മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. 'മഴ', 'മേഘമ 'ല്‍ഹാര്‍', 'മധുരനൊമ്പരക്കാറ്റ്' തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമേ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങള്‍ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇഷ്ടം കവരാൻ ഇരുവര്‍ക്കും കഴിഞ്ഞു.
വിവാഹശേഷം സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത സംയുക്ത യോഗയും മറ്റുമായി തിരക്കാണ്. ഇടയ്ക്ക് ചില പരസ്യങ്ങളിലും സംയുക്ത അഭിനയിച്ചിരുന്നു.ബിജുമേനോന്റെയും സംയുക്തയുടെയും 20-ാം വിവാഹവാര്‍ഷികമാണിന്ന്. വിവാഹ വാര്‍ഷിക ദിനത്തില്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് നടിയും സംയുക്തയുടെ അമ്മയുടെ സഹോദരിയുമായ ഊര്‍മിള ഉണ്ണി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. "ജീവിതം സുന്ദരം," എന്ന തലക്കെട്ടോടെയാണ് ഊര്‍മിള ഉണ്ണി തന്റെ കുറിപ്പ് ആരംഭിച്ചിരിക്കുന്നത്.
ഊര്‍മിള ഉണ്ണിയുടെ കുറിപ്പ് വായിക്കാം
കുട്ടിക്കാലത്ത് നല്ല കുറുമ്പിയായിരുന്നു സംയുക്ത. എവിടെയായാലും ഉള്ള സ്ഥലത്ത് വേഗത്തില്‍ വട്ടത്തില്‍ ഓടുക, വീഴുക ശരീരമാകെ മുറിവേല്‍പ്പിക്കുക അതാണ് ഹോബി!
വീട്ടില്‍ നിന്നു നടക്കാവുന്ന ദൂരമേയുള്ളു സ്ക്കൂളിലേക്ക്. വൃത്തിയായി ഒരുക്കിയാണ് അവളെ സ്കൂളിലേക്ക് വിടുക. എൻ്റെ ചൂണ്ടുവിരല്‍ പിടിച്ചു നടക്കുമ്പോള്‍ അവള് പറയും ഹോം വര്‍ക്ക് ചെയ്യുമ്പോള്‍ അമ്മ എന്നെ കുറെ ചീത്ത പറഞ്ഞു താത്താ തൈ. എന്നെ അത്രക്ക് ഇഷ്ടമല്ലെങ്കില്‍ ചുരുട്ടി കൂട്ടി വയറ്റിലേക്ക് ഇട്ടോളാൻ പറയൂ അമ്മയോട് ..
എനിക്കു താത്താതെയ്യെ മാത്രമെ ഇഷ്ടമുള്ളൂ. സ്കൂളില്‍ നിന്നു തിരിച്ചു വരുമ്പോള്‍ അവളുടെ രൂപമൊന്നു കാണണം, തലമുടിയൊക്കെ ഷോക്കടിച്ച പോലെ പൊങ്ങി നില്ക്കുന്നുണ്ടാവും. മേലാസകലം ചെളി പുരണ്ടിരിക്കും. ഷൂസിൻ്റെ ലേസ് കൂട്ടികെട്ടി തോളിലിട്ടിരിക്കും !!
അവള്‍ക്കു 14 വയസ്സായി. ഹിന്ദി പാട്ടുകള്‍ ടിവിയില്‍ കണ്ടിരിക്കുമ്പോള്‍ സoയുക്ത എന്നോടു പറഞ്ഞു. "മീശയില്ലാത്ത മിനുമിനാ മുഖമുള്ള ഒരാളെ താത്താ തൈ എനിക്കു കണ്ടു പിടിച്ചു തരണം. പ്രേമിക്കാനാ". ഉമചേച്ചി എന്നെ അടുക്കളയില്‍ നിന്നു കണ്ണുരുട്ടി നോക്കി.
സംയുക്ത സിനിമാ താരമായി. അവള്‍ക്കു തിരക്കായി. എൻ്റെ ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു, സംയുക്തയും ബിജു മേനോനും പ്രണയത്തിലാണെന്ന് കേള്‍ക്കുന്നല്ലോ ഊര്‍മ്മിളേ .... ഞാൻ പൊട്ടിച്ചിരിച്ചു! "ചുമ്മാ "!!! ഒന്നാമത്തെ കാര്യം അവള് പ്രണയിക്കുന്നത് പോലും എന്നോട് ചോദിച്ചിട്ടായിരിക്കും. പിന്നെ മിനുമിനാ മുഖമുള്ളയാള്‍ വേണമല്ലോ. അല്ലാതെ രോമേശ്വരനായ ബിജുനെ അവള്‍ക്കു ശരിയാവുമോ?
നമ്മുടെ മനസ്സില്‍ കുട്ടികള്‍ വലുതാവുകയേയില്ല. ഞാനെന്തു മണ്ടിയാണ് അവള് പ്രണയമൊക്കെ എന്നോട് പറയുമെന്നു കരുതി വെറുതെ കാത്തിരുന്നു.
അവരുടെ ഇരുപതാം വിവാഹ വാര്‍ഷികം വന്നെത്തി. ഞാൻ സംയുക്തയോടു ചോദിച്ചു, എങ്ങിനെ പോകുന്നു കുടുംബ ജീവിതം? അവള് പറഞ്ഞു; ''ചിലര്‍ നമ്മുടെ ജീവിതത്തില്‍ എത്തുമ്പോള്‍ മുതല്‍ നമുക്ക് ഒരു ഉത്തരവാദിത്വം അനുഭവപ്പെടും.
അതു തോന്നിയാല്‍ ആ ബന്ധം നിലനില്ക്കും. സ്നേഹത്തിനു വേണ്ടിയുള്ള വിട്ടുവീഴ്ചകളാണ് പിന്നീടങ്ങോട്ട്. ഞാനിപ്പോള്‍ സoയുക്തയല്ല; സംതൃപ്തയാണ് താത്താ തൈ ....
ഞാൻ കുസൃതി ചോദ്യം ചോദിച്ചു. അപ്പൊ മിനുമിനുത്ത മുഖമുള്ളയാള്‍? അവള് പൊട്ടി ചിരിച്ചു, എന്നിട്ട് മമ്മുക്കയുടെ വാക്കുകള്‍ കടമെടുത്തു. ഭാര്യാഭര്‍ത്തൃബന്ധം എന്നു പറയുന്നത് ഒരു രക്തബന്ധമല്ല, പക്ഷെ എല്ലാ ബന്ധങ്ങളും ജീവിതവും ഒക്കെ തുടങ്ങുന്നത് ഒരു വിവാഹബന്ധത്തില്‍ നിന്നാണ്. പരസ്പരം മനസ്സിലാക്കുന്ന ഒരു ജീവിത പങ്കാളിയുണ്ടെങ്കില്‍ പിന്നെ ജീവിതം സുന്ദരം!! "ജന്മങ്ങള്‍ക്കപ്പുറമെന്നോ, ഒരു ചെമ്പകം പൂക്കും സുഗന്ധം...( ഇന്നു വിവാഹ വാര്‍ഷികം)
തൃശൂര്‍ സ്വദേശിയായ സംയുക്ത തൃശൂര്‍ കേരള വര്‍മ കോളേജില്‍ പഠിക്കുമ്പോഴാണ് 'വീണ്ടും ചില വീട്ടുകാര്യങ്ങള്‍' എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
നാലുവര്‍ഷം മാത്രമേ അഭിനയിച്ചുള്ളുവെങ്കിലും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രതിഭ തെളിയിക്കാനും പ്രേക്ഷകരുടെ ഇഷ്ടം കവരാനും സംയുക്തയ്ക്ക് കഴിഞ്ഞു.
വാഴുന്നോര്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍, നാടൻപെണ്ണും നാട്ടുപ്രമാണിയും, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, അങ്ങനെ ഒരു അവധിക്കാലത്ത്, മഴ, മധുരനൊമ്പരക്കാറ്റ്, സ്വയംവരപന്തല്‍, തെങ്കാശിപ്പട്ടണം, മേഘസന്ദേശം എന്നിങ്ങനെ പതിനെട്ടോളം ചിത്രങ്ങളിലാണ് മൂന്നുവര്‍ഷത്തിനിടെ സംയുക്ത വേഷമിട്ടത്.
നടൻ ബിജു മേനോനുമായ വിവാഹത്തോടെ 2002ല്‍ സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു സംയുക്ത. അഭിനയത്തോട് വിട പറഞ്ഞ് കുടുംബിനിയായി കഴിയുകയാണ് സംയുക്ത ഇപ്പോള്‍. ബിജു മേനോൻ- സംയുക്ത ദമ്പതികള്‍ക്ക് ദക്ഷ് ധാര്‍മിക് എന്നൊരു മകനുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.