ശ്രീലങ്കയില്‍ 37,400 കോടി രൂപ (450 കോടി ഡോളര്‍) നിക്ഷേപത്തോടെ വമ്പന്‍ റിഫൈനറി സ്ഥാപിക്കാന്‍ ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സിനോപെക്കിന്റെ (Sinopec) നീക്കം. 150 റീട്ടെയില്‍ ഇന്ധന ഔട്ട്ലെറ്റുകളും (പെട്രോള്‍/ഡീസല്‍) പമ്പുകളും സിനോപെക് സ്ഥാപിക്കും.
അനുമതി സംബന്ധിച്ച കരാര്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ വൈകാതെ ഒപ്പിട്ടേക്കുമെന്ന് ശ്രീലങ്കന്‍ ഊര്‍ജ മന്ത്രി കാഞ്ചന വിജേശേഖര വ്യക്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക മേഖലയുടെ പുനഃക്രമീകരണങ്ങളിലൂടെ വളര്‍ച്ചസ്ഥിരത തിരിച്ചുപിടിക്കുന്നത് ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമാണ് വിദേശ എണ്ണക്കമ്പനികള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള നീക്കം,
പുറമേ, പ്രധാന തുറമുഖമായ കൊളംബോയ്ക്ക് സമീപം 3,250 കോടി രൂപയുടെ ലോജിസ്റ്റിക്സ് ആന്‍ഡ് സ്റ്റോറേജ് ഹബ്ബ് സ്ഥാപിക്കാനും ചൈന മര്‍ച്ചന്റ്സ് പോര്‍ട്ട് ഹോള്‍ഡിംഗ്സിന് അനുമതിയുണ്ട്.
ശ്രീലങ്കയില്‍ ചൈനീസ് സ്വാധീനം കൂടുന്നത് ഇന്ത്യക്ക് രാഷ്ട്രീയമായും വെല്ലുവിളിയാണ്. നിലവില്‍ ഇന്ത്യന്‍ കമ്പനി മാത്രമാണ് ശ്രീലങ്കയില്‍ ഈ മേഖലയിലെ ഏക സ്വകാര്യ സ്ഥാപനം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉപസ്ഥാപനമായ ലങ്ക ഐ.ഒ.സിയാണ് നിലവില്‍ ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്ന ഏക സ്വകാര്യ എണ്ണവിതരണ കമ്പനി. പിന്നെയുള്ളത് ശ്രീലങ്കന്‍ സര്‍ക്കാര്‍ സ്ഥാപനമായ സീലോണ്‍ പെട്രോളിയം കോര്‍പ്പറേഷനാണ്.
ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നാണ് സിനോപെക്. പെട്രോകെമിക്കല്‍ രംഗത്തും അതികായരാണ് ഇവര്‍. സൗദി അറേബ്യയില്‍ റിഫൈനറിയും റഷ്യയില്‍ പെട്രോകെമിക്കല്‍ ഫാക്ടറിയും കമ്പനിക്കുണ്ട്.
സിനോപെക്കിന് പുറമേ അമേരിക്കന്‍ കമ്പനിയായ ആര്.എം പാര്‍ക്ക്സ്, ഓസ്ട്രേലിയയിലെ യുണൈറ്റഡ് പെട്രോളിയം എന്നിവയ്ക്കും പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കാനുള്ള അനുമതി ശ്രീലങ്ക നല്‍കുമെന്നാണ് അറിയുന്നത്.
കൊവിഡാനന്തരം ടൂറിസം, തേയില കയറ്റുമതി തുടങ്ങി പരമ്പരാഗത വരുമാന സ്രോതസ്സുകള്‍ താറുമാറായതോടെ ശ്രീലങ്കയുടെ സാമ്പത്തികസ്ഥിതി കഴിഞ്ഞ 70 വര്‍ഷത്തെ ഏറ്റവും മോശം അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരുന്നു. നേരത്തേ ഹമ്പന്‍ടോട്ട (Hambantota) തുറമുഖം ചൈനീസ് കമ്പനിയായ ചൈന മര്‍ച്ചന്റ്സ് പോര്‍ട്ട് ഹോള്‍ഡിംഗ്സിന് 99 വര്‍ഷത്തെ പാട്ടത്തിന് നല്കാന് ശ്രീലങ്ക നിര്‍ബന്ധിതരായിരുന്നു. ചൈനയില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ പ്രയാസപ്പെട്ടതോടെയാണിത്.
ചൈനയുടെ സുപ്രധാന ചരക്കുനീക്ക പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡിന് കരുത്തേകാന്‍ ശ്രീലങ്കയിലെ സ്വാധീനവും സഹായിക്കുമെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ കണക്കുകൂട്ടലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.