ചെന്നൈ : യുവാവിനെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ ഭാര്യയും സുഹൃത്തും ഉൾപ്പെടെ 5 പേർ അറസ്റ്റിൽ. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് സംഭവം.
പുഷ്പ കച്ചവടം നടത്തുന്ന പ്രഭു (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രഭുവിന്റെ ഭാര്യ വിനോദിനി(26), സുഹൃത്ത് ഭാരതി(23), റൂബേൻ ബാബു, ദിവാകർ, ശർവാൻ എന്നിവരെ അറസ്റ്റ് ചെയ്തു. വിനോദിനിയും ഭാരതിയുമായുള്ള ബന്ധത്തെ കുറിച്ച് പ്രഭു ചോദ്യം ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.പ്രഭുവിന് ഉറക്കഗുളിക നൽകിയ ശേഷം വിനോദിനിയും ഭാരതിയും സുഹൃത്തുക്കളും ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് തിരുച്ചിറപ്പള്ളി-മധുര ഹൈവേയ്ക്കു സമീപം മൃതദേഹം കത്തിക്കാൻ ശ്രമിച്ചെങ്കിലും മഴ കാരണം കഴിഞ്ഞില്ല. തുടർന്ന് മൃതദേഹം മുറിച്ച് കഷണങ്ങളാക്കി നദിയിൽ ഉപേക്ഷിക്കുകയായിരുന്നു.
പ്രഭുവിനെ കാണാൻ സഹോദരൻ വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രഭു ഏതാനും ദിവസങ്ങളായി വീട്ടിലെത്തിയിട്ടില്ലെന്നായിരുന്നു വിനോദിനിയുടെ മറുപടി.
സംശയം തോന്നിയ ഇയാൾ പ്രഭു കച്ചവടം നടത്തുന്ന മാർക്കറ്റിൽ അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല. ഇതിന് പിന്നാലെ സഹോദരനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. വിനോദിനിക്കും പ്രഭുവിനും ഒരു മകനും മകളുമുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.