തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഡെങ്കിപ്പനി മരണം. പുളിമാത്ത് സ്വദേശിയായ 27കാരിയാണ് ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ഇന്നലെ മരണപ്പെട്ടത്.
ഡെങ്കിപ്പനി ലക്ഷണങ്ങളും കാരണവും
കൊതുകു ജന്യരോഗങ്ങളുടെ കൂട്ടത്തിലാണ് ഡെങ്കിപ്പനി. ഇതിനാല്‍ തന്നെ കൊതുക് പെരുകാതിരിക്കാനുള്ള അതീവ ശ്രദ്ധവേണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ആരോഗ്യത്തെ നല്ലതുപോലെ ബാധിക്കുന്നൊരു വൈറല്‍ അണുബാധയാണ്. അസഹനീയമാംവിധത്തിലുള്ള ക്ഷീണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രശ്നം. പനിയോടൊപ്പം തലവേദന, കണ്ണിനുപുറകില്‍ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ശരീരത്തില്‍ ചുവന്നുതടിച്ച പാടുകളും ഉണ്ടാകാം. സ്വയംചികിത്സ അപകടമാണ്. രോഗലക്ഷണങ്ങളുളളവര്‍ തൊട്ടടുത്ത ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കൊതുകിനെ തുരത്താം
ഫ്രിഡ്ജുകളുടെ ട്രേ, സണ്‍ഷേയ്ഡ്, ഉപയോഗിക്കാത്ത ടാങ്കുകള്‍, പ്ലാസ്റ്റിക്ക് ഷീറ്റുകള്‍, തുടങ്ങിയവയില്‍ കെട്ടി നില്ക്കുന്ന വെള്ളം ആഴ്ച്ചയിലൊരിക്കല്‍ നിര്‍ബന്ധമായും മാറ്റണം. മണിപ്ലാന്റ് മുതലായ അലങ്കാര ചെടികള്‍ വച്ചിരിക്കുന്ന പാത്രങ്ങളിലെ വെള്ളവും മാറ്റണം. ബോട്ടുകളിലും ബോട്ടുകളില്‍ സ്ഥാപിച്ചിട്ടുള്ള ടയറുകള്‍, ടാങ്കുകള്‍ എന്നിവയിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരും. ബോട്ടുകളില്‍ മൂടിയില്ലാത്ത ജലസംഭരണികള്‍, വശങ്ങളില് കെട്ടിയിരിക്കുന്ന ടയറുകള്‍, വീടിന്റെയും സ്ഥാപനങ്ങളുടെയും പരിസരത്ത് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍, കുപ്പികള്‍, ചിരട്ടകള്‍ എന്നിവയില്‍ മഴയ്ക്കു ശേഷം വെള്ളം കെട്ടിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.
ഡെങ്കിപ്പനി ഭേദപ്പെട്ടാലും ആരോഗ്യത്തെ ബാധിച്ചത് അത്ര പെട്ടെന്നൊന്നും അതിജീവിക്കാൻ പലര്‍ക്കും സാധിക്കാറില്ല. നമ്മുടെ ഭക്ഷണരീതിയില്‍ ചിലത് ശ്രദ്ധിക്കാനായാല്‍ പക്ഷേ ഒരു പരിധി വരെ പെട്ടെന്ന് തന്നെ ഡെങ്കിപ്പനിയുടെ ക്ഷീണത്തെ മറികടക്കാൻ നമുക്ക് സാധിച്ചേക്കാം. അതുകൊണ്ടുതന്നെ ഡെങ്കിപ്പനി ബാധിച്ചവര്‍ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും കരിക്ക്, ചെറുനാരങ്ങാ ജ്യൂസ്, ഓട്ട്സ് തുടങ്ങിയവ നല്ലതുപോലെ കഴിക്കുന്നത് ഗുണമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.