികൃതര്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.