മുംബയ്: ഓണ്‍ലൈനിലൂടെ ലിപ്സ്റ്റിക് ഓര്‍ഡര്‍ ചെയ്ത ഡോക്ടര്‍ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ. നവിമുംബയ് സ്വദേശിയായ വനിതാ ഡോക്ടറെയാണ് തട്ടിപ്പ് സംഘം കബളിപ്പിച്ചത്.
സാധനം കിട്ടാതെ ഡെലിവറി ചെയ്തെന്ന സന്ദേശം ലഭിച്ചതോടെ വനിതാ ഡോക്ടര്‍ മെസേജിലുണ്ടായിരുന്ന നമ്പറിലേയ്ക്ക് വിളിച്ചു. കമ്പിനിയുടെ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് തിരികെ വിളിക്കുമെന്നായിരുന്നു മറുപടി.
പിന്നാലെ കസ്റ്റമര്‍കെയര്‍ എക്സിക്യൂട്ടീവ് എന്ന പേരില്‍ ഒരാള്‍ ഡോക്ടറെ വിളിച്ചു. ഓര്‍ഡര്‍ പിടിച്ചുവച്ചിരിക്കുകയാണെന്നും അത് ലഭിക്കണമെങ്കില്‍ രണ്ട് രൂപ കൂടി അടയ്ക്കണമെന്നും അവര്‍ പറഞ്ഞു. പണം അടയ്ക്കുന്നതിന് വേണ്ടി ഒരു ലിങ്കും അവര്‍ അയച്ചുനല്‍കി.
ലിങ്കില്‍ ക്ലിക് ചെയ്തതോടെ ഒരു ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ആയി. ഇത് വനിതാ ഡോക്ടര്‍ അറിഞ്ഞിരുന്നില്ല. രണ്ട് രൂപ അടച്ചതോടെ പ്രോഡക്ട് ഉടനെത്തുമെന്ന് പറഞ്ഞ് വിളിച്ചയാള്‍ ഫോണ്‍ വച്ചു.
നവംബര്‍ ഒൻപതിന് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ആദ്യം 95,000 രൂപയും പിന്നീട് 5000 രൂപയും നഷ്ടപ്പെട്ടതായി മൊബൈലില്‍ സന്ദേശമെത്തി. അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് താനറിയാതെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി ഡോക്ടര്‍ക്ക് മനസിലായത്.
ഇതോടെ ഇവര്‍ പൊലീസില്‍ പരാതി നല്കി. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.