ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സ്ഥിരീകരിക്കാത്ത തെറ്റായ പ്രചരണം നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്.
ബിജെപി നേതാക്കളായ ഹർദീപ് സിങ് പുരി, അനിൽ ബലൂനി, ഓം പഥക് എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് മോദി സർക്കാരിനെതിരെ പ്രിയങ്ക ആരോപിക്കുന്നതെന്നാണ് പരാതി.പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നു എന്ന തരത്തിൽ തീർത്തും തെറ്റായ കാര്യങ്ങളാണ് പ്രിയങ്ക പ്രചരിപ്പിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
മധ്യപ്രദേശിലെ സാൻവെർ നിയമസഭ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ടിക്കൽസ് ലിമിറ്റഡ് തന്റെ വ്യവസായി സുഹൃത്തുക്കൾക്ക് കൈമാറ്റം ചെയ്തെന്ന് പ്രിയങ്ക ആരോപിച്ചിരുന്നു.
‘‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിങ്ങൾ അടിസ്ഥാനരഹിതവും തെറ്റായതുമായ കാര്യങ്ങൾ ഉന്നയിച്ചുവെന്നും ജനങ്ങളെ തെറ്റിധരിപ്പിക്കാനും പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്.
അതിനാൽ പ്രസ്തുത പ്രസ്താവനയിൽ വിശദീകരണം നൽകണം’’ – എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ കാരണംകാണിക്കൽ നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച രാത്രി എട്ടിനുള്ളിൽ സംഭവത്തിൽ വിശദീകരണം നൽകണമെന്നാണ് നിർദേശം.
സമൂഹമാധ്യമത്തിലൂടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന് തിരഞ്ഞെടുപ്പു കമ്മിഷൻ നോട്ടിസ് അയച്ച് മണിക്കൂറുകൾക്കുള്ളിലാണ് പ്രിയങ്കയ്‌ക്കെതിരെയും നടപടി.
ആം ആദ്മി പാർട്ടിയുടെ സമൂഹമാധ്യമ പോസറ്റുകൾക്കെതിരെ ബിജെപി പരാതി നൽകിയിരുന്നു. നോട്ടിസിന്റെ അടിസ്ഥാനത്തിൽ കേജ്‍രിവാളും വ്യാഴാഴ്ച വിശദീകരണം നൽകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.