തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്തുവെന്ന കേസില്‍ സര്‍ക്കാരിന് ആശ്വാസം. ഫണ്ട് നല്കാന് മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്നും ധനദുര്‍വിനിയോഗം നടന്നിട്ടില്ലെന്നും ലോകായുക്തയുടെ ഫുള്‍ബെഞ്ച് വിധി.
അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുംബത്തിന് നല്കിയ സാമ്പത്തിക സഹായം അധികാര ദുര്‍വിനിയോഗം ആണെന്നും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരില്‍ നിന്ന് അനുവദിച്ച പണം തിരിച്ച് പിടിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
കേസില്‍ മാര്‍ച്ച് 31ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് ഭിന്നവിധി പറഞ്ഞതോടെയാണ് കേസ് ഫുള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടി കുറയ്ക്കുന്ന നിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ തന്നെ ഈ വിധി സര്‍ക്കാരിന് ഏറെ നിര്‍ണായകമായിരുന്നു.
എൻസിപി നേതാവ് ഉഴവൂര്‍ വിജയൻ, മുൻ എംഎല്‍എ കെ കെ രാമചന്ദ്രൻ നായര്‍, സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച പോലീസുകാരൻ എന്നിവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയും സാമ്പത്തിക സഹായങ്ങളും നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ലോകായുക്ത ഫുള്‍ ബെഞ്ച് വിധി പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കിയത് അധികാര ദുര്‍വിനിയോഗമാണ്. അതിനാല്‍ വിതരണം ചെയ്ത പണം ഒന്നാം പിണറായി സര്‍ക്കാരിലെ 18 മന്ത്രിമാരില്‍ നിന്നും തിരിച്ചുപിടിക്കണം എന്നായിരുന്നു ഹര്‍ജിക്കാരനായ ആര്‍എസ് ശശി കുമാറിൻറെ ആവശ്യം.
2018 സെപ്റ്റംബറില്‍ ഫയല്‍ ചെയ്യപ്പെട്ട ഹര്‍ജിയില്‍ അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. നേരത്തെ രണ്ടംഗ ബെഞ്ച് കേസ് പരിഗണിച്ചിരുന്നു.
മന്ത്രിസഭ തീരുമാനത്തില്‍ ഓരോ മന്ത്രിമാര്‍ക്കും വ്യക്തിപരമായി ഉത്തരവാദിത്തം ഉണ്ടോയെന്ന നിയമ പ്രശ്നത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായതോടെ കേസ് ഫുള്‍ ബെഞ്ചിന് വിട്ടു.
ഇതിനിടെ കെ കെ രാമചന്ദ്രൻ നായരുമായി ജസ്റ്റിസ്മാരായ ബാബു മാത്യു പി ജോസഫ്, ഹാറൂണ്‍ റഷീദ് എന്നിവര്‍ക്ക് വ്യക്തിപരമായി അടുപ്പമുള്ളത് ചൂണ്ടിക്കാട്ടി, കേസ് മറ്റൊരു സംസ്ഥാനത്തെ ലോകായുക്തയിലേക്ക് മാറ്റണമെന്ന് ഹര്ജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.